Saturday, December 3, 2011

ദുര്‍മന്ത്രവാദി

                                   രാമന്‍! മനസ്സിലും മുഖഭാവത്തിലും വളരെയധികം നിഗൂഡതകള്‍  പേറി നടക്കുന്ന,ഗ്രാമത്തിലെ ദുര്‍മന്ത്രവാദിയെന്നു സ്ഥാനക്കയറ്റം കിട്ടിയ (തെറ്റിദ്ധരിക്കപ്പെട്ട?)ഒരു ജന്മം.ജീവിതത്തിന്‍റെ ഇരുട്ട് പാതയില്‍ ദിശയറിയാതെ പകച്ചു നിന്ന് പോയ ഒരു പാവം.ദുരന്തങ്ങളുടെ കുത്തൊഴുക്കില്‍ ഒലിച്ചു പോയത്  രാമന്‍റെ ജീവിതവും ഭാവിയുമാണ്.ആ ദുരന്തങ്ങളുടെ ഒക്കെയും ഹേതു അയാളുടെ അപകര്‍ഷതാ ബോധം തന്നെയായിരുന്നു.

                                              ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലെ ഒരു കര്‍ഷകന്റെ  മൂന്നു മക്കളില്‍  രണ്ടാമനായാണ്‌ രാമന്‍റെ ജനനം.സ്വന്തം രൂപം തന്നെയാണ് അയാളില്‍ ആദ്യം അപകര്‍ഷതാ ബോധം ജനിപ്പിച്ചത്.വളരെ മെല്ലിച്ച ശരീരം,കുഴിഞ്ഞ കണ്ണുകള്‍,നീണ്ട മൂക്ക്,കൂര്‍ത്ത മുഖം,വളരെയധികം നീളമുള്ള ശോഷിച്ച കൈകാലുകള്‍.ഇതൊക്കെ അയാളെ ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നു.ആളുകളുടെ ചില തമാശകളും പരിഹാസവും അയാളെ കൂടുതല്‍ അന്തര്‍മുഖനാക്കി.ദൈവത്തിനു സംഭവിച്ച ഒരു കൈയബ്ബദ്ധം തന്നെയാണ് താനെന്നു അയാള്‍ ഉറച്ചു വിശ്വസിച്ചു.തനിക്കു ചുറ്റും ഏകാന്തതയുടെ ഒരു ലോകം ഉണ്ടാക്കി സ്വന്തം ചിന്തകളും നിരാശകളുമായി   അയാള്‍ അതിലേക്കു ചുരുണ്ടു കൂടി.
                                        
                                                      കാലം ചെല്ലുന്തോറും അയാളിലെ അപകര്‍ഷതാബോധവും വളര്‍ന്നു കൊണ്ടിരുന്നു.ഒരു വിധം സ്കൂള്‍ ഫൈനല്‍ കടന്നതോടെ പഠനം ഉപേക്ഷിച്ചു.താന്‍ എല്ലായിടത്തും പരാജിതന്‍  ആകെന്ടവന്‍ ആണെന്ന ബോധം അയാളില്‍ വല്ലാതെ ഉറച്ചു പോയിരുന്നു.അടുത്ത പട്ടണത്തിലെ ഒരു ചെറിയ മരുന്ന് കമ്പനിയില്‍ മെഡിക്കല്‍ റെപ്പ് ആയി അയാള്‍ തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.ദൈവത്തിന്‍റെ മറ്റൊരു കൈത്തെറ്റ് പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു.താന്‍ ഒരിക്കലും അവള്‍ക്കു അനുയോജ്യന്‍ അല്ലെന്ന അയാളുടെ ഉറച്ച വിശ്വാസവും അയാളുടെ വീട്ടുകാരുടെ ഇടപെടലുകളും അവരുടെ ദാമ്പത്യത്തെ വല്ലാതെ ഉലച്ചു.ജീവിതത്തിലെ  പ്രതീക്ഷകലട്ടു  പോയ ആ പെണ്‍കുട്ടി ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചു.
           
                                                        ഒരു ചീട്ടുകൊട്ടാരം തകരുന്നത് പോലെ തന്‍റെ ജീവിതം ഉടയുന്നത് അയാള്‍ നിസംഗതയോടെ നോക്കി നിന്നു.സ്വതവേ ഭയമുള്ള ഒരാളായതിനാല്‍ രാമന്‍ മരണത്തില്‍ അഭയം പ്രാപിച്ചില്ല.പിന്നീട് അയാള്‍ ഉദ്യോഗത്തില്‍ ശ്രദ്ധിച്ചില്ല.ആരോടും ഒന്നും ഉരിയാടിയില്ല.വീട്ടില്‍ സ്വന്തമായി എന്തൊക്കെയോ പൂജകളും മറ്റും ചെയ്തു.ചെയ്യുന്നത് ശരിയോ തെറ്റോ എന്താണെന്ന് പോലും മനസ്സിലാക്കാന്‍ അയാള്‍ മിനക്കെട്ടില്ല.എങ്ങനെയെങ്കിലും ജീവിതം ജീവിച്ചു ത്വീര്‍ക്കണം എന്നത് മാത്രമായി അയാളുടെ ഉദ്ദേശ്യം.ചുവന്ന പട്ടു ധരിച്ചു, മുടി നീട്ടി വളര്‍ത്തി, നെറ്റിയില്‍ ഭസ്മം പൂശി, കയ്യില്‍ ഒരു തുണി സഞ്ചിയുമായി അയാള്‍ നാടുകള്‍ തോറും അലഞ്ഞു നടന്നു.മറന്നു വെച്ചതെന്തോ എടുക്കാനെന്ന പോലെ വല്ലപ്പോഴുമൊരിക്കല്‍ വീട്ടില്‍ എത്തും.സ്വന്തം വീട്ടുകാര്‍ തന്നെ അയാളെ മറന്ന മട്ടാണ്.അല്ലെങ്കില്‍ അയാളെ കണ്ടതായി നടിച്ചില്ല.രാമന് അതിലൊട്ടു പരിഭവവുമില്ല.ഇപ്പോള്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് അയാള്‍ ഒരു  ദുര്‍ മന്ത്രവാദി ആണ്,പേടിപ്പെടുത്തുന്ന ഒരു കഥാപാത്രം.അവരുടെ മനസ്സില്‍ ഭീതിയുടെ വിത്ത് വിതച്ചു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാള്‍ അപ്രത്യക്ഷനാകും.

                                              വസന്തവും ഗ്രീഷ്മവുമൊക്കെ മാറി വന്നു കൊണ്ടിരുന്നു.രാമന്‍ വാര്ദ്ധക്യത്തിലെത്തി.ഇപ്പോള്‍ അയാള്‍ ഗ്രാമത്തിലെ യുവാക്കള്‍ക്ക് ഒരു പരിഹാസ കഥാപാത്രം ആയി.എന്തൊക്കെയോ തെറ്റിദ്ധാരണകള്‍   ശെരിയാണെന്ന് ധരിച്ചു സ്വന്തം ജീവിതം എറിഞ്ഞുടച്ച മഹാവിഡ്ഢി.രാമന്‍ അപ്പോഴും അലഞ്ഞു കൊണ്ടിരുന്നു,ആയുസ്സിന്‍റെ കണക്കു പുസ്തകത്തിലെ തന്‍റെ ശേഷിച്ച കാലം എത്രയും പെട്ടെന്ന് ജീവിച്ചു തീര്‍ത്തു ഈ ലോകത്തോടു വിട പറയുന്നതിനായി.....