Friday, August 28, 2020

മൂപ്പത്തി

 തിമിർത്തു  പെയ്യുന്ന മഴ പോലെയാണ് ഓർമ്മകൾ.മനസ്സിലേക്കു പെട്ടെന്ന് ഒരു പിടി കുളിര് കോരിയിട്ടു തരുന്ന ഒരു അനുഭൂതി.ഒരിക്കലും അവസാനിക്കരുതെന്നു ആഗ്രഹിക്കുന്ന ചിലപ്പോൾ വശ്യമായ നൈമിഷികതയുടെ  മാത്രം ദൈര്ഘ്യമുള്ള മനസ്സിന്റെ ആനന്ദം.


               മൂപ്പത്തി! ആരോരുമില്ലാത്ത ആര്ക്കും ആവശ്യമില്ലാത്ത ഒരു ജന്മം.ആ പേരു ഓർമിക്കുമ്പോൾ തന്നെ മനസ്സിലേക്കെത്തുന്നതു മൂന്നു ചുവപ്പ് കല്ലുകൾ പതിച്ച ആ വലിയ മൂക്കുത്തിയുടെ പ്രാകാശമാണ്.മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ.കടും നിറത്തിലുള്ള ബ്ലൌസും, വലിയ കരയുള്ള മുണ്ടുംനേര്യതും  , വെള്ള ക്കല്ല് വെച്ച വലിയ കമ്മലും, നെറ്റിയിലെ ചന്ദനക്കുറിയും ആയി ആകെ മൊത്തം ഒരു ആനച്ചന്തം.


തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് മൂപ്പത്തി ജനിച്ചതും വളര്ന്നതും ജീവിച്ചതും.കൈത്തോടുകളും കുളവും അമ്പല മൈതാനവും കൈതക്കാടുകളും റബ്ബർ തോട്ടങ്ങളും കൊണ്ടു സമ്പന്നമായ പ്രകൃതി ഭംഗിയുള്ള സ്ഥലം.നഗരത്തിന്റെ കാപട്യങ്ങളും പരിഷ്കാരങ്ങളും അത്ര പെട്ടെന്ന് കടന്നു വരാൻ മടിക്കുന്ന അന്തരീക്ഷം.നാല് മണി വെയിൽ ചായുന്നതോടെ നിഗൂഡമായ ഇരുട്ടിന്റെ ആവരണം പ്രകൃതിയെ പൊതിയാൻ തുടങ്ങും.ചുറ്റും ചീവിടിന്റെ നിലവിളിയും നായ്ക്കളുടെ    ഓരിയിടലും ഒക്കെക്കൊന്ടു ആകപ്പാടെ ഒരു ഭീകരാന്തരീക്ഷം.


ശിവന്റെ അമ്പലത്തിനോടു ചേര്ന്നാണ് മൂപ്പത്തിയുടെ വീട്.കൊന്നാടൻ വല്യച്ഛന്റെ കാവിനേയും മൂപ്പത്തിയുടെ വീടിനെയും തമ്മിൽ വേർതിരിക്കുന്നത്  അമ്പലക്കുളമാണ്.ശിവന്റെ അമ്പലത്തിലെ ഉപദേവത ആണ്  കൊന്നാടൻ വല്യച്ച്ചൻ. ശിവന്റെ ഉപദേഷ്ടാവ് ആണ് കൊന്നാടാൻ വല്യച്ച്ചൻ എന്നാണു പറയപ്പെടുന്നത്.പ്രതിഷ്ഠ എന്ന് പറയുന്നത് പ്രത്യേകിച്ച് രൂപമൊന്നുമില്ലാത്ത ഒരു കല്ലാണ്.ആ കാവിന്റെ മൂലയ്ക്ക് രണ്ടു വടി ചാരി വച്ചിട്ടുണ്ട്.ആ ദേശത്തോടു അടുക്കുന്ന ദുഷ്ട ശക്തികളെ ആട്ടിപ്പായിക്കാൻ ആണത്രേ അത്.


മൂപ്പത്തിയുടെ വളരെ ചെറുപ്പത്തിലെ തന്നെ അവരുടെ മാതാപിതാക്കൾ മരിച്ചതാണ്.സഹോദരങ്ങൾ ഒന്നുമില്ലാത്ത അവർ ഒറ്റപ്പെട്ടാണ് വളർന്നത്‌... .......വിവാഹത്തിന് ശേഷം രണ്ടു വർഷത്തിൽ കൂടുതൽ അവർ ഭർത്താവിന്റെ കൂടെ ജീവിച്ചില്ല.മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു അറിഞ്ഞപ്പോൾ അവർ തന്നെയാണ് അയാളെ വീട്ടിൽ നിന്നും പുറത്താക്കിയത്.



മറ്റുള്ള വീടുകളിൽ അത്യാവശ്യം സഹായങ്ങൾ ചെയ്തും മറ്റുമാണ് അവർ ജീവിതം നയിച്ചിരുന്നത്.ആ നാട്ടിലെ പല വീടുകളിലെയും രഹസ്യങ്ങളും പരദൂഷണവും എല്ലാം ഈ സഹായങ്ങൾ എന്ന് പറയുന്നതിൽ ഉൾപ്പെടും.ഏതൊരു വീട്ടിലും അധികാരം കാണിക്കാനും അവടെ ഉള്ള കുട്ടികളെയും യുവാക്കളെയും എല്ലാ കാര്യങ്ങളിലും ഉപദേശിക്കാനും മറ്റും ഒരു പ്രത്യേക പാടവം തന്നെ ഉണ്ടായിരുന്നു മൂപ്പത്തിക്ക്.അത് കൊണ്ടു തന്നെ മുതിർന്നവർ എത്രത്തോളം അവരെ ഇഷ്ടപ്പെട്ടിരുന്നോ  അത്രത്തോളം പുതു തലമുറയിലെ ചെറുപ്പക്കാർ അവരെ വെറുത്തിരുന്നു.



കൊന്നാടാൻ വല്യച്ചന്റെ സംരക്ഷണം ഉള്ളത് കൊണ്ടാണ് പേടി കൂടാതെ താൻ ജീവിച്ചു പോകുന്നതെന്ന് അവർ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.പാതിരാ നേരത്ത് അമ്പല ക്കുളത്തിൽ മുങ്ങിക്കുളിച്ചു അമ്പലത്തിനു ചുറ്റും നടക്കുകയും അമ്പലത്തിന്റെ നാല് അതിരിലും ചെന്ന് വടി ചുഴറ്റി ദുഷ്ട ശക്തികളെ ഭയപ്പെടുത്തുകയും ചെയ്യുന്ന കറുത്ത കരിമ്പടം പുതച്ച മുഖം വ്യക്തമല്ലാത്ത ഒരാൾ.ഇതാണ് മൂപ്പത്തി പറഞ്ഞു പറഞ്ഞു  പഴകിയ കൊന്നാടൻ വല്യച്ഛന്റെ  രൂപം.


കേട്ടു കേൾവികൾ എന്ത് തന്നെ ആയാലും താൻ ജീവിച്ച എണ്‍പത്  വർഷക്കാലവും ആരുടെയും സഹായമില്ലാതെ സ്വന്തം കാലിൽ നിന്ന് സ്വന്തമായി അധ്വാനിച്ചാണ് അവർ ജീവിച്ചത്.തന്റെ നിലനില്പ്പിനെതിരെ വന്ന എത്ര ദുഷ്ട ശക്തികളെ വടി ചുഴറ്റി ആട്ടിപ്പായിച്ചു.ഏഴു തിരിയിട്ടു തെളിയിച്ച ഒരു നിലവിളക്കിന്റെ ശോഭയാണ് മൂപ്പത്തിയെ കുറിച്ചുള്ള ഓർമകൾക്ക്. പനിനീർപ്പൂവിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളി പോലെ നൈർമല്യമുള്ള ഓർമ്മകൾ.

Tuesday, June 18, 2013

അമ്മച്ചിക്കു കിട്ടിയ ലൈക്കുകൾ

ലാപ്റ്റോപിനു മുൻപിലിരുന്നു സൂസൻ ജോയ് എന്ന സൂസമ്മ നെടുവീർപ്പിട്ടു.നാട്ടിൽ പോയിട്ടു ഏഴെട്ടു വർഷമായി. അമ്മച്ചി മരിക്കാൻ കിടക്കുകയാണെന്ന് അറിഞ്ഞപ്പോൾ കയറി ഇരുന്നതാ ലാപ്റ്റോപിനു മുൻപിൽ.കഴിഞ്ഞ തവണ പോയപ്പോൾ കുറച്ചു കൂടെ ഫോട്ടോസ് എടുക്കന്ടതാരുന്നു.എങ്കിൽ കൂടുതൽ ഫോട്ടോസ് കൊടുക്കാമായിരുന്നു.എന്തായാലും ഓരോ അര മണിക്കൂർ കഴിയുമ്പോഴും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നുണ്ട്.അതിനെല്ലാം ധാരാളം ലൈക്കും കമന്റും കിട്ടുന്നുമുണ്ട്.

       'സൂസൻ ജോയ്' യിലെ ജോയ് എന്ന ജോയിക്കുട്ടി പിറകിൽ നിന്ന് നെടുവീർപ്പിട്ടു.വയസ്സായ പെറ്റമ്മ മരിക്കുന്നത് പോലും ആഘോഷിക്കുന്ന ഒരു കാലം.

ദേ ഒരുത്തൻ ആഹ്വാനം ചെയ്യുന്നു 'ഹാപ്പി ഡെത്ത് ഡേ' എന്നു.

ജോയിക്കുട്ടി: ടീ സൂസമ്മോ എന്നതാടീ ഇത്.  പെറ്റമ്മ മരിക്കാൻ കിടക്കുമ്പോ...നമുക്ക് നാട്ടിൽ വരെ ഒന്ന് പോകണ്ടായോ?

സൂസമ്മ: നിങ്ങളെന്നാ ഒരു മനുഷ്യനാ?ഒരു മാസത്തെ ഓവർ റ്റൈമും സാലറിയും ഒക്കെ കളഞ്ഞിട്ടു പോകാനോ? രൂപാ എത്രയാ നഷ്ടം.ചില നേരത്ത് ഒരു വിവരോമില്ലാത്തത് പോലെയാ സംസാരം. 

സൂസമ്മ വീണ്ടും ഫോട്ടോസ് അപ്ലോഡ് ചെയ്യാൻ തുടങ്ങി.അമ്മച്ചിയുടെ കൂടെ റബ്ബർ തോട്ടത്തിലും, തോട്ടിൻ കരയിലും ഒക്കെ നിന്നെടുത്തതാണ്.അതിനൊക്കെ താഴെ 

                  മിസ്സ്‌ യു അമ്മച്ചി
                  ലവ്  യു അമ്മച്ചി
എന്നൊക്കെ എഴുതിയിട്ട് എല്ലാവരും തനിക്കു ലൈക്കും കമ്മന്റും തരാനായിട്ടു കാത്തിരുന്നു.ലൈക്കുകൾ കുമിഞ്ഞു കൂടി, കമ്മന്റുകൾ കൊണ്ടു വീർപ്പു മുട്ടി. 

ജോയിക്കുട്ടി നെടുവീർപ്പിട്ടു.ഭാവിയിലെ തന്റെ ഗതിയും ഇതായിരിക്കുമെന്ന് അയാൾക്ക്‌ ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരുന്നു.


അതേ സമയം തന്നെ അങ്ങ് ദുബായിലിരുന്നു സജി മോനും ജർമ്മിനിയിലിരുന്നു സിസിലി മോളും അമ്മച്ചിയെ ഓർത്തു മുഖ  പുസ്തകത്തിലൂടെ  സ്റ്റാറ്റസ് ആയും ഫോട്ടോസ് ആയും ഇവന്റ് ആയും ഒക്കെ തേങ്ങി കരഞ്ഞു.അമ്മച്ചിയുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാൻ ഫ്രെണ്ട് ലിസ്റ്റിൽ ഉള്ളവരോട് കരഞ്ഞു  അപേക്ഷിച്ചു. ഫ്രെണ്ട്സ് എല്ലാവരും കനിഞ്ഞു.കമ്മന്റുകളും ലൈക്കുകളും കുമിഞ്ഞു കൂടി.ഒരു വിരുതൻ അമ്മച്ചിക്കു വേണ്ടിയുള്ള അന്ത്യ കൂദാശ വരെ എവിടെ നിന്നോ അടിച്ചു മാറ്റി ഷെയർ ചെയ്തു.എല്ലാവരും അമ്മച്ചിക്കു സന്തോഷ മരണം ആശംസിച്ചു. തങ്ങളുടെ അമ്മച്ചിയെ ഇത്രയധികം ആൾക്കാർ ശ്രദ്ധിച്ചതിൽ മക്കൾ സന്തോഷിച്ചു, പുളകിത ഗാത്രരായി.

അതേ സമയത്ത്, ഇങ്ങു ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ, അത്യാഹിത വിഭാഗത്തിൽ, മക്കളാരും നോക്കാനില്ലാതെ ആരേയും കാണാതെ അമ്മച്ചി അന്ത്യ ശ്വാസം വലിച്ചു.

വിവരമറിഞ്ഞ അമ്മച്ചിയുടെ മരുമകൻ, സൂസമ്മയുടെ  സ്വന്തം കെട്ടിയോൻ ജോയിക്കുട്ടി ആത്മഗതം ചെയ്തു.

"മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്."

Wednesday, October 31, 2012

ഒരു എന്ടോസള്‍ഫാന്‍ സ്വപ്നം



                                      മഴ പെയ്തു തോര്‍ന്ന പ്രഭാതം.ആ കുളിര്‍മയില്‍ മുങ്ങി നില്‍ക്കുന്ന വൃക്ഷ ലതാദികള്‍.പുല്‍ക്കൊടിതുമ്പില്‍ നിന്നും ഇറ്റു വീഴാറായി നില്‍ക്കുന്ന മഴത്തുള്ളികള്‍.പച്ച പട്ടു പുതച്ചു നില്‍ക്കുന്ന 

ആ കാടിന്റെ നടുവില്‍ തെളിനീരുള്ള മനോഹരമായ വലിയ ഒരു ജലാശയം.എങ്ങു നിന്നോ രണ്ടു അരയന്നങ്ങള്‍ അവിടെ പറന്നിറങ്ങി.അവ ചിറകിട്ടടിച്ചു പരസ്പരം ആഹ്ലാദം പ്രകടിപ്പിച്ചു.അവരുടെ ഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചു.അവര്‍ ആ ജലാശയത്തില്‍ മതിയാവോളം നീന്തിത്തുടിച്ചു.

കരക്ക്‌ കയറിയ അവരുടെ തൂവലുകളില്‍ പായല്‍ പോലെ എന്തൊക്കെയോ പറ്റിപ്പിടിച്ചിരുന്നു.വേര്‍പെടുത്താന്‍ ശ്രമിക്കുന്തോറും  ആ മാലിന്യങ്ങള്‍ കൂടുതല്‍ ശക്തമായി അവയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേര്‍ന്നു.തൂവലുകള്‍ കരിഞ്ഞു.ശബ്ദം വളരെ ദയനീയമായി.അവ പിടഞ്ഞു നിലവിളിച്ചു.അല്പസമയത്തെ മരണ വേദനക്കൊടുവില്‍ ആ ശരീരങ്ങള്‍ രണ്ടും നിശ്ചലമായി.

                                                   ഒരു നിലവിളിയോടെ ഞെട്ടിയുണര്‍ന്ന എന്റെ കണ്ണുകള്‍ സമീപം കിടന്ന ദിനപത്രത്ത്തിലേക്ക് പാഞ്ഞു ചെന്നു.

ആ വെളുത്ത കടലാസിലെ ചില കറുത്ത അക്ഷരങ്ങള്‍.......എന്ടോസള്‍ഫാന്‍... എന്നെ നോക്കി പരിഹസിച്ചു പല്ലിളിച്ചു കാണിച്ചു

.വീണ്ടും ഉറങ്ങാനായി കണ്ണടച്ച എന്‍റെ മുന്‍പില്‍ ആ അക്ഷരങ്ങള്‍ വാളും ചിലമ്പുമെടുത്തു നൃത്തം ചെയ്യാന്‍ തുടങ്ങി....

തുടക്കത്തില്‍ ശാന്തമായിരുന്ന ആ നൃത്തം പതിയെ   താണ്ഡവത്തിലേക്ക് മാറി.

നിദ്ര എന്‍റെ കണ്ണുകളോടു  പരിഭവം ഭാവിച്ചു മാറി നിന്നു.




Wednesday, July 4, 2012

മഴ


ഇത് നിന്‍റെ ചിരിയാണ്......
പെയ്തു പെയ്തു ആത്മാവിന്‍റെ അഗാധതയോളം.......


Saturday, December 3, 2011

ദുര്‍മന്ത്രവാദി

                                   രാമന്‍! മനസ്സിലും മുഖഭാവത്തിലും വളരെയധികം നിഗൂഡതകള്‍  പേറി നടക്കുന്ന,ഗ്രാമത്തിലെ ദുര്‍മന്ത്രവാദിയെന്നു സ്ഥാനക്കയറ്റം കിട്ടിയ (തെറ്റിദ്ധരിക്കപ്പെട്ട?)ഒരു ജന്മം.ജീവിതത്തിന്‍റെ ഇരുട്ട് പാതയില്‍ ദിശയറിയാതെ പകച്ചു നിന്ന് പോയ ഒരു പാവം.ദുരന്തങ്ങളുടെ കുത്തൊഴുക്കില്‍ ഒലിച്ചു പോയത്  രാമന്‍റെ ജീവിതവും ഭാവിയുമാണ്.ആ ദുരന്തങ്ങളുടെ ഒക്കെയും ഹേതു അയാളുടെ അപകര്‍ഷതാ ബോധം തന്നെയായിരുന്നു.

                                              ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലെ ഒരു കര്‍ഷകന്റെ  മൂന്നു മക്കളില്‍  രണ്ടാമനായാണ്‌ രാമന്‍റെ ജനനം.സ്വന്തം രൂപം തന്നെയാണ് അയാളില്‍ ആദ്യം അപകര്‍ഷതാ ബോധം ജനിപ്പിച്ചത്.വളരെ മെല്ലിച്ച ശരീരം,കുഴിഞ്ഞ കണ്ണുകള്‍,നീണ്ട മൂക്ക്,കൂര്‍ത്ത മുഖം,വളരെയധികം നീളമുള്ള ശോഷിച്ച കൈകാലുകള്‍.ഇതൊക്കെ അയാളെ ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നു.ആളുകളുടെ ചില തമാശകളും പരിഹാസവും അയാളെ കൂടുതല്‍ അന്തര്‍മുഖനാക്കി.ദൈവത്തിനു സംഭവിച്ച ഒരു കൈയബ്ബദ്ധം തന്നെയാണ് താനെന്നു അയാള്‍ ഉറച്ചു വിശ്വസിച്ചു.തനിക്കു ചുറ്റും ഏകാന്തതയുടെ ഒരു ലോകം ഉണ്ടാക്കി സ്വന്തം ചിന്തകളും നിരാശകളുമായി   അയാള്‍ അതിലേക്കു ചുരുണ്ടു കൂടി.
                                        
                                                      കാലം ചെല്ലുന്തോറും അയാളിലെ അപകര്‍ഷതാബോധവും വളര്‍ന്നു കൊണ്ടിരുന്നു.ഒരു വിധം സ്കൂള്‍ ഫൈനല്‍ കടന്നതോടെ പഠനം ഉപേക്ഷിച്ചു.താന്‍ എല്ലായിടത്തും പരാജിതന്‍  ആകെന്ടവന്‍ ആണെന്ന ബോധം അയാളില്‍ വല്ലാതെ ഉറച്ചു പോയിരുന്നു.അടുത്ത പട്ടണത്തിലെ ഒരു ചെറിയ മരുന്ന് കമ്പനിയില്‍ മെഡിക്കല്‍ റെപ്പ് ആയി അയാള്‍ തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.ദൈവത്തിന്‍റെ മറ്റൊരു കൈത്തെറ്റ് പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു.താന്‍ ഒരിക്കലും അവള്‍ക്കു അനുയോജ്യന്‍ അല്ലെന്ന അയാളുടെ ഉറച്ച വിശ്വാസവും അയാളുടെ വീട്ടുകാരുടെ ഇടപെടലുകളും അവരുടെ ദാമ്പത്യത്തെ വല്ലാതെ ഉലച്ചു.ജീവിതത്തിലെ  പ്രതീക്ഷകലട്ടു  പോയ ആ പെണ്‍കുട്ടി ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചു.
           
                                                        ഒരു ചീട്ടുകൊട്ടാരം തകരുന്നത് പോലെ തന്‍റെ ജീവിതം ഉടയുന്നത് അയാള്‍ നിസംഗതയോടെ നോക്കി നിന്നു.സ്വതവേ ഭയമുള്ള ഒരാളായതിനാല്‍ രാമന്‍ മരണത്തില്‍ അഭയം പ്രാപിച്ചില്ല.പിന്നീട് അയാള്‍ ഉദ്യോഗത്തില്‍ ശ്രദ്ധിച്ചില്ല.ആരോടും ഒന്നും ഉരിയാടിയില്ല.വീട്ടില്‍ സ്വന്തമായി എന്തൊക്കെയോ പൂജകളും മറ്റും ചെയ്തു.ചെയ്യുന്നത് ശരിയോ തെറ്റോ എന്താണെന്ന് പോലും മനസ്സിലാക്കാന്‍ അയാള്‍ മിനക്കെട്ടില്ല.എങ്ങനെയെങ്കിലും ജീവിതം ജീവിച്ചു ത്വീര്‍ക്കണം എന്നത് മാത്രമായി അയാളുടെ ഉദ്ദേശ്യം.ചുവന്ന പട്ടു ധരിച്ചു, മുടി നീട്ടി വളര്‍ത്തി, നെറ്റിയില്‍ ഭസ്മം പൂശി, കയ്യില്‍ ഒരു തുണി സഞ്ചിയുമായി അയാള്‍ നാടുകള്‍ തോറും അലഞ്ഞു നടന്നു.മറന്നു വെച്ചതെന്തോ എടുക്കാനെന്ന പോലെ വല്ലപ്പോഴുമൊരിക്കല്‍ വീട്ടില്‍ എത്തും.സ്വന്തം വീട്ടുകാര്‍ തന്നെ അയാളെ മറന്ന മട്ടാണ്.അല്ലെങ്കില്‍ അയാളെ കണ്ടതായി നടിച്ചില്ല.രാമന് അതിലൊട്ടു പരിഭവവുമില്ല.ഇപ്പോള്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് അയാള്‍ ഒരു  ദുര്‍ മന്ത്രവാദി ആണ്,പേടിപ്പെടുത്തുന്ന ഒരു കഥാപാത്രം.അവരുടെ മനസ്സില്‍ ഭീതിയുടെ വിത്ത് വിതച്ചു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാള്‍ അപ്രത്യക്ഷനാകും.

                                              വസന്തവും ഗ്രീഷ്മവുമൊക്കെ മാറി വന്നു കൊണ്ടിരുന്നു.രാമന്‍ വാര്ദ്ധക്യത്തിലെത്തി.ഇപ്പോള്‍ അയാള്‍ ഗ്രാമത്തിലെ യുവാക്കള്‍ക്ക് ഒരു പരിഹാസ കഥാപാത്രം ആയി.എന്തൊക്കെയോ തെറ്റിദ്ധാരണകള്‍   ശെരിയാണെന്ന് ധരിച്ചു സ്വന്തം ജീവിതം എറിഞ്ഞുടച്ച മഹാവിഡ്ഢി.രാമന്‍ അപ്പോഴും അലഞ്ഞു കൊണ്ടിരുന്നു,ആയുസ്സിന്‍റെ കണക്കു പുസ്തകത്തിലെ തന്‍റെ ശേഷിച്ച കാലം എത്രയും പെട്ടെന്ന് ജീവിച്ചു തീര്‍ത്തു ഈ ലോകത്തോടു വിട പറയുന്നതിനായി.....

Saturday, July 2, 2011

വൃദ്ധസദനം

കര്‍ത്താവേ....കുര്‍ബാന തുടങ്ങിയോ?

പള്ളി മണി അടിക്കുന്നത് കേട്ട് മത്തായിച്ചന്‍ വേഗം നടന്നു.....നേരം വെളുത്തിട്ടില്ല.അഞ്ചു മണിയാകാന്‍ ഇനിയും സമയമുണ്ട്..ഡിസംബറിലെ കുളിര് ഇത്തവണ കൂടുതലാണ്.ഇനി ഇപ്പൊ ഈ പ്രായത്തില്‍ ഇതൊക്കെ താങ്ങാന്‍ പാടാണ്.പുത്തന്‍ പുരക്കലച്ചന്റ്റെ കാര്‍മികത്വത്തില്‍ ആണ് ഇന്നത്തെ പ്രാര്‍ത്ഥന.കുര്‍ബാന കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ആറു മണി കഴിഞ്ഞു.നേരം വെളുക്കുന്നതെയുള്ളൂ....മാന്നാനം കുന്നു മുഴുവന്‍ ഡിസംബറിലെ മഞ്ഞില്‍ മൂടികിടക്കുകയാണ്.പള്ളിയുടെ പടവുകള്‍ ഇറങ്ങി പതുക്കെ നടന്നു.അങ്ങ് കുന്നിന്‍റെ താഴെ നെല്‍പ്പാടങ്ങളും ധാരാളം മരങ്ങളും ഒക്കെ കൊണ്ടു പച്ച പുതച്ചു കിടക്കുകയാണ് മാന്നാനം എന്ന ഗ്രാമം.സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ.പഴയ പോലെ നടക്കാന്‍ വയ്യാതായി.ഇനി ഇപ്പൊ ഇരുന്നാല്‍ എത്ര നാള്‍?

അച്ചായോ.... ഇതെന്നാ കാണാത്ത മട്ടിലങ്ങു ‍ പോകുന്നെ?

ആഹ്...ഇതാരാ അന്നക്കുട്ടിയോ...ഞാന്‍ കണ്ടില്ലാരുന്നെടീ കൊച്ചെ ...വയസ്സൊക്കെയായില്ലെയോ...പഴയ കണ്ണൊന്നും പിടിക്കുകേലാതായി...നീയെന്നാ പാലായില്‍ നിന്ന് വന്നെ?

ഇന്നലെ...

കെട്ടിയോനും മക്കളുമൊക്കെയുന്ടോ?

ഉവ്വ്.വീട്ടിലുന്ടച്ചായാ...ഇതെന്നാ പറ്റിയങ്ങു ക്ഷീണിച്ചു പോയല്ലോ? സുഖമില്ലാരുന്നോ?
ഓ...എനിക്ക് കൊഴപ്പമൊന്നുമില്ലെന്റ്റെ കൊച്ചെ.വയസ്സായതിന്റ്റെ ഏനക്കേട് മാത്രമേയുള്ളൂ.നീയിനി നാളെ ക്രിസ്തുമസ് കൂടെ കഴിഞ്ഞിട്ടല്ലേ പോകുന്നുള്ളൂ?

അത്രേയുള്ളൂ...

എന്നാല്‍ ശരി ഞാനങ്ങോട്ടു നടക്കട്ടേടീ കൊച്ചേ...പിന്നെ കാണാം.....

ശരിയച്ചായാ...

ഇനി എത്ര നാള്‍ ഈ പള്ളിയും പരിസരവും ഇവരെയുമൊക്കെ കാണാന്‍ പറ്റുമെന്നാര്‍ക്കറിയാം...ഇപ്പൊ തന്നെ വയസ്സ് പത്തെഴുപതന്ച്ചു കഴിഞ്ഞു.ഓര്‍മ്മ വച്ച കാലം മുതല്‍ ഓടി നടന്ന പള്ളിമുറ്റം ആണ്.മാമോദീസയും ആദ്യകുര്‍ബാനയും ഒക്കെ ഇവിടെ തന്നെയായിരുന്നു.അപ്പച്ചന്റ്റെയും അമ്മച്ചിയുടെയും ഏഴു മക്കളില്‍ മൂന്നാമന്‍.തന്‍റെ പതിന്നാലാം വയസ്സില്‍ അപ്പച്ചന്‍ കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിക്കുമ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം എട്ടും പൊട്ടും തിരിയാത്ത അമ്മച്ചിയും ചിരട്ടയും നാഴിയും പോലെത്തെ കൂടപ്പിറപ്പുകളും അപ്പച്ചന്‍ കൊപ്ര കച്ചവടം നടത്തിയുണ്ടാക്കിയ കടങ്ങളും വീടും കുറച്ചു പറമ്പും മാത്രമായിരുന്നു.അവിടുന്നങ്ങോട്ട് എല്ലു മുറിയെ പണിയെടുത്താണ് എല്ലാം ഒരു കരക്കടുപ്പിച്ചത്.കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാരെയും പഠിപ്പിച്ചു ചേട്ടായിക്കും പെങ്ങന്മാര്‍ക്കും ഓരോ ജീവിതവുമാക്കി കൊടുത്തു.പ്രാരാബ്ധങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ സ്വന്തമായി ഒരു ജീവിതം തുടങ്ങന്ട കാലമൊക്കെ കഴിഞ്ഞിരുന്നു.അതത്ര അത്യാവശ്യമുള്ള ഒന്നായി തോന്നിയതുമില്ല.അമ്മച്ചിയുടെ കാലശേഷമാണ് ഒറ്റപ്പെടലിന്‍റെ ഭീകരത ശരിക്കും മനസ്സിലാകാന്‍ തുടങ്ങിയത്.ഒക്കെ വെറുതെ ഓരോ തോന്നലായിരിക്കും എന്നങ്ങു ആശ്വസിക്കുകയാ......

താനെന്നതാടോ മത്തായിച്ചാ സ്വപ്നം കണ്ടോണ്ടു നടക്കുകയാണോ?

താനായിരുന്നോ.ഒന്നുമില്ല...വെറുതെ ഓരോന്നാലോചിച്ചങ്ങനെ.....ഇതെവിടെ പോയിട്ട് വരുവാടോ പണിക്കരെ?

അമ്പലത്തില്‍ പോയതാ...അര്‍പ്പൂക്കരെയില്‍...താനെന്നാടോ പോകുന്നെ?

അറിയത്തില്ല.പിള്ളേര് ഒന്നും പറഞ്ഞില്ല...

ഹും...പിള്ളേര്...താനിങ്ങനെ ചത്ത്‌ കെടന്നങ്ങോട്ടു സ്നേഹിക്കാന്‍ അതുങ്ങള് സ്വന്തം മക്കളൊന്നുമല്ലല്ലോ.ചേട്ടായിയുടെയും പെങ്ങമ്മാരുടെയും മക്കളല്ലേ?

ഞാനെടുത്തോന്ടു നടന്നു വളര്‍ത്തിയതല്ലെടോ? എനിക്കവരല്ലാതെ വേറെയാരാടോ ഉള്ളത്?

ഓ...അത് കൊണ്ടായിരിക്കും വൃദ്ധ സദനത്തിലോട്ടു കൊണ്ടു തള്ളാന്‍ പോകുന്നത്?

അതൊക്കെ കര്‍ത്താവിന്റ്റെ ഓരോ തീരുമാനങ്ങളായിരിക്കും.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
എന്നാല്‍ ശരിയെടോ .പിന്നെ കാണാം....

പണ്ടൊക്കെ ഇവിടെ മണ്ണ് റോഡായിരുന്നു.ഇപ്പോഴാണ് റോഡൊക്കെ ടാര്‍ ചെയ്തത്.വാഹനങ്ങളും കൂടി.വഴിയില്‍ കൂടി നടക്കാന്‍ വയ്യെന്നായി.ഒരു വിധത്തിലാണ് വീട് പറ്റിയത്.

അച്ചായനെന്നാ താമസിച്ചത്?

നടന്നിങ്ങു വരണ്ടായോ കൊച്ചെ?എല്ലാരും വന്നോ?

വന്നു.

ആഹ കറിയാച്ചന്‍ എപ്പഴാടാ വന്നത്.നീ നാളയെ ഉള്ളൂന്ന് പറഞ്ഞിട്ട്?

അച്ചായാ ഞാന്‍ വന്നതേ...ഇന്ന് നമുക്ക് അങ്ങ് പോയാലോ?അവിടെ അഡ്മിഷനും എല്ലാം പറഞ്ഞു ശരിയാക്കി വച്ചിരിക്കുവാ.നാളെ ക്രിസ്തുമസ് അല്ലെ?എല്ലാര്‍ക്കും തെരക്കൊക്കെ അല്ലെ?അച്ചായനും ക്രിസ്തുമസ് ആഘോഷിക്കാന്‍ പറ്റത്തില്ല.

എനിക്കിനി എന്നാ ആഘോഷമാടാ മക്കളെ...ജനിച്ചു വളര്‍ന്ന സ്ഥലമാ...ഇവിടെ തന്നെ കിടന്നു മരിക്കണമെന്നാടാ എന്‍റെ ആഗ്രഹം.

ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാ അച്ചായാ.അച്ചായനെ നോക്കാന്‍ ഇവിടെ ആരാ?അപ്പച്ചനും അമ്മച്ചിക്കുമൊക്കെ വയസ്സായില്ലേ?ഞങ്ങള്‍ക്കൊക്കെ വേറെ എന്തെല്ലാം തിരക്കുകളുള്ളതാ..ഇവിടെ നോക്കിയിരിക്കാന്‍ പറ്റുമോ?

അതിനു എന്‍റെ കാര്യങ്ങളൊക്കെ നോക്കാന്‍ എനിക്ക് ആവതില്ലെയോടാ മക്കളെ.

എന്നാ ഒക്കെ പറഞ്ഞാലും ഇനി ഈ ഭാരം ചുമക്കാന്‍ ഞങ്ങള്‍ക്ക് പറ്റത്തില്ല.സ്വന്തം അപ്പനെയും അമ്മയെയും നോക്കാം.അപ്പന്‍റെ വീട്ടുകാരെ മുഴുവന്‍ നോക്കുകാന്നു പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

വേണ്ടടാ കുഞ്ഞേ.ഞാന്‍ പൊക്കോളാം..നീ ഇന്ന് തന്നെ എന്നെ അവിടെ കൊണ്ടു ചെന്നാക്കിക്കോ.ഇവിടുന്നു പോകുന്നതിനു മുമ്പ് അങ്ങോട്ട്‌ വിളിക്കണേ കര്‍ത്താവേന്നുള്ള ഒറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടാരുന്നുള്ളൂ..സാരമില്ല.അതായിരിക്കും വിധി.

അച്ചായന്‍ വിചാരിക്കുന്ന പോലെ അത്ര മോശം സ്ഥലമൊന്നുമല്ല അത്.നല്ല സൌകര്യങ്ങളൊക്കെ ഉണ്ട് അവിടെ.അച്ചായന്റ്റെ എല്ലാ കാര്യങ്ങളും അവര് നന്നായിട്ട് നോക്കിക്കോളും.എത്ര കാശ് മുടക്കിയാ ഇങ്ങനെയൊരു അഡ്മിഷന്‍ ശരിയാക്കിയതെന്നറിയാമോ? അപ്പോള്‍ വൈകുന്നേരത്തേക്കിനു റെഡി ആയിക്കോ കേട്ടോ അച്ചായാ...

അവന്‍റെ ഭാവമാറ്റം കണ്ടപ്പോള്‍ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.എടുത്തോന്ടു നടന്നു വളര്‍ത്തിയതാ.ഉപ്പോളം ആകില്ലല്ലോ ഉപ്പിലിട്ടത്‌.പിന്നെ ആരോടും ഒന്നും പറയാന്‍ തോന്നിയില്ല.പറഞ്ഞിട്ടും കാര്യമില്ല എന്നും അറിയാം.എന്നാലും മനസ്സങ്ങോട്ടു സമ്മതിക്കുന്നില്ല. ഏതാന്നും എന്താനും അറിയാത്ത ഒരു സ്ഥലത്ത് കിടന്നു മരിക്കാനായിരിക്കും വിധി.ഉച്ചയായപ്പോള്‍ ഇറങ്ങി നടന്നു.അപ്പച്ചന്റ്റെയും അമ്മച്ചിയുടെയും കല്ലറക്ക് മുന്നില്‍ നിന്നു.എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു പോയി.ഒരു കുടുംബം വേണ്ടതായിരുന്നു.തിരിച്ചു വീട്ടിലെത്തിയപ്പോള്‍ എല്ലാവരും ഉണ്ട്.

അച്ചായന്‍റെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്യന്ടെ?

ഞാനൊന്നും കൊണ്ടു പോകുന്നില്ല.പോകാറാകുംപോള് പറഞ്ഞാല്‍ മതി.ഞാനൊന്ന് കിടക്കട്ടെ.വല്ലാത്ത ക്ഷീണം.

ഡാ കറിയാച്ചാ...അവന്‍ ഇവിടെ നിക്കട്ടെടാ..അവനെ കൊണ്ടു പോകണ്ടാ...

അപ്പന്‍ അവിടെ മിണ്ടാതിരുന്നോണം.ആവശ്യമില്ലാത്ത പ്രശ്നം ഉണ്ടാക്കരുത്.

പിന്നെ ചേട്ടായി ഒന്നും മിണ്ടിയില്ല.പറയുന്നത് കേട്ടില്ലെന്കില്‍ ചിലപ്പോള്‍ ഇത് തന്നെയായിരിക്കും അവരുടെയും ഗതി.സന്ധ്യ ആയി.വല്ലാത്ത ഒരു വിങ്ങല്‍ മനസ്സിലുണ്ട്.ഇനി ഒരിക്കലും വരാന്‍ പറ്റിയെന്നു വരില്ല.ഓടിക്കളിച്ചു നടന്ന സ്ഥലമാണ്.അല്ലെന്കിലും അമ്മച്ചിയുടെ മരണ ശേഷം ഏകാന്തത കൂടുതല്‍ അനുഭവിച്ചിരുന്നു.ആര്‍ക്കും ഉപദ്രവമാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.എന്നിട്ടും.....കര്‍ത്താവും കൂടെ കൈവിടുമെന്നു കരുതിയില്ല.

അച്ചായാ വേഗം വന്നു വണ്ടിയില്‍ കയറു.....

ഒന്നും മിണ്ടിയില്ല.ചെന്ന് വണ്ടിയില്‍ കേറി ഇരുന്നു.വീടും പള്ളിയും പഠിച്ച സ്കൂളും ഒക്കെ അകന്നകന്നു കയ്യെത്താത്ത ദൂരത്തായി.എപ്പോഴോ എത്തി,വളരെ ദൂരെയുള്ള ഏതോ ഒരു വൃദ്ധസദനം .ആര്‍ക്കും വേണ്ടാത്ത കൊറേ പാഴ്ജന്മങ്ങള്‍.ആയ കാലത്ത് കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട് ആരോഗ്യം നഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നു.പിന്നെ മരണം വരെ എത്രയും പെട്ടെന്ന് മരണം വരണേയെന്നു ആഗ്രഹിച്ചു സ്വന്തക്കാരെ ഒന്ന് കൂടെ കാണണമെന്ന് ആഗ്രഹിച്ചു...

എന്നാല്‍ ഞങ്ങളങ്ങോട്ടു ചെല്ലട്ടെ അച്ചായാ?

ഒന്നും മിണ്ടിയില്ല.മുഖത്ത് വല്ലാത്ത ദൈന്യതയും വേദനയും.മെല്ലെ തലയൊന്നാട്ടി.ക്ഷീണിച്ച മുഖത്തൂടെ കണ്ണുനീര്‍ ഒഴുകി.പിന്നെ തിരിഞ്ഞു നോക്കിക്കൊണ്ടു തിരിച്ചു നടന്നു...എല്ലാവരുമുണ്ടായിട്ടും ഒരു അനാഥനെ പോലെ...ഇരുണ്ട ഇടനാഴിയിലൂടെ...വെളിച്ചം കടക്കാന്‍ മടി കാണിക്കുന്ന തടവറ പോലെയുള്ള മുറിയിലേക്ക്...ശിഷ്ട ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ക്കുന്നതിനായി.....

Saturday, January 1, 2011

എന്‍റെ ബാല്യം

പറങ്കി മാവിന്തോപ്പിലേക്ക് ഇരച്ചെത്തുന്ന മഴത്തുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍.ചിലപ്പോള്‍ നമ്മിലേക്ക്‌ അത് കടന്നു വരും,സുഖമുള്ള ഒരു അനുഭൂതിയായി കുറച്ചു നേരം മനസ്സില്‍ തത്തിക്കളിക്കും. ജീവിതത്തിലെ സുവര്‍ണ കാലഘട്ടമാണ് ബാല്യം.ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ആ ഓര്‍മ്മകള്‍ മനസ്സിന്റെ പൂജാമുറിയില്‍ ഒരു കെടാവിളക്കായി തെളിഞ്ഞു നില്ക്കും.

എന്റെ അച്ഛന്റെ തറവാട് കോട്ടയത്താണ്.പട്ടണത്തിന്റെ ഹൃദയഭാഗത്താണന്കിലും ഒരു തുരുത്ത് പോലെ ഒതുങ്ങി നില്ക്കുന്ന സ്ഥലം.ഒരു ഗ്രാമത്തിന്റെ ശാന്തതയും ഭംഗിയുമുള്ള അന്തരീക്ഷം.തറവാടിന്റെ മുറ്റം നിറയെ മുല്ലയും ചെത്തിയും ചാമ്പയുമൊക്കെയാണ്.മുറ്റത്തിന്റെ പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുന്നത് പറമ്പിലേക്കാണ്.ജാതിയും,മാവും,പ്ലാവും എന്ന് വേണ്ട ഒരുവിധപ്പെട്ട മരങ്ങളെല്ലാം തന്നെ പറമ്പില്‍ തഴച്ചു വളരുന്നു.പറമ്പ് കഴിഞ്ഞാല്‍ മുമ്പില്‍ വയലാണ്.നെല്ലൊന്നും കൃഷി ചെയ്യുന്നില്ലെന്കിലും നല്ല ഫലഭൂയിഷ്ടമായ മണ്ണാണ്.തെക്കേ അറ്റത്ത്‌ കാരണവന്മാരെ അടക്കം ചെയ്ത മണ്ണും അതിന്റെ ഒരു വശത്ത് കുളവും മറുവശത്ത് ഒരു ഇടവഴിയും ഉണ്ട്.അതിലെ പോയാല്‍ ആശാന്‍റെ വീടിന്റെ ഉമ്മറത്തൂടെ വയലിലെത്താം.വീടിന്‍റെ പിന്നിലൂടെ കുറച്ചു നടന്നാല്‍ ടാറിട്ട വഴിയും അത് മുറിച്ചു കടന്നു കുറച്ചു കൂടെ നടന്നാല്‍ മീനച്ചിലാറിന്റെ തീരമായി.ഇവിടെയാണ് അഞ്ചു വയസ്സ് വരെ ഞാനെന്‍റെ ബാല്യം ചിലവിട്ടത്.

എന്നെ സ്കൂളില്‍ കൊണ്ടു വിടുന്നത് വേണുകൊച്ചച്ചനാണ്.അച്ചച്ചനു പഴയ ഒരു ബജാജ് സ്കൂട്ടര്‍ ഉണ്ട്,അതിലാണ് എന്നെ സ്കൂളില്‍ കൊണ്ടു വിടുന്നത്.മലയാളം ശരിക്കും ഉറച്ചു കിട്ടുന്നതിനു വേണ്ടി ശനിയും ഞായറും എന്നെ നിലത്തെഴുത്ത് കളരിയില്‍ വിടുമായിരുന്നു.ആദ്യത്തെ ദിവസം കളരിയില്‍ പോയത് അച്ഛമ്മയുടെ കൂടെയാണ്.ഞങ്ങളുടെ വീടിന്‍റെ അടുത്ത് തന്നെയാണ് കളരി(കളരി എന്ന് പറഞ്ഞാല്‍ അത് വീട് തന്നെയണ്.അവിടെ തന്നെയാണ് അവര്‍ താമസിക്കുന്നതും).അച്ഛമ്മയുടെ നേര്യതിന്റെ അറ്റത്ത്‌ പിടിച്ചു പേടിച്ച് പേടിച്ചാണ് ഞാന്‍ ആ മുറ്റത്തേക്ക്‌ കയറിയത്.വലിയ ഒരു പറമ്പിന്റെ നടുക്ക് ഓല മേഞ്ഞ മതിലില്ലാത്ത ഒരു ചെറിയ വീട്.വീടിന്‍റെ മുറ്റത്തു തന്നെ ഒരു തള്ളയാട്‌ പച്ചപ്ലാവില തിന്നു കൊണ്ടു നില്ക്കുന്നു.അതിന്റെ ചുറ്റും തുള്ളിച്ചാടിക്കളിക്കുന്ന കുടമണി കെട്ടിയ ഒരു ആട്ടിന്‍കുട്ടിയും.പറമ്പിന്‍റെ ഒരു വശത്ത് പശുത്തൊഴുത്തും, അതില്‍ പശുവും അതിന്‍റെ കിടാവും. വീടിന്‍റെ അടുക്കളയോട് ചേര്‍ന്ന് ആള്‍മറയില്ലാത്ത ഒരു കിണര്‍.വീടിന്‍റെ തറ ചാണകം മെഴുകിയതാണ്. അവിടെ മുണ്ടും ജാക്കറ്റും തോര്‍ത്തും ധരിച്ചു സാമാന്യം വണ്ണമുള്ള ഒരു സ്ത്രീ.ഇരുണ്ട നിറമാണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖം.അവരാണ് പഠിപ്പിക്കുന്നത്.

അങ്ങനെ ഞാനും നിലത്തെഴുത്ത് കളരിയിലെ വിദ്യാര്‍ത്ഥിനിയായി.പഠിപ്പിക്കുന്ന രീതിയും ശിക്ഷണ രീതിയും ഒക്കെ വളരെ കഠിനമായിരുന്നു.നിലത്തു മണ്ണ് വിരിച്ചു അതില്‍ വിരല്‍ കൊണ്ടു എഴുതിയായിരുന്നു ആദ്യം പഠനം.തെറ്റിപ്പോയാല്‍ വിരല്‍ മണ്ണിലിട്ട്‌ ഞെരിക്കും ആശാട്ടി.കാ‍ന്താരി മുളക് അരച്ച് തേച്ചു ചുട്ടു പഴുപ്പിച്ച ഒരു വള്ളിച്ചുരല്‍ ഉണ്ട് അവരുടെ കയ്യില്‍. സ്ലേറ്റില്‍ എഴുതുമ്പോള്‍ തെറ്റിയാല്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി കാലിന്‍റെ താഴെ വള്ളിച്ചുരല്‍ കൊണ്ടു അടിക്കും. ഈരേഴു പതിന്നാലു ലോകവും ഒരുമിച്ചു കാണുന്ന രീതിയിലുള്ള അടിയാണ് ആശാട്ടിയുടേതു.മാത്രമല്ല അതിന് ശേഷം ഒരു മണിക്കൂര്‍ നേരമെന്കിലും കണ്ണില്‍ കൂടി പൊന്നീച്ച പറന്നു കളിക്കും. ഈ സമ്മാനം മിക്കവാറും ഞാന്‍ ചോദിച്ചു വാങ്ങാറുമുന്ടായിരുന്നു. ഈ സമ്മാനം വാങ്ങാന്‍ എനിക്ക് കൂട്ടുമുന്ടായിരിന്നു. ഒരു അക്ഷരത്തിന്റ്റെയെങ്കിലും ഷേപ്പ് മാറിയാല്‍ അടി ഉറപ്പാണ്. എനിക്ക് അടി കിട്ടുന്നത് മിക്കവാറും 'ഉ' എഴുതുമ്പോഴാണ്.ഞാന്‍ എഴുതുന്ന 'ഉ' കണ്ടാല്‍ ഒരാള്‍ കഴുത്ത് നീട്ടിനില്‍ക്കുന്നതായിട്ടാണ് തോന്നുക.
ബാബുക്കുട്ടനും ദേവിയും അനിയന്‍ കുട്ടിയുമൊക്കെ അവിടുത്തെ എന്‍റെ സതീര്‍ത്ഥ്യരായി.അവര്‍ പങ്കു വച്ചു തന്ന ഇലുമ്പന്‍ പുളിയിലും പുളിങ്കുരുവിലും ചാമ്പങ്ങയിലുമൊക്കെ ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ സ്വാദ് ഞാന്‍ തൊട്ടറിഞ്ഞു.മണ്ണില്‍ നിന്നും കുഴിയാനയെ തപ്പിപ്പിടിക്കാനും,അതിനെ തീപ്പട്ടിക്കൂടിലിട്ടു സൂക്ഷിച്ചു വയ്ക്കാനും ഒക്കെ എനിക്ക് പഠിപ്പിച്ചു തന്നത് എന്‍റെ ഈ കൂട്ടുകാരാണ്.ഞങ്ങളെല്ലാവരും കൂടിയാണ് സ്ലേറ്റ് തുടക്കുന്നതിനുള്ള മാഷിത്തന്ടു പറിക്കാന്‍ പോകുന്നത്.സാധാരണ ആയി വീടിന്‍റെ അതിരിലും മതിലേലും ഒക്കെയാണ് മഷിത്തന്ടു കാണാറ്.

ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ബാബുക്കുട്ടന് ഒരു താരപരിവേഷമുന്ടായിരുന്നു.അതിന് കാരണം അവന് കുട്ടിയും കോലും കളിക്കാനറിയാം, ഞൊട്ടങ്ങ നെറ്റിയില്‍ വച്ചു പൊട്ടിക്കാനറിയാം, മഷിത്തന്ടിലെ വെള്ളം ഊറ്റിക്കളഞ്ഞു ഊതിവീര്‍പ്പിച്ചു പൊട്ടിക്കാനറിയാം.ബാബുക്കുട്ടനാണ് പൊട്ടക്കുളത്തിലെ മോതിരവളയനെ കാണിച്ചു തന്നത്(ഒരുതരം പാമ്പാണ് അത്.മോതിരം പോലെ വളഞ്ഞു ചുറ്റി ഇരിക്കും).ആ കുളത്തില്‍ അത് ധാരാളം ഉണ്ട്.മോതിരവളയനെ കാണാന്‍ നിന്നു താമസിച്ച ദിവസം വീട്ടില്‍ ചെന്നപ്പോള്‍ അച്ഛന്‍റെ കൈയ്യില്‍ നിന്നും നല്ല ചുട്ട പെട കിട്ടി.അന്നത്തെ ദിവസം പിന്നെ ഉമ്മറത്തേക്ക് പോയിട്ടില്ല.വേറൊന്നും കൊണ്ടല്ല, അച്ഛന്‍ ഉമ്മറത്ത്‌ കാണും.എന്നെക്കണ്ടാല്‍ അന്നത്തെ സര്‍ക്കീട്ടിനെ കുറിച്ചു വീണ്ടും എന്തെങ്കിലും ചോദിച്ചാലോ എന്ന് പേടിച്ചാണ്. അന്ന് വൈകുന്നേരം നല്ല മഴയായിരുന്നു.നിലത്തു വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ നോക്കി അടുക്കളക്കോലായില്‍ വെറുതെ അങ്ങനെ നിന്നു....ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

ഉരുളുന്ന ചക്രത്തിന്‍റെ പിറകെ വടിയും കൊണ്ടു പായുകയാണ് ഓര്‍മ്മകള്‍.ചില നേരത്ത് പൊട്ടിയ പട്ടം കണക്കെ മനസ്സു പറന്നു തുടങ്ങും എങ്ങോട്ടെന്നില്ലാതെ...ചിറ്റയുടെ പനിനീര്‍ചെടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍. അച്ചച്ചന്റെ ഭഗവത് ഗീത പോലെ അര്‍ത്ഥവത്താണു അവ.എങ്ങനെയാണെങ്കിലും അവ മനസ്സിന്റെ അഭ്രപാളികളില്‍ വ്യക്തതയുള്ള ചിത്രങ്ങളായി ഒരിക്കലും മായാതെ.....