Sunday, May 24, 2009

മടക്കം

ഒരു ചെറിയ കിതപ്പോടെ തീവണ്ടി സ്റ്റേഷനില്‍ എത്തി നിന്നു.മാളവിക ചുറ്റും ഒന്നു കണ്ണോടിച്ചു.യാത്രക്കാര്‍ ധൃതി പിടിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്നു.ബന്ധുക്കളെ യാത്ര അയക്കാന്‍ വന്നവരുടെയും സ്വീകരിക്കാന്‍ വന്നവരുടെയും തിരക്കാണ് പ്ലാറ്റ്ഫോമില്‍ നിറയെ.മിക്ക മുഖങ്ങളിലും വേര്‍പാടിന്റ്റെ വേദനയും കണ്ടുമുട്ടലിന്റ്റെ ആനന്ദവും ഒക്കെ അലയടിക്കുന്നു. കണ്ണനും ഉണ്ണിമോളും തീവണ്ടിയുടെ ജനാലയില്‍ പിടിച്ചു കളിക്കുന്നുണ്ട്.രാജീവേട്ടന്‍ ഒരു മാഗസിനിലേക്കു മുഖവും പൂഴ്ത്തി ഇരിക്കുന്നു.എത്ര നേരമായാവോ ഈ ഇരിപ്പ് തുടങ്ങിയിട്ട്?മാളവിക പതുക്കെ സീറ്റിലേക്ക് ചാരി കണ്ണടച്ചു കിടന്നു.

സ്വന്തം നാട്ടിലേക്കുള്ള ഈ മടക്കം എത്ര നാളായി ആഗ്രഹിച്ചിരുന്നതാണ്.വീണ്ടും ഒരിക്കല്‍ കൂടി ആ വഴികളിലൂടെ നടക്കാന്‍,ചെയ്തു പോയ തെറ്റുകള്‍ക്ക് പരിഹാരം കാണാന്‍...ഒന്നും ഒന്നിനും പരിഹാരമാവില്ല എങ്കില്‍ കൂടി....ബാല്യവും കൌമാരവും യൌവ്വനവും എല്ലാം ചിത്രങ്ങളായി മനസ്സിലൂടെ കടന്നു പോകുന്നു.ഇപ്പോഴും ഒരു മങ്ങലും ഏല്‍ക്കാത്ത നല്ല വ്യക്തതയുള്ള ചിത്രങ്ങളായി സ്നേഹത്തിന്‍റെ നിറമുള്ള ഓര്‍മ്മകള്‍.

രാജീവേട്ടന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങിപുറപ്പെടുമ്പോള്‍ അതിന് കൊടുക്കേണ്ട വില അച്ഛന്‍റെ ജീവനായിരിക്കും എന്നോര്‍ത്തില്ല.സ്നേഹിക്കാന്‍ ആരുമില്ലാത്ത രാജീവേട്ടന് ഒരു സാന്ത്വനം ആകണമെന്ന് മാത്രമെ ചിന്തിച്ചിരുന്നുള്ളൂ. തന്‍റെ കുറവ് തീര്‍ക്കാന്‍ സഹോദരിയുന്ടല്ലോ .പക്ഷെ ഒരു മകള്‍ക്ക് പകരമാവില്ലല്ലോ മറ്റൊരാള്‍. അത് മനസ്സിലാക്കാന്‍ കാലങ്ങള്‍ വേണ്ടി വന്നു.ഒരു അമ്മയായപ്പോള്‍ മാത്രമാണ് ആ വേദനയും സ്നേഹത്തിന്‍റെ ആഴവും അതേ രീതിയില്‍ ഉള്‍ക്കൊള്ളാനായത്.ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ പെട്ടുപോയ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ വല്ലാതെ പ്രയാസപ്പെട്ടു.രാജീവേട്ടന്‍ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്.ഇറങ്ങേണ്ട സ്റ്റേഷന്‍ ആകാറായിരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീടിന്‍റെ പടി ചവിട്ടുന്നത്.അമ്മ ഉമ്മറത്ത്‌ തന്നെയുണ്ട്‌.വല്ലാതെ മാറിപ്പോയിരിക്കുന്നു.വല്ലാതെ ക്ഷീണിച്ചിരിക്കുന്നു അമ്മ.മുണ്ടും നേര്യതുമുടുത്തു നെറ്റിയില്‍ ഭാസ്മക്കുറിയുമായി....
കണ്ണുനീര്‍ കൊണ്ടു കാഴ്ചകള്‍ വല്ലാതെ മങ്ങിപ്പോകുന്നു.വീണു പോകാതിരിക്കാന്‍ രാജീവേട്ടന്റ്റെ കൈകളില്‍ ബലമായിപ്പിടിച്ചു.ഉമ്മറത്തെത്തിയപ്പോഴേക്കും വീണു പോയിരുന്നു.അമ്മയുടെ കാലില്‍ പിടിച്ചു മനസ്സു തുറന്നൊന്നു കരഞ്ഞു.ഒരു മഴ പെയ്തൊഴിഞ്ഞ പോലെ....കുട്ടികള്‍ വല്ലാതെ പകച്ചു പോയിരുന്നു.ഇങ്ങനെയൊരു രംഗം അവര്‍ ഒരിക്കലും വിഭാവനം ചെയ്തിരിക്കില്ലല്ലോ.

അച്ഛന്‍ തൊടിയിലെവിടെയോ ഉണ്ടെന്നു തോന്നിപ്പോയി.മുഖത്തെപ്പോഴും നിറഞ്ഞു നില്ക്കുന്ന സ്നേഹവും വാത്സല്യവും ആയി പതിവുള്ള ആ ചിരിയോടെ മാളൂട്ടി എന്ന് വിളിച്ചു കൊണ്ടു വരുന്നത് പോലെ...അച്ഛന്‍ തൊടിയില്‍ നിന്നും കയറി വരുമ്പോഴുള്ള വിയര്‍പ്പിന്‍റെ മണം അവിടെ തങ്ങി നില്ക്കുന്നത് പോലെ...

അച്ഛന്‍റെ അസ്ഥിത്തറയില്‍ വിളക്ക് വയ്ക്കണം.ആ വിളക്കിന്‍റെ മുമ്പില്‍ നിന്നു മനസ്സറിഞ്ഞു കരയണം.നഷ്ടപ്പെട്ടു പോയ അച്ഛന്‍റെ സ്നേഹത്തിനായി....തൊടിയില്‍ എവിടെയെങ്കിലും നിന്നു അച്ഛന്‍ എന്നെ കാണുന്നുണ്ടാവും.

അമ്മയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങലാണ് എന്നെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തിയത്.അവസാന നിമിഷം അച്ഛന്‍ എന്നെ അന്വേഷിച്ചിരുന്നെന്നു....

സന്ധ്യക്ക്‌ കുളിച്ചു ഈറനായി വന്നു അച്ഛന്‍റെ അസ്ഥിത്തറയില്‍ തിരി വച്ചു.മനസ്സു കൊണ്ടു മാപ്പിരന്നു ആ കാല് തൊട്ടു നമസ്കരിച്ചു.ഒരു സാന്ത്വനം പോലെ എങ്ങു നിന്നോ ഒരു കുളിര്‍ക്കാറ്റ് വന്നു തലോടി തിരികെ പോയി."സാരല്യാ മാളൂട്ടി" എന്ന് പറയുമ്പോലെ... ..

വിളക്ക് വച്ചു കഴിഞ്ഞു ഉമ്മറക്കോലായില്‍ വെറുതെ ഇരുന്നപ്പോള്‍ അച്ഛന്‍ പടി കടന്നു വരുന്നതു പോലെ തോന്നി.
കയ്യിലിരുന്ന പൊതി തന്നു കൊണ്ടു
"അമ്മുവുമായിട്ടു വഴക്ക് കൂടാതെ പോയി പങ്കു വച്ചു തിന്നോ..."
എന്ന് പറഞ്ഞു നിറുകയില്‍ തലോടി അകത്തേക്ക് പോകുന്ന അച്ഛന്‍റെ രൂപം....അച്ഛന്‍റെ ആ പഴയ പന്ത്രണ്ടു വയസ്സുകാരി മാളൂട്ടി ആകാന്‍ മനസ്സു അറിയാതെ വെമ്പി.അച്ഛന്‍ ചാരുകസേരയില്‍ കിടക്കുമ്പോള്‍ കൂടെ പോയി ഇരിക്കാനും ചായ കുടിക്കുമ്പോള്‍ അതില്‍ പാതി ഒട്ടുഗ്ലാസ്സില്‍ പകര്‍ന്നു വാങ്ങിക്കുടിക്കാനും,അത്താഴം കഴിക്കുമ്പോള്‍ അച്ഛന്‍റെ കൈയില്‍ നിന്നും പതിവുള്ള ഒരു ഉരുള വായില്‍ വാങ്ങാനും, വിഷുക്കൈനീട്ടം അച്ഛന്‍റെ കൈയില്‍ നിന്നു വാങ്ങാനും , ആ കൈ പിടിച്ചു സ്കൂളില്‍ പോകാനും,നല്ല മഴയത്ത് തൊന്ടിലെ വെള്ളത്തില്‍ കാലിട്ട് കളിക്കുമ്പോള്‍ അച്ഛന്‍ സ്നേഹത്തോടെ പിറകില്‍ വന്നു ചെവിയില്‍ കിഴുക്കാനും,ത്രിസന്ധ്യക്ക്‌ വിളക്ക് കൊളുത്തി കഴിയുമ്പോള്‍ അച്ഛന്‍ ഭാഗവതം വായിക്കുന്നത് കേള്‍ക്കാനും, ആ വാത്സല്യവും തലോടലും ഏറ്റു ഉറങ്ങാനും ഒക്കെ ....................

ഒരിക്കലും നടക്കില്ലെന്നറിയാമായിട്ടും വെറുതെ മോഹിച്ചു ആ കാലത്തെക്കൊന്നു മടങ്ങി പോകാന്‍.ഒരിക്കല്‍ കൂടി വഴക്ക് പറയുമ്പോള്‍ അച്ഛന്‍റെ മുമ്പില്‍ മുഖം വീര്‍പ്പിച്ചു നില്‍ക്കാന്‍... ഒരു മടക്കം അനിവാര്യമാണ്. അത് പക്ഷെ സ്നേഹത്തിന്‍റെ നിറമുള്ള ബാല്യത്തിലേക്കല്ല.തിരക്ക് പിടിച്ച എന്‍റെ പ്രവാസജീവിതത്തിലേക്ക്,എന്‍റെ ഉത്തരവാദിത്വങ്ങളിലേക്ക്.നൈര്‍മല്യവും വിശുദ്ധവുമായ ഗ്രാമീണതയിലേക്കല്ല, മറിച്ചു നഗരത്തിന്‍റെ വിഷമയമായ കാപട്യങ്ങളിലേക്ക്.മനസ്സില്‍ ഒരു ശൂന്യത രൂപപ്പെട്ടു വരുന്നു...

Thursday, May 21, 2009

ഒടിയനാണോ അതോ???????????

നിനക്കെന്നാ പാറുക്കുട്ടി പറഞ്ഞാല്‍ മനസ്സിലാവാത്തത്?

എനിക്കല്ല...നിങ്ങള്‍ക്കാ പറഞ്ഞാല്‍ മനസ്സിലാവാത്തത്.ഈ നേരത്ത് അത് വഴി ഒറ്റയ്ക്ക് പോകാന്‍ പറ്റില്ലെന്ന്.ഇന്നാളു ആ തെക്കേലെ ശങ്കരന്‍ ഏതാണ്ട് കണ്ടു പേടിച്ചു പനി പിടിച്ചു കിടന്നത് ഒരു മാസമാണ്...അറിയുവോ?

അതൊക്കെ ശെരിയാ...പക്ഷെ നേരം വെളുത്തിട്ട് പോയാല്‍ ചന്തയില്‍ എത്തുമ്പോഴേക്കും ഉച്ച കഴിയും. ഈ പച്ചക്കറിയും വെറ്റിലയുമൊക്കെ വാടുകയും ചെയ്യും.ഞാനീ കഷ്ടപ്പെട്ടതെല്ലാം വെറുതെയാകില്ലേ?ഒരു കുഴപ്പോമില്ല.നീ വെറുതെ പേടിക്കണ്ട......

പിള്ളേച്ചന്‍ ചാക്കുകെട്ടും എടുത്തു കയ്യില്‍ ഒരു കത്തുന്ന ചൂട്ടുമായി ഇറങ്ങി നടന്നു.

വല്ലാത്ത ഇരുട്ട്.....ഒരു തരി നിലാവ് പോലുമില്ല.

ഭയാനകമായ നിശബ്ദത.

നടന്നു നടന്നു തോടിന്‍റെ കരക്കെത്തി.തോട് മുറിച്ചു കടന്നു വേണം വഴിയിലെത്താന്‍.ഒന്നു തൊടാന്‍ പോലും പറ്റാത്ത തരത്തിലുള്ള തണുപ്പാണ് തോട്ടിലെ വെള്ളത്തിന്‌.പതുക്കെ തോട്ടിലേക്ക് ഇറങ്ങി.വളരെ സൂക്ഷിച്ചു വേണം നടക്കാന്‍.നല്ല വഴുക്കലുള്ള പാറക്കല്ലുകലാണ് തോട്ടില്‍ മുഴുവന്‍. കുറച്ചു നേരം കൊണ്ടു അക്കരയെത്തി.

ഇനിയുള്ളത് ഒരു ചെറിയ വഴിയാണ്.വഴിക്കിരുവശവും ആള്‍ത്താമാസമില്ല. വെറുതെ പൊന്തക്കാട് പിടിച്ചു കിടക്കുന്ന പറമ്പാണ്.ഉള്ളില്‍ ചെറിയ ഭയം കൂടു കൂട്ടാന്‍ തുടങ്ങി......പക്ഷെ പോയെ പറ്റൂ....ഇല്ലെങ്കില്‍ ഈ പച്ചക്കറിയും വെറ്റിലയും.......ചൂട്ടു ആഞ്ഞു വീശിക്കൊന്ടു പിള്ളേച്ചന്‍ നടന്നു.

ആ വഴി തിരിയുന്നിടത്തു ഒരു വലിയ പറമ്പാണ്.അവിടെയാണ് നാരായണന്‍റെ ഭാര്യ രമയെ അടക്കിയിരിക്കുന്നത്.ദുര്‍മ്മരണമായിരുന്നു............ഗര്‍ഭിണിയായിരുന്നപ്പോള്‍ വിഷം തീന്ടിയാണ് മരിച്ചത്. പകല്‍ സമയങ്ങളില്‍ പോലും അതിലെ നടന്നു പോകാന്‍ എല്ലാവര്‍ക്കും പേടിയാണ്.നടക്കുമ്പോള്‍ കരിയില ഞെരിഞ്ഞമരുന്നതിന്റ്റെ ശബ്ദം മാത്രം.ആ പറമ്പിന്റ്റെ അടുത്തെത്തിയപ്പോഴേക്കും ശ്വാസമിടുപ്പിന് വേഗത കൂടി....കാലുകള്‍ വലിച്ചു വച്ച് നടന്നു.നടന്നിട്ടും നടന്നിട്ടും ആ പറമ്പ് കടക്കാന്‍ പറ്റാത്ത പോലെ...നായ്ക്കള്‍ ഓരിയിടുന്നതിന്റ്റെ ശബ്ദം ദൂരെ എങ്ങു നിന്നോ കേള്‍ക്കാം...ഒരു വലിയ കാറ്റ് എങ്ങു നിന്നോ ചൂളം വിളിച്ചെത്തി.ഒരു ഹുങ്കാര ശബ്ദത്തോടെ വൃക്ഷങ്ങള്‍ ആര്‍ത്തട്ടഹസിച്ചു...നല്ല എല്ല് തുളക്കുന്ന തണുപ്പാണ് കാറ്റിനു...
ഹാവൂ!!!!ആ പറമ്പ് കഴിയാറായിരിക്കുന്നു.പിള്ളേച്ചന്‍ ദൈവത്തിനു നന്ദി പറഞ്ഞത് അല്പം ഉച്ചത്തില്‍ തന്നെയായിരുന്നു.

ഇനിയുള്ളത് പാടം ആണ്. കര്‍ക്കിടക പെയ്ത്തു കഴിഞ്ഞിട്ടേ ഉള്ളൂ.പാടം മുഴുവന്‍ വെള്ളം കയറിക്കിടക്കുകയാണു.പാടവരമ്പത്തൂടെ ചാക്കുകെട്ടും തലയിലേറ്റി പിള്ളേച്ചന്‍ പതുക്കെ നടന്നു.ആരെങ്കിലും കൂട്ടുന്ടായിരുന്നെന്കില്‍ .....

പാടത്തിന്റെ കരക്കുള്ള വീടുകളില്‍ ഒന്നിലും തന്നെ വെളിച്ചമില്ല.കുറച്ചു ദൂരം നടന്നപ്പോള്‍ ആരോ ഒരാള്‍ തന്‍റെ മുന്‍പില്‍ നടക്കുന്നതായി പിള്ളേച്ചനു തോന്നി...സൂക്ഷിച്ചു നോക്കിയപ്പോള്‍....ശെരിയാണ്....ഒരാള്‍ മുന്‍പില്‍ പോകുന്നുണ്ട്.വളരെ വേഗത്തില്‍ ആണ് അയാള്‍ നടക്കുന്നത്.എന്തൊരു പൊക്കമാണ് ആ മനുഷ്യന്.....ഒരു കൊന്നത്തെങ്ങിന്റ്റെ അത്രയും ഉയരം ഉണ്ട് അയാള്‍ക്ക്‌.ഒരു കരിമ്പടം തലവഴി മൂടിപ്പുതച്ചു പിടിച്ചു കൊണ്ടാണ് ആ മനുഷ്യന്‍റെ യാത്ര.ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടതായി ഒരു പരിചയവും തോന്നുന്നില്ല.

അതേയ് ഒന്ന് നിന്നേ...കിഴക്കുമ്ഭാഗത്തോട്ടാണോ?.....ഞാനും അവിടേക്കാ......നമുക്ക് ഒരുമിച്ചു പോകാം....

ആ മനുഷ്യന്‍ കേട്ട ഭാവമില്ല.വളരെ വേഗത്തില്‍ അയാള്‍ നടക്കാന്‍ തുടങ്ങി.കുറച്ചു നടന്നപ്പോള്‍ അയാള്‍ ഒരു നിമിഷം നിന്ന്.തിരിഞ്ഞു നോക്കി...അയാളുടെ മുഖം വ്യക്തമല്ല.അയാള്‍ വീണ്ടും നടന്നു തുടങ്ങി.......

കുറച്ചു ബുദ്ധിമുട്ടേന്ടി വന്നു അയാളുടെ അടുത്തു എത്താന്‍.അയാള്‍ നടക്കുകയാണ്.ഒന്നും സംസാരിക്കുന്നില്ല.പ്രകൃതി വല്ലാതെ ഭീകരരൂപിയായിരിക്കുന്നു.പേരറിയാത്തൊരു ഭയം മനസ്സില്‍ വളരാന്‍ തുടങ്ങിയിരുന്നു.മരങ്ങളും മറ്റും തന്നെ നോക്കി വല്ലാതെ പല്ലിളിക്കുന്നതായി തോന്നി.ചെറിയ തോതില്‍ ചാറ്റല്‍ മഴയും ഉണ്ട്.കയ്യിലുണ്ടായിരുന്ന ചൂട്ടു കെട്ടു പോയി.

ഈശ്വരാ!!!!!!!!!!!!!!

വഴിയേതാ...വെള്ളമേതാന്നുള്ള ഈ അവസ്ഥയില്‍ എങ്ങനെ മുന്‍പോട്ടു നടക്കും...ആ ഇരുട്ടത്ത് ഒരു നിമിഷം നിന്ന് പോയി...പെട്ടെന്ന് ഒരു വെളിച്ചം.കത്തുന്ന ഒരു ചെറിയ മണ്ണെണ്ണ വിളക്ക് അയാളുടെ കയ്യില്‍.

വല്ലാത്ത ഒരു മുരള്‍ച്ചയോടെ അയാള്‍ പറഞ്ഞു...

വരൂ.....എന്‍റെ കയ്യില്‍ വെളിച്ചമുണ്ട്.....നേരത്തെ ഈ വിളക്ക് ഇയാളുടെ കയ്യില്‍ കണ്ടില്ലല്ലോ എന്ന ചിന്തയോടെ അയാളെ അനുഗമിച്ചു. അല്ലാതെന്തു ചെയ്യാന്‍?

നിങ്ങളുടെ പേരെന്താ?

വേലപ്പന്‍...

വല്ലാത്ത ഒരു ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.

എവിടുത്തെയാ?????????????

കുമാരന്റ്റവിടുത്തെയാ.....

ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?

വീണ്ടും എന്തൊക്കെയോ ചോദിച്ചു അപരിചിതത്വം ഇല്ലാതാക്കാന്‍ ശ്രമിച്ചു.പക്ഷെ പലതിനും അയാള്‍ ഉത്തരം തന്നില്ല.വല്ലാത്തൊരു ദേഷ്യഭാവത്തോടെ മുന്‍പോട്ടു നടന്നു.

കുട്ടന്റ്റെ ആല എത്താറായിരിക്കുന്നു.ഭാഗ്യം!!!!!!അവിടെ വെളിച്ചമുണ്ട്.

അപ്പോഴാണ്‌ മുന്‍പില്‍ നടന്ന രൂപം വളരെ വലിയ ഒരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചതു.ഒരു തീഗോളം ആകാശത്തോളം ഉയര്‍ന്നു പൊങ്ങി.അവിടെ നിന്നിരുന്ന ചെടികളിലേക്ക് തീ കേറി പിടിച്ചു......ആ തീയോടു കൂടി തന്നെ മുന്‍പില്‍ പോയ മനുഷ്യന്‍ അലച്ചു കെട്ടി വെള്ളത്തിലേക്ക്‌ വീണു...

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല.......നിന്ന നില്‍പ്പില്‍ നിന്ന് അനങ്ങാന്‍ പറ്റുന്നില്ല......തൊണ്ട വറ്റി വരണ്ടു.......കാലുകള്‍ മരച്ചതു പോലെ......മൂന്നാല് നിമിഷത്തേക്ക് ചാക്കുകെട്ടും തലയിലേറ്റി ആ നില്‍പ്പ് നിന്ന് പോയി............

പിള്ളേച്ചാ......പിള്ളേച്ചോ..............ഈ നേരത്ത് ഇനി പോകണ്ട.....നേരം പെലന്നിട്ടു പോയാല്‍ മതി...ഇങ്ങോട്ട് കേറിപ്പോരൂ....

ആരോ വിളിക്കുന്ന പോലെ.......നോക്കുമ്പോള്‍ കുട്ടന്‍റെ ആലയില്‍ നിന്നാണ് ശബ്ദം......അവന്‍ തന്നെയാണ് വിളിക്കുന്നത്‌..........വേഗം അങ്ങോട്ട്‌ ചെന്നു.........

നിങ്ങളെന്നാ പണിയാ പിള്ളേച്ചാ കാണിച്ചേ?മുന്‍പില്‍ പോയ സാധനം എന്താണന്നറിയാമോ?അത് നിങ്ങളുദ്ദേശിക്കുന്ന ആളൊന്നുമല്ല.

എനിക്ക് മനസ്സിലായില്ലാരുന്നു കുട്ടാ......

എനിക്ക് തോന്നി.....അതല്ലേ ഞാന്‍ വേഗം ഇരുമ്പാണിയുടെ മുകളില്‍ ചുണ്ണാമ്പ് തേച്ചത്.....അല്ലെങ്കില്‍ കാണാരുന്നു....നിങ്ങള്‍ അതിനെ കൈകാട്ടി വിളിക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു.....ഈ സമയത്ത് ഇതുവഴി നടക്കാന്‍ കൊള്ളില്ല.......

പാറുക്കുട്ടി എന്നോടു പറഞ്ഞതാ ഈ നേരത്ത് പോകന്ടെന്നു....അമയ്യന്നൂര്‍ തേവര് കാത്തു.......എന്നാലും അതെന്നതാ കുട്ടാ....സാധനം.....................

ഒടിയനാണോ.....അതോ????????????????????

Thursday, May 7, 2009

എന്‍റെ ബാല്യം-II

ഓര്‍മ്മകളിലെ ഇടവപ്പാതികള്‍ക്ക് ജൂണിന്റ്റെ മന്ദസ്മിതമുണ്‍ടു.അമ്പല മൈതാനത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളത്തിന്റ്റെ തെളിമയും കുളിരുമുന്ടു.ശ്രീധരന്റ്റെ കടയിലെ പന്ചാര ചാക്കിന്റ്റെ മധുരമുണ്ട്.അമ്മമ്മയുടെ കല്‍ഭരണിക്കകത്തു സൂക്ഷിച്ചു വച്ചിരിക്കുന്ന കല്ക്കന്ടത്തിന്റ്റെ മധുരമുണ്ട്.ഓര്‍മ്മകളിലെ,എന്‍റെ ബാല്യത്തിലെ ഇടവപ്പാതികള്‍ക്ക് വല്ലാത്ത ഒരു കുളിര്‍മ്മയുന്ടു.നനഞ്ഞ അന്തരീക്ഷത്തിന്റെ,അമ്പല മൈതാനത്തെ പുല്‍ക്കൊടിതുമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളിയുടെ....

പൂഹോയ് ..................

ആരാ മന്ജുചേച്ചിയേ ആ കൂവുന്നെ?

അതാ കുമാരനാവും.രാവിലെ പറമ്പില്‍ പണിക്കു പോണതാ...നീയ് കൊഞ്ചിക്കൊന്ടു നില്‍ക്കാതെ വേഗം വരുന്നുണ്ടോ?അല്ലെങ്കില്‍ ഞാനെന്‍റെ പാട്ടിനു പോകും കേട്ടോ.അല്ലെങ്കില്‍ ഞാന്‍ തന്നെ പോയി പാല് വാങ്ങിക്കൊന്ടരാം.....

ഊം..ഊം...പറ്റുകേല...ഞാനൂന്ടു...അനുചേച്ചിയെ വേഗം വായോ......

തറവാടിന്റ്റെ ഒരു വശത്തുള്ള പടിപ്പുര കടന്നിറങ്ങുന്നത് അമ്പല മൈതാനത്തേക്കാണു.അമ്പലമൈതാനത്തിന്റ്റെയും വീടിന്‍റെയും ഇടക്കുള്ള ഒരു ചെറിയ തൊന്ടില്‍ കൂടിയാണ് പാല്‍‌ വാങ്ങാന്‍ പണിക്കര്‍ സാറിന്‍റെ വീട്ടിലേക്കു പോകുന്നത്. വഴിയുടെ ഒരു വശത്തുള്ള തിന്ടിമ്മേല്‍ ധാരാളം ഒടിച്ചുകുത്തി പൂക്കള്‍ വീണു കിടപ്പുണ്ട്.ഒരു ഓന്ത് തിന്ടിമ്മേലെക്ക് പാഞ്ഞു വന്നു ഒന്നെത്തി നോക്കിയിട്ട് തിരിച്ചു പോയി....വഴിയുടെ രണ്ടു വശങ്ങളിലും തൊട്ടാവാടി ചെടിയും മുക്കുറ്റിയും ധാരാളം നില്‍പ്പുണ്ട്.തൊട്ടാവാടി ചെടിയില്‍ തലോടിയും പുല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളി തട്ടിത്തെറിപ്പിച്ചും അങ്ങനെ നടന്നു. അത് വഴി ധാരാളം ആള്‍ക്കാര്‍ ആ സമയത്താണ് തോളില്‍ തൂമ്പയും തലയില്‍ പാളത്തൊപ്പിയുമൊക്കെ വച്ച് പറമ്പില്‍ പണിക്കായി പോകുന്നത്.

പണിക്കര്‍ സാറിന്‍റെ വീട്ടിലേക്കു ചെല്ലുമ്പോള്‍ തന്നെ വളക്കുഴിയുടെയും ചാണകത്തിന്റ്റെയും റബ്ബര്‍ ഷീറ്റിന്റ്റെയും ഒക്കെ കൂടിക്കലര്‍ന്ന ഒരു ഗന്ധമാണ്.പാല് വാങ്ങി പാത്രത്തിലാക്കി കഴിഞ്ഞാല്‍ പിന്നെ ഒരൊറ്റ ഓട്ടമാണ് അവരുടെ വീടിന്‍റെ പിറകിലുള്ള പുകപ്പുരയും (റബ്ബര്‍ ഷീറ്റ് ഉണക്കുന്ന സ്ഥലം)കടന്നു റബ്ബര്‍ തോട്ടത്തിലുള്ള ചെറിയ കൈത്തോട്ടിലെ വെള്ളത്തിലേക്ക്‌. നല്ല തെളിനീരു പോലെയുള്ള ആ വെള്ളം കലക്കി മറിക്കാതെ അതില്‍ നിന്നും കേറില്ല.ആ തോട്ടില്‍ കൂടി(തോടെന്നു പറഞ്ഞാല്‍ മുട്ടിനു താഴെ വരെയേ വെള്ളമുള്ളൂ..ചെറിയ ഉരുണ്ട പാറക്കല്ലുകളും മറ്റുമുള്ള...)നടന്നു കളിക്കും,ചെറിയ മീനിനെ പിടിക്കുക,വെള്ളത്തില്‍ കൂടി ഓടിക്കളിക്കും.അതില്‍ കൂടി നടന്നു നടന്നു അമ്പലത്തിന്‍റെ ഭാഗത്തുള്ള തോട്ടിലേക്കെത്തും.തോട്ടില്‍ നിന്നും കേറുമ്പോള്‍ പത്തു മണിയെങ്കിലും കഴിഞ്ഞിട്ടുണ്ടാവും......

മഴക്കാലം ആവുമ്പോഴേക്കും അമ്പല മൈതാനം മുഴുവന്‍ പച്ച പുതച്ചത് പോലെ പുല്ലും മറ്റും കൊണ്ടു നിറഞ്ഞിരിക്കും.അമ്പല കുളത്തിന്‍റെ കരക്ക്‌ മുഴുവന്‍ കൊന്തപുല്ല് ആണ്. ഉച്ച കഴിയുമ്പോള്‍ സാധാരണ ഇടവപ്പാതി കാലത്ത് മഴ തകര്‍ത്തു പെയ്യും ചില ദിവസങ്ങളില്‍. വീടിന്‍റെ ഉമ്മറത്ത്‌ മഴയും നോക്കി നില്‍ക്കാന്‍ നല്ല രസമാണ്.അതിലും രസം ആ തിമിര്‍ത്തു പെയ്യുന്ന മഴ നനയാനാണ്.ഒരിക്കല്‍ അങ്ങനെ വീട്ടുമുറ്റത്തെ മഴ നനഞ്ഞു നിക്കുമ്പോളാണ് അമ്പല മുറ്റത്ത്‌ ആലിപ്പഴം പെയ്യുന്നുന്ടെന്നു ചേച്ചി പറഞ്ഞത്.അമ്മമ്മയും അമ്മായിയും കാണാതെ ഒരൊറ്റ ഓട്ടമാണ് അമ്പല മൈതാനത്തേക്ക്‌. പിന്നത്തെ കളി മുഴുവന്‍ അമ്പല മുറ്റത്തെ മഴ നനഞ്ഞു കൊണ്ടാണ്.ആലിപ്പഴം എന്ന് പറഞ്ഞാല്‍ പൈനാപ്പിള്‍ പോലെ ഒരു പഴം ആണെന്നായിരുന്നു അന്നത്തെ ധാരണ.അമ്പല മൈതാനത്ത് പൊങ്ങിക്കിടക്കുന്ന മുട്ടറ്റം വെള്ളത്തില്‍ ഒരു രണ്ടു മണിക്കൂറെങ്കിലും ആലിപ്പഴം തപ്പി നടന്നിട്ടുണ്ടാവും.

മഹാദേവന്‍ ആണ് അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ.അവിടുത്തെ ഒരു ഉപദേവതയായ അയ്യപ്പന്‍റെ കോവിലിനു മുമ്പിലുള്ള മരത്തിന്‍റെ ചുവട്ടില്‍ നിന്നാല്‍ മഴ ഒട്ടും നനയില്ല.വളര്‍ന്നു ഒരു പ്രദേശം മുഴുവന്‍ പന്തലിച്ചു നില്‍ക്കുന്ന അത്ര വലുതാണ്‌ ആ മരം.അതിന്‍റെ പൊത്തില്‍ ഒരു കിളിക്കൂടുന്ടെന്നു പറഞ്ഞതും അത് കാട്ടിത്തരാന്നു പറഞ്ഞതും കുമാരനാണ്.മഴ തോര്‍ന്നിരുന്ന ഒരു നാലുമണി സമയത്ത് മരത്തിന്‍റെ കൊമ്പില്‍ കയറി വളരെ സൂക്ഷിച്ചു ആ കിളിക്കൂട് പതുക്കെ പുറത്തെടുത്തു കാണിച്ചു തന്നു. തലയുറക്കാത്ത ചെറിയ രണ്ടു മൂന്നു കിളിക്കുഞ്ഞുങ്ങള്‍.എന്നിട്ടത് ആ പൊത്തില്‍ തന്നെ സൂക്ഷിച്ചു വച്ചു.അപ്പോഴേക്കും അമ്മക്കിളി വേവലാതിയോടെ അവിടെ എത്തിയിരുന്നു.

എന്‍റെ ഓര്‍മ്മകളിലെ ഇടവപ്പാതി ഒരിക്കലും തോരില്ല.മീനത്തിലും മേടത്തിലും ചിങ്ങത്തിലും മകരത്തിലും ഒക്കെ ഇത് ആര്‍ത്തു പെയ്തു കൊണ്ടിരിക്കും.ഓര്‍മ്മകളിലെ ഈ ഇടവപ്പാതിയോടാണ് എന്‍റെ പ്രണയം.ഒരിക്കലും തോരാത്ത ഈ പെരുമഴയില്‍ നനയാനാണ് എന്‍റെ ആഗ്രഹം....എന്‍റെ മരണം വരെ.....