Saturday, July 2, 2011

വൃദ്ധസദനം

കര്‍ത്താവേ....കുര്‍ബാന തുടങ്ങിയോ?

പള്ളി മണി അടിക്കുന്നത് കേട്ട് മത്തായിച്ചന്‍ വേഗം നടന്നു.....നേരം വെളുത്തിട്ടില്ല.അഞ്ചു മണിയാകാന്‍ ഇനിയും സമയമുണ്ട്..ഡിസംബറിലെ കുളിര് ഇത്തവണ കൂടുതലാണ്.ഇനി ഇപ്പൊ ഈ പ്രായത്തില്‍ ഇതൊക്കെ താങ്ങാന്‍ പാടാണ്.പുത്തന്‍ പുരക്കലച്ചന്റ്റെ കാര്‍മികത്വത്തില്‍ ആണ് ഇന്നത്തെ പ്രാര്‍ത്ഥന.കുര്‍ബാന കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ആറു മണി കഴിഞ്ഞു.നേരം വെളുക്കുന്നതെയുള്ളൂ....മാന്നാനം കുന്നു മുഴുവന്‍ ഡിസംബറിലെ മഞ്ഞില്‍ മൂടികിടക്കുകയാണ്.പള്ളിയുടെ പടവുകള്‍ ഇറങ്ങി പതുക്കെ നടന്നു.അങ്ങ് കുന്നിന്‍റെ താഴെ നെല്‍പ്പാടങ്ങളും ധാരാളം മരങ്ങളും ഒക്കെ കൊണ്ടു പച്ച പുതച്ചു കിടക്കുകയാണ് മാന്നാനം എന്ന ഗ്രാമം.സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ.പഴയ പോലെ നടക്കാന്‍ വയ്യാതായി.ഇനി ഇപ്പൊ ഇരുന്നാല്‍ എത്ര നാള്‍?

അച്ചായോ.... ഇതെന്നാ കാണാത്ത മട്ടിലങ്ങു ‍ പോകുന്നെ?

ആഹ്...ഇതാരാ അന്നക്കുട്ടിയോ...ഞാന്‍ കണ്ടില്ലാരുന്നെടീ കൊച്ചെ ...വയസ്സൊക്കെയായില്ലെയോ...പഴയ കണ്ണൊന്നും പിടിക്കുകേലാതായി...നീയെന്നാ പാലായില്‍ നിന്ന് വന്നെ?

ഇന്നലെ...

കെട്ടിയോനും മക്കളുമൊക്കെയുന്ടോ?

ഉവ്വ്.വീട്ടിലുന്ടച്ചായാ...ഇതെന്നാ പറ്റിയങ്ങു ക്ഷീണിച്ചു പോയല്ലോ? സുഖമില്ലാരുന്നോ?
ഓ...എനിക്ക് കൊഴപ്പമൊന്നുമില്ലെന്റ്റെ കൊച്ചെ.വയസ്സായതിന്റ്റെ ഏനക്കേട് മാത്രമേയുള്ളൂ.നീയിനി നാളെ ക്രിസ്തുമസ് കൂടെ കഴിഞ്ഞിട്ടല്ലേ പോകുന്നുള്ളൂ?

അത്രേയുള്ളൂ...

എന്നാല്‍ ശരി ഞാനങ്ങോട്ടു നടക്കട്ടേടീ കൊച്ചേ...പിന്നെ കാണാം.....

ശരിയച്ചായാ...

ഇനി എത്ര നാള്‍ ഈ പള്ളിയും പരിസരവും ഇവരെയുമൊക്കെ കാണാന്‍ പറ്റുമെന്നാര്‍ക്കറിയാം...ഇപ്പൊ തന്നെ വയസ്സ് പത്തെഴുപതന്ച്ചു കഴിഞ്ഞു.ഓര്‍മ്മ വച്ച കാലം മുതല്‍ ഓടി നടന്ന പള്ളിമുറ്റം ആണ്.മാമോദീസയും ആദ്യകുര്‍ബാനയും ഒക്കെ ഇവിടെ തന്നെയായിരുന്നു.അപ്പച്ചന്റ്റെയും അമ്മച്ചിയുടെയും ഏഴു മക്കളില്‍ മൂന്നാമന്‍.തന്‍റെ പതിന്നാലാം വയസ്സില്‍ അപ്പച്ചന്‍ കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിക്കുമ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം എട്ടും പൊട്ടും തിരിയാത്ത അമ്മച്ചിയും ചിരട്ടയും നാഴിയും പോലെത്തെ കൂടപ്പിറപ്പുകളും അപ്പച്ചന്‍ കൊപ്ര കച്ചവടം നടത്തിയുണ്ടാക്കിയ കടങ്ങളും വീടും കുറച്ചു പറമ്പും മാത്രമായിരുന്നു.അവിടുന്നങ്ങോട്ട് എല്ലു മുറിയെ പണിയെടുത്താണ് എല്ലാം ഒരു കരക്കടുപ്പിച്ചത്.കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാരെയും പഠിപ്പിച്ചു ചേട്ടായിക്കും പെങ്ങന്മാര്‍ക്കും ഓരോ ജീവിതവുമാക്കി കൊടുത്തു.പ്രാരാബ്ധങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ സ്വന്തമായി ഒരു ജീവിതം തുടങ്ങന്ട കാലമൊക്കെ കഴിഞ്ഞിരുന്നു.അതത്ര അത്യാവശ്യമുള്ള ഒന്നായി തോന്നിയതുമില്ല.അമ്മച്ചിയുടെ കാലശേഷമാണ് ഒറ്റപ്പെടലിന്‍റെ ഭീകരത ശരിക്കും മനസ്സിലാകാന്‍ തുടങ്ങിയത്.ഒക്കെ വെറുതെ ഓരോ തോന്നലായിരിക്കും എന്നങ്ങു ആശ്വസിക്കുകയാ......

താനെന്നതാടോ മത്തായിച്ചാ സ്വപ്നം കണ്ടോണ്ടു നടക്കുകയാണോ?

താനായിരുന്നോ.ഒന്നുമില്ല...വെറുതെ ഓരോന്നാലോചിച്ചങ്ങനെ.....ഇതെവിടെ പോയിട്ട് വരുവാടോ പണിക്കരെ?

അമ്പലത്തില്‍ പോയതാ...അര്‍പ്പൂക്കരെയില്‍...താനെന്നാടോ പോകുന്നെ?

അറിയത്തില്ല.പിള്ളേര് ഒന്നും പറഞ്ഞില്ല...

ഹും...പിള്ളേര്...താനിങ്ങനെ ചത്ത്‌ കെടന്നങ്ങോട്ടു സ്നേഹിക്കാന്‍ അതുങ്ങള് സ്വന്തം മക്കളൊന്നുമല്ലല്ലോ.ചേട്ടായിയുടെയും പെങ്ങമ്മാരുടെയും മക്കളല്ലേ?

ഞാനെടുത്തോന്ടു നടന്നു വളര്‍ത്തിയതല്ലെടോ? എനിക്കവരല്ലാതെ വേറെയാരാടോ ഉള്ളത്?

ഓ...അത് കൊണ്ടായിരിക്കും വൃദ്ധ സദനത്തിലോട്ടു കൊണ്ടു തള്ളാന്‍ പോകുന്നത്?

അതൊക്കെ കര്‍ത്താവിന്റ്റെ ഓരോ തീരുമാനങ്ങളായിരിക്കും.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
എന്നാല്‍ ശരിയെടോ .പിന്നെ കാണാം....

പണ്ടൊക്കെ ഇവിടെ മണ്ണ് റോഡായിരുന്നു.ഇപ്പോഴാണ് റോഡൊക്കെ ടാര്‍ ചെയ്തത്.വാഹനങ്ങളും കൂടി.വഴിയില്‍ കൂടി നടക്കാന്‍ വയ്യെന്നായി.ഒരു വിധത്തിലാണ് വീട് പറ്റിയത്.

അച്ചായനെന്നാ താമസിച്ചത്?

നടന്നിങ്ങു വരണ്ടായോ കൊച്ചെ?എല്ലാരും വന്നോ?

വന്നു.

ആഹ കറിയാച്ചന്‍ എപ്പഴാടാ വന്നത്.നീ നാളയെ ഉള്ളൂന്ന് പറഞ്ഞിട്ട്?

അച്ചായാ ഞാന്‍ വന്നതേ...ഇന്ന് നമുക്ക് അങ്ങ് പോയാലോ?അവിടെ അഡ്മിഷനും എല്ലാം പറഞ്ഞു ശരിയാക്കി വച്ചിരിക്കുവാ.നാളെ ക്രിസ്തുമസ് അല്ലെ?എല്ലാര്‍ക്കും തെരക്കൊക്കെ അല്ലെ?അച്ചായനും ക്രിസ്തുമസ് ആഘോഷിക്കാന്‍ പറ്റത്തില്ല.

എനിക്കിനി എന്നാ ആഘോഷമാടാ മക്കളെ...ജനിച്ചു വളര്‍ന്ന സ്ഥലമാ...ഇവിടെ തന്നെ കിടന്നു മരിക്കണമെന്നാടാ എന്‍റെ ആഗ്രഹം.

ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാ അച്ചായാ.അച്ചായനെ നോക്കാന്‍ ഇവിടെ ആരാ?അപ്പച്ചനും അമ്മച്ചിക്കുമൊക്കെ വയസ്സായില്ലേ?ഞങ്ങള്‍ക്കൊക്കെ വേറെ എന്തെല്ലാം തിരക്കുകളുള്ളതാ..ഇവിടെ നോക്കിയിരിക്കാന്‍ പറ്റുമോ?

അതിനു എന്‍റെ കാര്യങ്ങളൊക്കെ നോക്കാന്‍ എനിക്ക് ആവതില്ലെയോടാ മക്കളെ.

എന്നാ ഒക്കെ പറഞ്ഞാലും ഇനി ഈ ഭാരം ചുമക്കാന്‍ ഞങ്ങള്‍ക്ക് പറ്റത്തില്ല.സ്വന്തം അപ്പനെയും അമ്മയെയും നോക്കാം.അപ്പന്‍റെ വീട്ടുകാരെ മുഴുവന്‍ നോക്കുകാന്നു പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

വേണ്ടടാ കുഞ്ഞേ.ഞാന്‍ പൊക്കോളാം..നീ ഇന്ന് തന്നെ എന്നെ അവിടെ കൊണ്ടു ചെന്നാക്കിക്കോ.ഇവിടുന്നു പോകുന്നതിനു മുമ്പ് അങ്ങോട്ട്‌ വിളിക്കണേ കര്‍ത്താവേന്നുള്ള ഒറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടാരുന്നുള്ളൂ..സാരമില്ല.അതായിരിക്കും വിധി.

അച്ചായന്‍ വിചാരിക്കുന്ന പോലെ അത്ര മോശം സ്ഥലമൊന്നുമല്ല അത്.നല്ല സൌകര്യങ്ങളൊക്കെ ഉണ്ട് അവിടെ.അച്ചായന്റ്റെ എല്ലാ കാര്യങ്ങളും അവര് നന്നായിട്ട് നോക്കിക്കോളും.എത്ര കാശ് മുടക്കിയാ ഇങ്ങനെയൊരു അഡ്മിഷന്‍ ശരിയാക്കിയതെന്നറിയാമോ? അപ്പോള്‍ വൈകുന്നേരത്തേക്കിനു റെഡി ആയിക്കോ കേട്ടോ അച്ചായാ...

അവന്‍റെ ഭാവമാറ്റം കണ്ടപ്പോള്‍ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.എടുത്തോന്ടു നടന്നു വളര്‍ത്തിയതാ.ഉപ്പോളം ആകില്ലല്ലോ ഉപ്പിലിട്ടത്‌.പിന്നെ ആരോടും ഒന്നും പറയാന്‍ തോന്നിയില്ല.പറഞ്ഞിട്ടും കാര്യമില്ല എന്നും അറിയാം.എന്നാലും മനസ്സങ്ങോട്ടു സമ്മതിക്കുന്നില്ല. ഏതാന്നും എന്താനും അറിയാത്ത ഒരു സ്ഥലത്ത് കിടന്നു മരിക്കാനായിരിക്കും വിധി.ഉച്ചയായപ്പോള്‍ ഇറങ്ങി നടന്നു.അപ്പച്ചന്റ്റെയും അമ്മച്ചിയുടെയും കല്ലറക്ക് മുന്നില്‍ നിന്നു.എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു പോയി.ഒരു കുടുംബം വേണ്ടതായിരുന്നു.തിരിച്ചു വീട്ടിലെത്തിയപ്പോള്‍ എല്ലാവരും ഉണ്ട്.

അച്ചായന്‍റെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്യന്ടെ?

ഞാനൊന്നും കൊണ്ടു പോകുന്നില്ല.പോകാറാകുംപോള് പറഞ്ഞാല്‍ മതി.ഞാനൊന്ന് കിടക്കട്ടെ.വല്ലാത്ത ക്ഷീണം.

ഡാ കറിയാച്ചാ...അവന്‍ ഇവിടെ നിക്കട്ടെടാ..അവനെ കൊണ്ടു പോകണ്ടാ...

അപ്പന്‍ അവിടെ മിണ്ടാതിരുന്നോണം.ആവശ്യമില്ലാത്ത പ്രശ്നം ഉണ്ടാക്കരുത്.

പിന്നെ ചേട്ടായി ഒന്നും മിണ്ടിയില്ല.പറയുന്നത് കേട്ടില്ലെന്കില്‍ ചിലപ്പോള്‍ ഇത് തന്നെയായിരിക്കും അവരുടെയും ഗതി.സന്ധ്യ ആയി.വല്ലാത്ത ഒരു വിങ്ങല്‍ മനസ്സിലുണ്ട്.ഇനി ഒരിക്കലും വരാന്‍ പറ്റിയെന്നു വരില്ല.ഓടിക്കളിച്ചു നടന്ന സ്ഥലമാണ്.അല്ലെന്കിലും അമ്മച്ചിയുടെ മരണ ശേഷം ഏകാന്തത കൂടുതല്‍ അനുഭവിച്ചിരുന്നു.ആര്‍ക്കും ഉപദ്രവമാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.എന്നിട്ടും.....കര്‍ത്താവും കൂടെ കൈവിടുമെന്നു കരുതിയില്ല.

അച്ചായാ വേഗം വന്നു വണ്ടിയില്‍ കയറു.....

ഒന്നും മിണ്ടിയില്ല.ചെന്ന് വണ്ടിയില്‍ കേറി ഇരുന്നു.വീടും പള്ളിയും പഠിച്ച സ്കൂളും ഒക്കെ അകന്നകന്നു കയ്യെത്താത്ത ദൂരത്തായി.എപ്പോഴോ എത്തി,വളരെ ദൂരെയുള്ള ഏതോ ഒരു വൃദ്ധസദനം .ആര്‍ക്കും വേണ്ടാത്ത കൊറേ പാഴ്ജന്മങ്ങള്‍.ആയ കാലത്ത് കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട് ആരോഗ്യം നഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നു.പിന്നെ മരണം വരെ എത്രയും പെട്ടെന്ന് മരണം വരണേയെന്നു ആഗ്രഹിച്ചു സ്വന്തക്കാരെ ഒന്ന് കൂടെ കാണണമെന്ന് ആഗ്രഹിച്ചു...

എന്നാല്‍ ഞങ്ങളങ്ങോട്ടു ചെല്ലട്ടെ അച്ചായാ?

ഒന്നും മിണ്ടിയില്ല.മുഖത്ത് വല്ലാത്ത ദൈന്യതയും വേദനയും.മെല്ലെ തലയൊന്നാട്ടി.ക്ഷീണിച്ച മുഖത്തൂടെ കണ്ണുനീര്‍ ഒഴുകി.പിന്നെ തിരിഞ്ഞു നോക്കിക്കൊണ്ടു തിരിച്ചു നടന്നു...എല്ലാവരുമുണ്ടായിട്ടും ഒരു അനാഥനെ പോലെ...ഇരുണ്ട ഇടനാഴിയിലൂടെ...വെളിച്ചം കടക്കാന്‍ മടി കാണിക്കുന്ന തടവറ പോലെയുള്ള മുറിയിലേക്ക്...ശിഷ്ട ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ക്കുന്നതിനായി.....

Saturday, January 1, 2011

എന്‍റെ ബാല്യം

പറങ്കി മാവിന്തോപ്പിലേക്ക് ഇരച്ചെത്തുന്ന മഴത്തുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍.ചിലപ്പോള്‍ നമ്മിലേക്ക്‌ അത് കടന്നു വരും,സുഖമുള്ള ഒരു അനുഭൂതിയായി കുറച്ചു നേരം മനസ്സില്‍ തത്തിക്കളിക്കും. ജീവിതത്തിലെ സുവര്‍ണ കാലഘട്ടമാണ് ബാല്യം.ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ആ ഓര്‍മ്മകള്‍ മനസ്സിന്റെ പൂജാമുറിയില്‍ ഒരു കെടാവിളക്കായി തെളിഞ്ഞു നില്ക്കും.

എന്റെ അച്ഛന്റെ തറവാട് കോട്ടയത്താണ്.പട്ടണത്തിന്റെ ഹൃദയഭാഗത്താണന്കിലും ഒരു തുരുത്ത് പോലെ ഒതുങ്ങി നില്ക്കുന്ന സ്ഥലം.ഒരു ഗ്രാമത്തിന്റെ ശാന്തതയും ഭംഗിയുമുള്ള അന്തരീക്ഷം.തറവാടിന്റെ മുറ്റം നിറയെ മുല്ലയും ചെത്തിയും ചാമ്പയുമൊക്കെയാണ്.മുറ്റത്തിന്റെ പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുന്നത് പറമ്പിലേക്കാണ്.ജാതിയും,മാവും,പ്ലാവും എന്ന് വേണ്ട ഒരുവിധപ്പെട്ട മരങ്ങളെല്ലാം തന്നെ പറമ്പില്‍ തഴച്ചു വളരുന്നു.പറമ്പ് കഴിഞ്ഞാല്‍ മുമ്പില്‍ വയലാണ്.നെല്ലൊന്നും കൃഷി ചെയ്യുന്നില്ലെന്കിലും നല്ല ഫലഭൂയിഷ്ടമായ മണ്ണാണ്.തെക്കേ അറ്റത്ത്‌ കാരണവന്മാരെ അടക്കം ചെയ്ത മണ്ണും അതിന്റെ ഒരു വശത്ത് കുളവും മറുവശത്ത് ഒരു ഇടവഴിയും ഉണ്ട്.അതിലെ പോയാല്‍ ആശാന്‍റെ വീടിന്റെ ഉമ്മറത്തൂടെ വയലിലെത്താം.വീടിന്‍റെ പിന്നിലൂടെ കുറച്ചു നടന്നാല്‍ ടാറിട്ട വഴിയും അത് മുറിച്ചു കടന്നു കുറച്ചു കൂടെ നടന്നാല്‍ മീനച്ചിലാറിന്റെ തീരമായി.ഇവിടെയാണ് അഞ്ചു വയസ്സ് വരെ ഞാനെന്‍റെ ബാല്യം ചിലവിട്ടത്.

എന്നെ സ്കൂളില്‍ കൊണ്ടു വിടുന്നത് വേണുകൊച്ചച്ചനാണ്.അച്ചച്ചനു പഴയ ഒരു ബജാജ് സ്കൂട്ടര്‍ ഉണ്ട്,അതിലാണ് എന്നെ സ്കൂളില്‍ കൊണ്ടു വിടുന്നത്.മലയാളം ശരിക്കും ഉറച്ചു കിട്ടുന്നതിനു വേണ്ടി ശനിയും ഞായറും എന്നെ നിലത്തെഴുത്ത് കളരിയില്‍ വിടുമായിരുന്നു.ആദ്യത്തെ ദിവസം കളരിയില്‍ പോയത് അച്ഛമ്മയുടെ കൂടെയാണ്.ഞങ്ങളുടെ വീടിന്‍റെ അടുത്ത് തന്നെയാണ് കളരി(കളരി എന്ന് പറഞ്ഞാല്‍ അത് വീട് തന്നെയണ്.അവിടെ തന്നെയാണ് അവര്‍ താമസിക്കുന്നതും).അച്ഛമ്മയുടെ നേര്യതിന്റെ അറ്റത്ത്‌ പിടിച്ചു പേടിച്ച് പേടിച്ചാണ് ഞാന്‍ ആ മുറ്റത്തേക്ക്‌ കയറിയത്.വലിയ ഒരു പറമ്പിന്റെ നടുക്ക് ഓല മേഞ്ഞ മതിലില്ലാത്ത ഒരു ചെറിയ വീട്.വീടിന്‍റെ മുറ്റത്തു തന്നെ ഒരു തള്ളയാട്‌ പച്ചപ്ലാവില തിന്നു കൊണ്ടു നില്ക്കുന്നു.അതിന്റെ ചുറ്റും തുള്ളിച്ചാടിക്കളിക്കുന്ന കുടമണി കെട്ടിയ ഒരു ആട്ടിന്‍കുട്ടിയും.പറമ്പിന്‍റെ ഒരു വശത്ത് പശുത്തൊഴുത്തും, അതില്‍ പശുവും അതിന്‍റെ കിടാവും. വീടിന്‍റെ അടുക്കളയോട് ചേര്‍ന്ന് ആള്‍മറയില്ലാത്ത ഒരു കിണര്‍.വീടിന്‍റെ തറ ചാണകം മെഴുകിയതാണ്. അവിടെ മുണ്ടും ജാക്കറ്റും തോര്‍ത്തും ധരിച്ചു സാമാന്യം വണ്ണമുള്ള ഒരു സ്ത്രീ.ഇരുണ്ട നിറമാണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖം.അവരാണ് പഠിപ്പിക്കുന്നത്.

അങ്ങനെ ഞാനും നിലത്തെഴുത്ത് കളരിയിലെ വിദ്യാര്‍ത്ഥിനിയായി.പഠിപ്പിക്കുന്ന രീതിയും ശിക്ഷണ രീതിയും ഒക്കെ വളരെ കഠിനമായിരുന്നു.നിലത്തു മണ്ണ് വിരിച്ചു അതില്‍ വിരല്‍ കൊണ്ടു എഴുതിയായിരുന്നു ആദ്യം പഠനം.തെറ്റിപ്പോയാല്‍ വിരല്‍ മണ്ണിലിട്ട്‌ ഞെരിക്കും ആശാട്ടി.കാ‍ന്താരി മുളക് അരച്ച് തേച്ചു ചുട്ടു പഴുപ്പിച്ച ഒരു വള്ളിച്ചുരല്‍ ഉണ്ട് അവരുടെ കയ്യില്‍. സ്ലേറ്റില്‍ എഴുതുമ്പോള്‍ തെറ്റിയാല്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി കാലിന്‍റെ താഴെ വള്ളിച്ചുരല്‍ കൊണ്ടു അടിക്കും. ഈരേഴു പതിന്നാലു ലോകവും ഒരുമിച്ചു കാണുന്ന രീതിയിലുള്ള അടിയാണ് ആശാട്ടിയുടേതു.മാത്രമല്ല അതിന് ശേഷം ഒരു മണിക്കൂര്‍ നേരമെന്കിലും കണ്ണില്‍ കൂടി പൊന്നീച്ച പറന്നു കളിക്കും. ഈ സമ്മാനം മിക്കവാറും ഞാന്‍ ചോദിച്ചു വാങ്ങാറുമുന്ടായിരുന്നു. ഈ സമ്മാനം വാങ്ങാന്‍ എനിക്ക് കൂട്ടുമുന്ടായിരിന്നു. ഒരു അക്ഷരത്തിന്റ്റെയെങ്കിലും ഷേപ്പ് മാറിയാല്‍ അടി ഉറപ്പാണ്. എനിക്ക് അടി കിട്ടുന്നത് മിക്കവാറും 'ഉ' എഴുതുമ്പോഴാണ്.ഞാന്‍ എഴുതുന്ന 'ഉ' കണ്ടാല്‍ ഒരാള്‍ കഴുത്ത് നീട്ടിനില്‍ക്കുന്നതായിട്ടാണ് തോന്നുക.
ബാബുക്കുട്ടനും ദേവിയും അനിയന്‍ കുട്ടിയുമൊക്കെ അവിടുത്തെ എന്‍റെ സതീര്‍ത്ഥ്യരായി.അവര്‍ പങ്കു വച്ചു തന്ന ഇലുമ്പന്‍ പുളിയിലും പുളിങ്കുരുവിലും ചാമ്പങ്ങയിലുമൊക്കെ ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ സ്വാദ് ഞാന്‍ തൊട്ടറിഞ്ഞു.മണ്ണില്‍ നിന്നും കുഴിയാനയെ തപ്പിപ്പിടിക്കാനും,അതിനെ തീപ്പട്ടിക്കൂടിലിട്ടു സൂക്ഷിച്ചു വയ്ക്കാനും ഒക്കെ എനിക്ക് പഠിപ്പിച്ചു തന്നത് എന്‍റെ ഈ കൂട്ടുകാരാണ്.ഞങ്ങളെല്ലാവരും കൂടിയാണ് സ്ലേറ്റ് തുടക്കുന്നതിനുള്ള മാഷിത്തന്ടു പറിക്കാന്‍ പോകുന്നത്.സാധാരണ ആയി വീടിന്‍റെ അതിരിലും മതിലേലും ഒക്കെയാണ് മഷിത്തന്ടു കാണാറ്.

ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ബാബുക്കുട്ടന് ഒരു താരപരിവേഷമുന്ടായിരുന്നു.അതിന് കാരണം അവന് കുട്ടിയും കോലും കളിക്കാനറിയാം, ഞൊട്ടങ്ങ നെറ്റിയില്‍ വച്ചു പൊട്ടിക്കാനറിയാം, മഷിത്തന്ടിലെ വെള്ളം ഊറ്റിക്കളഞ്ഞു ഊതിവീര്‍പ്പിച്ചു പൊട്ടിക്കാനറിയാം.ബാബുക്കുട്ടനാണ് പൊട്ടക്കുളത്തിലെ മോതിരവളയനെ കാണിച്ചു തന്നത്(ഒരുതരം പാമ്പാണ് അത്.മോതിരം പോലെ വളഞ്ഞു ചുറ്റി ഇരിക്കും).ആ കുളത്തില്‍ അത് ധാരാളം ഉണ്ട്.മോതിരവളയനെ കാണാന്‍ നിന്നു താമസിച്ച ദിവസം വീട്ടില്‍ ചെന്നപ്പോള്‍ അച്ഛന്‍റെ കൈയ്യില്‍ നിന്നും നല്ല ചുട്ട പെട കിട്ടി.അന്നത്തെ ദിവസം പിന്നെ ഉമ്മറത്തേക്ക് പോയിട്ടില്ല.വേറൊന്നും കൊണ്ടല്ല, അച്ഛന്‍ ഉമ്മറത്ത്‌ കാണും.എന്നെക്കണ്ടാല്‍ അന്നത്തെ സര്‍ക്കീട്ടിനെ കുറിച്ചു വീണ്ടും എന്തെങ്കിലും ചോദിച്ചാലോ എന്ന് പേടിച്ചാണ്. അന്ന് വൈകുന്നേരം നല്ല മഴയായിരുന്നു.നിലത്തു വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ നോക്കി അടുക്കളക്കോലായില്‍ വെറുതെ അങ്ങനെ നിന്നു....ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

ഉരുളുന്ന ചക്രത്തിന്‍റെ പിറകെ വടിയും കൊണ്ടു പായുകയാണ് ഓര്‍മ്മകള്‍.ചില നേരത്ത് പൊട്ടിയ പട്ടം കണക്കെ മനസ്സു പറന്നു തുടങ്ങും എങ്ങോട്ടെന്നില്ലാതെ...ചിറ്റയുടെ പനിനീര്‍ചെടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍. അച്ചച്ചന്റെ ഭഗവത് ഗീത പോലെ അര്‍ത്ഥവത്താണു അവ.എങ്ങനെയാണെങ്കിലും അവ മനസ്സിന്റെ അഭ്രപാളികളില്‍ വ്യക്തതയുള്ള ചിത്രങ്ങളായി ഒരിക്കലും മായാതെ.....

Sunday, January 3, 2010

മരണത്തിന്റ്റെ താഴ്വര

അന്നൊരു വ്യാഴാഴ്ചയായിരുന്നു.നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ഇടവിട്ട് പെയ്യുന്ന മഴ.കാര്മേഘാവൃതമായ ആകാശം.ഇടക്കിടക്കു ചൂളം വിളിച്ചെത്തുന്ന തണുത്ത കാറ്റ്. മഴത്തുള്ളികള്‍ ബസ്സിന്റ്റെ ജനാലക്കല്‍ കൂടി മുഖത്തേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു.ഒരു സാധാരണ യാത്രയുടെ വിരസത അനുഭവപ്പെട്ടതേയില്ല.എന്റ്റെ ഈ യാത്ര വയനാട്ടിലേക്കാണു.വയനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്ക്.

        രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ ഓരോരോ തടസ്സങ്ങളാണ്.ഇന്നത്തെ ഈ യാത്ര വേണ്ട എന്ന് മനസ്സിനെ ആരോ പിറകോട്ടു പിടിച്ചു വലിച്ചു കൊണ്ടിരുന്നു.കുറച്ചു സമയത്തെ മനസ്സുമായുള്ള വാഗ്വാദത്തിനു ശേഷം യാത്ര തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.കുറച്ചു സമയത്തെ യാത്രക്ക് ശേഷം ബസ്സ്‌ നഗരത്തിന്റ്റെ തിരക്കുകളില്‍ നിന്നും പുറത്തേക്കു സഞ്ചരിക്കാന്‍ തുടങ്ങി.വിജനമായ വീഥിയും അതിനിരുവശവും പൂത്തു നില്‍ക്കുന്ന വാകയും നെല്ലിയും.മരങ്ങളില്‍ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കുരുവികളും വിശാലമായ പാടങ്ങളും തെളിനീരൊഴുകുന്ന കൈത്തോടുകളും ഒറ്റപ്പെട്ട വീടുകളും ചെറിയ നാല്ക്കവലകളും മറ്റുമുള്ള ഭൂപ്രദേശങ്ങള്‍.അത്ര കണ്ടു പരിഷ്കൃതമല്ലാത്ത ഭൂപ്രദേശങ്ങളിലൂടെ മഴയുടെ താളത്തില്‍ ലയിച്ചുള്ള യാത്രയുടെ സുഖം തികച്ചും അനിര്‍വചനീയം തന്നെ

    ബസ്സില്‍ കുറേശെ തിരക്കനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.കയ്യില്‍ പൊതിച്ചോറും മുറുക്കാന്‍ പൊതിയുമായി കൂലിപ്പണിക്ക് പോകുന്ന സ്ത്രീപുരുഷന്മാര്‍.സ്ത്രീപുരുഷ സമത്വ വാദങ്ങളെക്കുറിച്ചോ ഗാട്ട് കരാറിനെ കുറിച്ചോ വേവലാതിയില്ലാത്തവര്.അന്നന്നത്തെ അന്നം തേടാനുള്ള മാര്‍ഗത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍.സാമൂഹികമായ വലിപ്പചെറുപ്പങ്ങളെക്കുറിച്ചോ സാമ്പത്തികമായ അന്തരങ്ങളെക്കുറിച്ചോ ചിന്തിക്കാത്തവര്‍.ചിലപ്പോള്‍ അതരക്കാരും അവര്‍ക്കിടയിലുന്ടാകാം.ഇല്ലെന്നുള്ള തോന്നല്‍ എന്റ്റെ കാഴ്ചപ്പാടിന്റ്റെയും അറിവില്ലായ്മയുടെയും മാത്രം കുഴപ്പമാകാം.സ്ത്രീകളും പുരുഷന്മാരും ഇട കലര്‍ന്നിരുന്നും നിന്നും മുറുക്കാന്‍ വായിലിട്ടു ചവച്ചു കലപില സംസാരിച്ചു കൊണ്ടിരുന്നു.

     ബസ്സ്‌ വയനാടന്‍ ചുരം കയറാന്‍ തുടങ്ങിയിരിക്കുന്നു.മഴ വീണ്ടും കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല.വീശിയടിച്ചെത്തുന്ന കിഴക്കന്‍ കാറ്റിന്റ്റെ തണുപ്പിനു ശക്തി കൂടിയിട്ടുണ്ട്.യാത്രയുടെ അപകട സാദ്ധ്യതയും എറിയിട്ടുന്ടു.ബസ്സ്‌‌ എവിടെയോ തട്ടുന്നത് പോലെ തോന്നി.കൌതുക കാഴ്ച്ചകളുടെ ലോകത്തായിരുന്ന ഞാന്‍ ഞെട്ടിയുണര്‍ന്നു.നിലവിളികളും കൂട്ടക്കരച്ചിലും കൊണ്ടു അന്തരീക്ഷം ശബ്ദമുഖരിതമായി.എലക്കാടുകളിലും കുറ്റിച്ചെടികളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഹിമകണങ്ങളെ വകഞ്ഞ് മാറ്റിക്കൊണ്ട് ബസ്സ്‌ താഴേക്കുരുന്ടു.


       ഒരു വിധത്തില്‍ ബസ്സിനു പുറത്തു കടന്ന ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു മലയടിവാരത്തിലാണ്.മൂടല്‍മഞ്ഞ് തന്റ്റെ നേര്‍ത്ത ആവരണം കൊണ്ടു ഒരു പുകമറ സൃഷ്ടിച്ചിരിക്കുന്നു.അവിടെ നിന്നും നോക്കിയാല്‍ 'ഹിമാലയം ദര്‍ശിക്കാന്‍ സാധിക്കുമോ?' എന്നാ എന്റ്റെ ചിന്തയെ 'എനിക്ക് വട്ടായോ?' എന്നാ സംശയം കൊണ്ടു ഞാന്‍ തകര്‍ത്തു കളഞ്ഞു.അടിവാരമാകെ പച്ച പുതച്ചു കിടക്കുന്നു.കുന്നിക്കുരു വാരി വിതറിയത് പോലെ ചെറുപ്രാണികള്‍ അവിടമാകെ.ഞാന്‍ നില്‍ക്കുന്നതിനു സമീപത്തു കൂടി പുഴുക്കള്‍ വരി വരിയായി നീങ്ങുന്നു.എന്തൊരു അച്ചടക്കമാണ് ഇവറ്റകള്‍ക്ക്.കുറച്ചകലെയായി പതഞ്ഞൊഴുകുന്ന ഒരു അരുവിയും വെള്ളച്ചാട്ടവും.ചുറ്റുമുള്ള തണുപ്പിന്റ്റെ നിര്‍ജീവത ഞാന്‍ അനുഭവിച്ചറിഞ്ഞു.മരണത്തിന്റ്റെ താഴ്വരയിലാണ് ഞാനിപ്പോള്‍.കാറ്റില്‍ നിന്ന് പോലും മരണത്തിന്റ്റെ ഗന്ധം ആവാഹിച്ചെടുക്കാം.

       പകച്ചു നില്‍ക്കുന്ന എന്നെ ആരോ പിറകില്‍ നിന്നും ചുമലില്‍ തട്ടി വിളിച്ചു.പതിനെട്ടു വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി.കുറച്ചകലെയുള്ള ഒരു ചെറിയ വീട്ടിലേക്കു അവളെന്നെ കൂട്ടിക്കൊണ്ടു പോയി.ആ വീടിന്റ്റെ ഉമ്മറത്ത്‌ പട്ടില്‍ പൊതിഞ്ഞു ഒരു മൃതശരീരം കിടത്തിയിരിക്കുന്നു.ചുറ്റുമിരിക്കുന്നവര്‍ കരയുന്നുണ്ട്.അവള്‍ സ്വന്തം കഥ പറയാന്‍ തുടങ്ങി.കര്‍ഷകരായ അച്ഛന്റ്റെയും അമ്മയുടെയും മൂന്നു മക്കളില്‍ ഇളയവള്‍.ജീവിതം തരുമെന്നു വിശ്വസിച്ചയാള്‍ വന്ചിച്ചപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടി.പറഞ്ഞു തീര്‍ന്നതും അവള്‍ കരയാന്‍ തുടങ്ങി.ഞാന്‍ തിരിഞ്ഞു നടന്നു.പിന്നീട് ആ താഴ്വാരത്ത് കണ്ടു മുട്ടിയ പല മുഖങ്ങളില്‍ നിന്നും കണ്ണുകളില്‍ നിന്നും മരണമെന്ന സത്യത്തിന്റ്റെ ഭീകരതയും നിസ്സഹായതയും കാണാന്‍ കഴിഞ്ഞു.അവിടെ നിന്നും ഓടിയകലാന്‍ ആഗ്രഹിച്ചപ്പോള്‍ ഏതോ ജന്മാന്തര ബന്ധങ്ങളുടെ പാശത്താല്‍ ബന്ധിക്കപ്പെട്ടത്‌ പോലെ നിശ്ചലയായി.കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്‌ പോലെ.ഭീതിയോടെ കണ്ണുകള്‍ ഇറുകെയടച്ചു.

      ആരോ എന്നെ ശക്തിയായി തട്ടി വിളിക്കുന്നു.വിളി കേള്‍ക്കണമെന്നും കണ്ണുകള്‍ തുറക്കണമെന്നുമുന്ടു.പക്ഷെ കഴിയുന്നില്ല.വളരെ പ്രയാസപ്പെട്ടു കണ്ണുകള്‍ തുറന്നു.ചുറ്റും കുറെ അവ്യക്ത മുഖങ്ങള്‍.ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.ഇല്ല!ഒരു മുഖം മാത്രം.അമ്മയുടെ.....

      ഇപ്പോള്‍ ഞാനെന്റ്റെ സ്വന്തം മുറിയിലാണ്.എഴുന്നേറ്റു ജനാലക്കല്‍ പോയി നിന്നു.അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.മുറ്റത്തു തളം കെട്ടി നില്‍ക്കുന്ന മഴവെള്ളം പൊങ്ങി വരുന്നു.മരക്കൊമ്പിലിരിക്കുന്ന ഓലവാലന്‍ കിളികള്‍ മഴ നനയാതിരിക്കാന്‍ വല്ലാതെ പാടു പെടുന്നു.മഴയില്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന എന്റ്റെ മുല്ലവള്ളി കൂടുതല്‍ മനോഹരിയായി.അപ്പോഴും 'മരണത്തിന്റ്റെ താഴ്വര' വളരെ വ്യക്തതയുള്ള ദൃശ്യങ്ങളായി എന്റ്റെ മനസ്സില്‍ തെളിഞ്ഞു നിന്നിരുന്നു.

Monday, September 21, 2009

നാടോടിക്കൂട്ടം

നല്ല മഴയുള്ള ഒരു ദിവസം രാവിലെ ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.സ്റ്റേഷന്റ്റെ അടുത്തുള്ള ഉപയോഗ ശൂന്യമായ മുനിസിപ്പല്‍ പാര്‍ക്കില്‍ ഒരു നാടോടിക്കൂട്ടം തമ്പടിച്ചിരിക്കുന്നു.ഇത്തരം കാഴ്ചകള്‍ ഒന്നും അത്ര പുതുമയല്ലാത്തതു കൊണ്ടാകണം ദേവി വേഗം മുന്‍പോട്ടു നടന്നു.ട്രെയിന്‍ വരാനുള്ള സമയം ആയിരിക്കുന്നു.

നീ ആ കുട്ടിയെ ശ്രദ്ധിച്ചോ ദേവി?

ലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോഴാണ് പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന കുട്ടിയെ ശ്രദ്ധിച്ചത്.ഒരു പന്ത്രണ്ടു വയസ്സ് പ്രായം വരും.നല്ല ഐശ്വര്യമുള്ള മുഖം.പാറിപ്പറന്ന മുടി.അഴുക്കു പിടിച്ചു പിഞ്ഞിക്കീറിയ വസ്ത്രങ്ങള്‍.നിഷ്ക്കളങ്കമായ മുഖം.


ഇത് ആ നാടോടിക്കൂട്ടത്തിലുള്ളതല്ലേ?

അതെ...നീയാ കുട്ടിയുടെ മുഖത്തെ നിഷ്ക്കളങ്കത ശ്രദ്ധിച്ചോ?
ഊം......

കൂടിപ്പോയാല്‍ ഒരു രണ്ടു വര്ഷം കൂടി അവളുടെ മുഖത്ത് ആ നിഷ്ക്കളങ്കത കാണും.അതിനപ്പുറം പോവില്ല?


അതെന്താ നീയങ്ങനെ പറഞ്ഞത്?


അതങ്ങനെയാ...അവള് മാറും....അല്ലെങ്കില്‍ ഈ സമൂഹം അവളെ മാറ്റിയെടുക്കും.


ദാ...ട്രെയിന്‍ വന്നു.വേഗം വാ...


പലപ്പോഴും മടുപ്പാണ് ഈ യാത്ര.ഒരേ മുഖങ്ങള്‍,കാഴ്ചകള്‍,ഒരേ വഴിയിലൂടെയുള്ള യാത്ര.ജീവിതം പോലെ തന്നെ ആവര്‍ത്തനവിരസം.റെയില്‍പ്പാളം പോലെ നീണ്ടു കിടക്കുന്ന ശൂന്യമായ ജീവിതം.എവിടെ തീരുമെന്ന് ഒരു നിശ്ചയവുമില്ല.


ലക്ഷ്മി പറഞ്ഞത് വളരെ ശരിയാണ്.ആ കുട്ടിയെ മാറ്റിയെടുക്കാന്‍ മാത്രം ഇന്നത്തെ സമൂഹം പ്രാപ്തമാണ്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവളെ വഴി തെറ്റിച്ചിരിക്കും.സമൂഹത്തിന്‍റെ മനോവൈകല്യങ്ങളുടെ ഇരകളാണ് ഇത്തരം നാടോടിക്കൂട്ടങ്ങള്‍. ഇതില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ ചുരുക്കം.ഒരു രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ ഇവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല.മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വെറും കോമാളികള്‍ മാത്രമാണ് ഇവര്‍.ഇവരുടെ വേദനകള്‍ പോലും ഇവര്‍ നടത്തുന്ന തെരിവു സര്‍ക്കസ് കാണുന്ന ലാഘവത്തോടെ കണ്ടു നിന്ന് രസിക്കാനാണ് മറ്റുള്ളവര്‍ക്ക് താല്പര്യം.


പിന്നെ അന്നത്തെ ദിവസം ആ നാടോടിക്കൂട്ടത്തിനെയോ ആ കുട്ടിയെ കുറിച്ചോ ചിന്തിച്ചതേയില്ല.ജോലിയും തിരക്കുകളുമായി കഴിഞ്ഞു.വൈകുന്നേരം താമസിച്ചതിനാല്‍ ഇടവും വലവും നോക്കാതെ വേഗം നടന്നു.ഇല്ലെങ്കില്‍ വീട്ടിലെത്താനുള്ള അവസാന ബസ്സും കിട്ടില്ല.


പിറ്റേ ദിവസം ബസ്സിറങ്ങി റെയില്‍വെ സ്റ്റേഷനിലേക്കു നടക്കുമ്പോഴാണ് പാര്‍ക്കിനു മുന്നില്‍ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം കണ്ടത്.പോലീസും പത്രക്കാരും എല്ലാമുന്ടു.എന്തോ ഒരു ദുസ്സൂചന തോന്നി.കാഴ്ച കാണാന്‍ നിന്നിരുന്ന ഒരാളോട് തിരക്കി......


എന്താ പറ്റിയത്?

ആ നാടോടിക്കൂട്ടത്തിലെ ഒരു കുട്ടിയെ ആരോ.........

മൃതദേഹം ആ കുറ്റിക്കാട്ടിലുന്ടു.


കേട്ടപ്പോള്‍ വല്ലാത്ത ഒരു വേദന മനസ്സിലേക്ക് പറന്നിറങ്ങി.ആ പന്ത്രണ്ടു വയസ്സുകാരിയുടെ മുഖം കൂടുതല്‍ വ്യക്തതയോടെ മനസ്സില്‍ തെളിഞ്ഞു വന്നു.ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ തിക്കിത്തിരക്കി കയറി നോക്കി.അവള്‍ അവളുടെ അമ്മയുടെ അടുത്തു കരഞ്ഞു കൊണ്ടിരിപ്പുന്ടു.വല്ലാത്ത ഒരു ആകാംക്ഷ മനസ്സിലേക്ക് ചൂഴ്ന്നിറങ്ങുന്നു.അടുത്തു നിന്നിരുന്ന വൃദ്ധനോടു കാര്യം തിരക്കി.


നാടോടിക്കൂടത്തിലെ ആ പെണ്‍കുട്ടി അവിടെയിരിപ്പുന്ടല്ലോ?അപ്പോള്‍ പിന്നെ ആരെയാ?


ആ കുട്ടിയെയല്ലാ...........ആ അച്ഛന്റ്റെയും അമ്മയുടെയും രണ്ടു വയസ്സുള്ള ഇളയ കുഞ്ഞിനെയാണ് .അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ അവിടെ നിന്നും എടുത്തു കൊണ്ടു പോയാണ്.......

ഈശ്വരാ.....പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്......


കാഴ്ച കണ്ടു നില്‍ക്കുന്നവരില്‍ പലരും ആ അമ്മയുടെ വേദന കണ്ടു രസിക്കുകയാണ്.ഒരു തരം നികൃഷ്ട ജീവികളെ കാണുന്ന ലാഘവത്തോടെ........ട്രെയിന്‍ എത്താറായി.പെട്ടെന്ന് റെയില്‍വേ സ്റ്റേഷനിലേക്കു നടന്നു. ഞാനും പെട്ടെന്ന് അവരില്‍ ഒരുവളായി മാറി.ഒരു തരം നിസ്സഹായാവസ്ഥ.അല്ലെങ്കില്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കേണ്ടി വരുന്ന അവസ്ഥ.യാത്ര ചെയ്യുമ്പോഴും ഓഫീസില്‍ ഇരിക്കുമ്പോഴും എല്ലാം ആ വൃദ്ധന്റ്റെ വാചകം ചെവിയിലേക്ക് ചൂളം കുത്തി........


പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്..................ദൈവത്തിന്‍റെ സ്വന്തം നാട്......

Saturday, August 15, 2009

ഭ്രാന്തന്‍

ഭ്രാന്തന്‍ പാക്കരന്‍!ആ വിളിപ്പേരിന്റ്റെ അര്‍ത്ഥമെന്തെന്നോ അതാണോ അയാളുടെ യഥാര്‍ത്ഥ പേരെന്നോ എനിക്കറിയില്ല.പക്ഷെ ബാല്യകാലത്തെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മകളിലേക്കിറങ്ങി ചെന്നാല്‍ മനസ്സില്‍ വളരെ വ്യക്തമായി തെളിഞ്ഞു വരുന്ന മുഖങ്ങളിലൊന്ന് അയാളുടേതാണ്. നന്നായിട്ട് തേച്ചു മിനുക്കി എഴുതിരിയിട്ടു കത്തിച്ച നിലവിളക്കിന്റ്റെ ശോഭയോടെ മനസ്സിന്‍റെ ഒരു കോണില്‍ തെളിഞ്ഞു നില്‍ക്കും മരണം വരെ ആ ഓര്‍മ്മകള്‍.

വിളിപ്പേരുകള്‍ ധാരാളമാണ് അയാള്‍ക്ക്‌. ഭാസ്ക്കരന്‍, ഭാസി,ഭ്രാന്തന്‍ പാക്കരന്‍ അങ്ങനെ അതങ്ങ് നീളും.ഭ്രാന്തന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്കിറങ്ങി വരുന്ന ആദ്യത്തെ ഓര്‍മ്മ നല്ല മഴയുള്ള കര്‍ക്കിടകത്തിലെ ഒരു പ്രഭാതമാണ്‌.തുള്ളിക്കൊരു കുടം കണക്കെ അലറിക്കുതിച്ചു പെയ്യുന്ന മഴ ,അമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ മഴ നനയുകയാണെന്ന ഭാവം പോലും ഇല്ലാതെ പടിക്കെട്ടില്‍ ഇരിക്കുന്ന കറുത്ത് മെല്ലിച്ച ഒരു രൂപം.അരികില്‍ സ്ഥിരമായി കയ്യില്‍ കൊണ്ടു നടക്കുന്ന ഭാണ്ടവും വടിയും.ഭാണ്ടം മഴയില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.കാലിലെ വ്രണങ്ങളിലേക്ക് മഴത്തുള്ളികള്‍ ചിതറിത്തെറിച്ചു.അമ്പലത്തിലെ സര്‍പ്പക്കാവില്‍ നിന്നും എടുത്തു വ്രണത്തില്‍ വച്ച് കെട്ടിയ മഞ്ഞള്‍ പ്രസാദമെല്ലാം മഴയില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.ഭ്രാന്തന്‍ എന്ന സ്ഥാനപ്പെരുന്ടെന്കിലും അയാളെ കൊണ്ടു ആര്‍ക്കും പ്രത്യേകിച്ചൊരു ശല്യവുമുന്ടായിരുന്നില്ല.

ഭാസ്കരന്‍റെ വീട് അമ്പലത്തിന്‍റെ തെക്കേ നടയിലാണ്.ഈ ഭൂമിയില്‍ അയാളെ സ്വന്തമെന്നു പറഞ്ഞു സ്നേഹിക്കാന്‍ അയാള്‍ക്ക് ആകെയുണ്ടായിരുന്നത് അമ്മ മാത്രമായിരുന്നു.മറ്റുള്ളവരൊക്കെ സൌകര്യപൂര്‍വ്വം അയാളെ മറന്നിരുന്നു.അമ്മഅവ ജീവിച്ചിരുന്നപ്പോള്‍ ‍ പകലൊക്കെ എത്ര അലഞ്ഞു നടന്നാലും രാത്രി അയാള്‍ വീട്ടില്‍ ചെല്ലും.അവരുടെ മരണശേഷം അതും ഇല്ലാതായി.വല്ലപ്പോഴും ഒരിക്കല്‍ ചെന്നാലായി.അതോടെ ആ വീട് കാടു കയറി നശിച്ചു.ഇഴജന്തുക്കളും ക്ഷുദ്ര ജീവികളും സ്വൈര്യ വിഹാരം നടത്തുന്ന സ്ഥലം.ഉഗ്രവിഷമുള്ള പാമ്പുകളും മറ്റും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മച്ചിന്‍ പുറമുള്ള മുറിയില്‍ അയാള്‍ ശാന്തമായി കിടന്നുറങ്ങി.ആരെങ്കിലും ദൈന്യത തോന്നി എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നതോ അല്ലെങ്കില്‍ അമ്പലത്തില്‍ നിന്ന് കിട്ടുന്ന നിവേദ്യ ചോറോ മാത്രമാണ് ഭക്ഷണം.അല്ലെങ്കില്‍ മുഴുപ്പട്ടിണി.

ഭാസ്കരന്‍ എന്ന ദളിത്‌ യുവാവ്‌ ഭ്രാന്തന്‍ പാക്കരനായി അലഞ്ഞു നടക്കുന്നതിനെ പറ്റി നാട്ടില്‍ ധാരാളം കഥകള്‍ പ്രചരിച്ചിട്ടുന്ടു.പഠിയ്ക്കാന്‍ നല്ല കഴിവുണ്ടായിരുന്ന ഭാസ്ക്കരന്‍ ഇന്ഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്.നാട്ടിലെ ഒരു നായര്‍ പ്രമാണിയുടെ മകളുമായി താഴ്ന്ന ജാതിക്കാരനായ ഭാസ്ക്കരന്‍ പ്രണയത്തിലാവുകയും ആ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചപ്പോഴുന്ടായ ദുഖം താങ്ങാനാവാതെ മനസ്സിന്റെ സമനില തെറ്റിയെന്നുമാണ് ഭൂരിപക്ഷാഭിപ്രായം.ആ പെണ്‍കുട്ടിയുടെ ക്രൂരമായ നേരമ്പോക്കുകളില്‍ ഒന്ന് മാത്രമായിരുന്നു ഭാസ്ക്കരന്‍.പ്രണയമെന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരമാണ്.വേര്‍പാട് ഒരിക്കലും ഉണങ്ങാത്ത മുറിവും.സ്ത്രീ പുരുഷ ഭേദമില്ലാതെ ധാരാളം ഭാസ്ക്കരന്മാര്‍ മനസ്സിന്‍റെ സമനില തെറ്റി നമുക്കിടയില്‍ .ഇന്നും അലയുന്നുന്ടു.

ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചരിക്കുകയാണ്.മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ,പൂത്ത ഗുല്‍മോഹര്‍ മരത്തണലിലൂടെ,തളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ ഒരു തിരിഞ്ഞുനടത്തം.......വീണ്ടും ബാല്യത്തിലേക്ക്.ഒരിക്കലും നടക്കാനിടയില്ലാത്ത മനോഹരമായ ഒരു സ്വപ്നം.

Thursday, May 21, 2009

ഒടിയനാണോ അതോ???????????

നിനക്കെന്നാ പാറുക്കുട്ടി പറഞ്ഞാല്‍ മനസ്സിലാവാത്തത്?

എനിക്കല്ല...നിങ്ങള്‍ക്കാ പറഞ്ഞാല്‍ മനസ്സിലാവാത്തത്.ഈ നേരത്ത് അത് വഴി ഒറ്റയ്ക്ക് പോകാന്‍ പറ്റില്ലെന്ന്.ഇന്നാളു ആ തെക്കേലെ ശങ്കരന്‍ ഏതാണ്ട് കണ്ടു പേടിച്ചു പനി പിടിച്ചു കിടന്നത് ഒരു മാസമാണ്...അറിയുവോ?

അതൊക്കെ ശെരിയാ...പക്ഷെ നേരം വെളുത്തിട്ട് പോയാല്‍ ചന്തയില്‍ എത്തുമ്പോഴേക്കും ഉച്ച കഴിയും. ഈ പച്ചക്കറിയും വെറ്റിലയുമൊക്കെ വാടുകയും ചെയ്യും.ഞാനീ കഷ്ടപ്പെട്ടതെല്ലാം വെറുതെയാകില്ലേ?ഒരു കുഴപ്പോമില്ല.നീ വെറുതെ പേടിക്കണ്ട......

പിള്ളേച്ചന്‍ ചാക്കുകെട്ടും എടുത്തു കയ്യില്‍ ഒരു കത്തുന്ന ചൂട്ടുമായി ഇറങ്ങി നടന്നു.

വല്ലാത്ത ഇരുട്ട്.....ഒരു തരി നിലാവ് പോലുമില്ല.

ഭയാനകമായ നിശബ്ദത.

നടന്നു നടന്നു തോടിന്‍റെ കരക്കെത്തി.തോട് മുറിച്ചു കടന്നു വേണം വഴിയിലെത്താന്‍.ഒന്നു തൊടാന്‍ പോലും പറ്റാത്ത തരത്തിലുള്ള തണുപ്പാണ് തോട്ടിലെ വെള്ളത്തിന്‌.പതുക്കെ തോട്ടിലേക്ക് ഇറങ്ങി.വളരെ സൂക്ഷിച്ചു വേണം നടക്കാന്‍.നല്ല വഴുക്കലുള്ള പാറക്കല്ലുകലാണ് തോട്ടില്‍ മുഴുവന്‍. കുറച്ചു നേരം കൊണ്ടു അക്കരയെത്തി.

ഇനിയുള്ളത് ഒരു ചെറിയ വഴിയാണ്.വഴിക്കിരുവശവും ആള്‍ത്താമാസമില്ല. വെറുതെ പൊന്തക്കാട് പിടിച്ചു കിടക്കുന്ന പറമ്പാണ്.ഉള്ളില്‍ ചെറിയ ഭയം കൂടു കൂട്ടാന്‍ തുടങ്ങി......പക്ഷെ പോയെ പറ്റൂ....ഇല്ലെങ്കില്‍ ഈ പച്ചക്കറിയും വെറ്റിലയും.......ചൂട്ടു ആഞ്ഞു വീശിക്കൊന്ടു പിള്ളേച്ചന്‍ നടന്നു.

ആ വഴി തിരിയുന്നിടത്തു ഒരു വലിയ പറമ്പാണ്.അവിടെയാണ് നാരായണന്‍റെ ഭാര്യ രമയെ അടക്കിയിരിക്കുന്നത്.ദുര്‍മ്മരണമായിരുന്നു............ഗര്‍ഭിണിയായിരുന്നപ്പോള്‍ വിഷം തീന്ടിയാണ് മരിച്ചത്. പകല്‍ സമയങ്ങളില്‍ പോലും അതിലെ നടന്നു പോകാന്‍ എല്ലാവര്‍ക്കും പേടിയാണ്.നടക്കുമ്പോള്‍ കരിയില ഞെരിഞ്ഞമരുന്നതിന്റ്റെ ശബ്ദം മാത്രം.ആ പറമ്പിന്റ്റെ അടുത്തെത്തിയപ്പോഴേക്കും ശ്വാസമിടുപ്പിന് വേഗത കൂടി....കാലുകള്‍ വലിച്ചു വച്ച് നടന്നു.നടന്നിട്ടും നടന്നിട്ടും ആ പറമ്പ് കടക്കാന്‍ പറ്റാത്ത പോലെ...നായ്ക്കള്‍ ഓരിയിടുന്നതിന്റ്റെ ശബ്ദം ദൂരെ എങ്ങു നിന്നോ കേള്‍ക്കാം...ഒരു വലിയ കാറ്റ് എങ്ങു നിന്നോ ചൂളം വിളിച്ചെത്തി.ഒരു ഹുങ്കാര ശബ്ദത്തോടെ വൃക്ഷങ്ങള്‍ ആര്‍ത്തട്ടഹസിച്ചു...നല്ല എല്ല് തുളക്കുന്ന തണുപ്പാണ് കാറ്റിനു...
ഹാവൂ!!!!ആ പറമ്പ് കഴിയാറായിരിക്കുന്നു.പിള്ളേച്ചന്‍ ദൈവത്തിനു നന്ദി പറഞ്ഞത് അല്പം ഉച്ചത്തില്‍ തന്നെയായിരുന്നു.

ഇനിയുള്ളത് പാടം ആണ്. കര്‍ക്കിടക പെയ്ത്തു കഴിഞ്ഞിട്ടേ ഉള്ളൂ.പാടം മുഴുവന്‍ വെള്ളം കയറിക്കിടക്കുകയാണു.പാടവരമ്പത്തൂടെ ചാക്കുകെട്ടും തലയിലേറ്റി പിള്ളേച്ചന്‍ പതുക്കെ നടന്നു.ആരെങ്കിലും കൂട്ടുന്ടായിരുന്നെന്കില്‍ .....

പാടത്തിന്റെ കരക്കുള്ള വീടുകളില്‍ ഒന്നിലും തന്നെ വെളിച്ചമില്ല.കുറച്ചു ദൂരം നടന്നപ്പോള്‍ ആരോ ഒരാള്‍ തന്‍റെ മുന്‍പില്‍ നടക്കുന്നതായി പിള്ളേച്ചനു തോന്നി...സൂക്ഷിച്ചു നോക്കിയപ്പോള്‍....ശെരിയാണ്....ഒരാള്‍ മുന്‍പില്‍ പോകുന്നുണ്ട്.വളരെ വേഗത്തില്‍ ആണ് അയാള്‍ നടക്കുന്നത്.എന്തൊരു പൊക്കമാണ് ആ മനുഷ്യന്.....ഒരു കൊന്നത്തെങ്ങിന്റ്റെ അത്രയും ഉയരം ഉണ്ട് അയാള്‍ക്ക്‌.ഒരു കരിമ്പടം തലവഴി മൂടിപ്പുതച്ചു പിടിച്ചു കൊണ്ടാണ് ആ മനുഷ്യന്‍റെ യാത്ര.ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടതായി ഒരു പരിചയവും തോന്നുന്നില്ല.

അതേയ് ഒന്ന് നിന്നേ...കിഴക്കുമ്ഭാഗത്തോട്ടാണോ?.....ഞാനും അവിടേക്കാ......നമുക്ക് ഒരുമിച്ചു പോകാം....

ആ മനുഷ്യന്‍ കേട്ട ഭാവമില്ല.വളരെ വേഗത്തില്‍ അയാള്‍ നടക്കാന്‍ തുടങ്ങി.കുറച്ചു നടന്നപ്പോള്‍ അയാള്‍ ഒരു നിമിഷം നിന്ന്.തിരിഞ്ഞു നോക്കി...അയാളുടെ മുഖം വ്യക്തമല്ല.അയാള്‍ വീണ്ടും നടന്നു തുടങ്ങി.......

കുറച്ചു ബുദ്ധിമുട്ടേന്ടി വന്നു അയാളുടെ അടുത്തു എത്താന്‍.അയാള്‍ നടക്കുകയാണ്.ഒന്നും സംസാരിക്കുന്നില്ല.പ്രകൃതി വല്ലാതെ ഭീകരരൂപിയായിരിക്കുന്നു.പേരറിയാത്തൊരു ഭയം മനസ്സില്‍ വളരാന്‍ തുടങ്ങിയിരുന്നു.മരങ്ങളും മറ്റും തന്നെ നോക്കി വല്ലാതെ പല്ലിളിക്കുന്നതായി തോന്നി.ചെറിയ തോതില്‍ ചാറ്റല്‍ മഴയും ഉണ്ട്.കയ്യിലുണ്ടായിരുന്ന ചൂട്ടു കെട്ടു പോയി.

ഈശ്വരാ!!!!!!!!!!!!!!

വഴിയേതാ...വെള്ളമേതാന്നുള്ള ഈ അവസ്ഥയില്‍ എങ്ങനെ മുന്‍പോട്ടു നടക്കും...ആ ഇരുട്ടത്ത് ഒരു നിമിഷം നിന്ന് പോയി...പെട്ടെന്ന് ഒരു വെളിച്ചം.കത്തുന്ന ഒരു ചെറിയ മണ്ണെണ്ണ വിളക്ക് അയാളുടെ കയ്യില്‍.

വല്ലാത്ത ഒരു മുരള്‍ച്ചയോടെ അയാള്‍ പറഞ്ഞു...

വരൂ.....എന്‍റെ കയ്യില്‍ വെളിച്ചമുണ്ട്.....നേരത്തെ ഈ വിളക്ക് ഇയാളുടെ കയ്യില്‍ കണ്ടില്ലല്ലോ എന്ന ചിന്തയോടെ അയാളെ അനുഗമിച്ചു. അല്ലാതെന്തു ചെയ്യാന്‍?

നിങ്ങളുടെ പേരെന്താ?

വേലപ്പന്‍...

വല്ലാത്ത ഒരു ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.

എവിടുത്തെയാ?????????????

കുമാരന്റ്റവിടുത്തെയാ.....

ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?

വീണ്ടും എന്തൊക്കെയോ ചോദിച്ചു അപരിചിതത്വം ഇല്ലാതാക്കാന്‍ ശ്രമിച്ചു.പക്ഷെ പലതിനും അയാള്‍ ഉത്തരം തന്നില്ല.വല്ലാത്തൊരു ദേഷ്യഭാവത്തോടെ മുന്‍പോട്ടു നടന്നു.

കുട്ടന്റ്റെ ആല എത്താറായിരിക്കുന്നു.ഭാഗ്യം!!!!!!അവിടെ വെളിച്ചമുണ്ട്.

അപ്പോഴാണ്‌ മുന്‍പില്‍ നടന്ന രൂപം വളരെ വലിയ ഒരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചതു.ഒരു തീഗോളം ആകാശത്തോളം ഉയര്‍ന്നു പൊങ്ങി.അവിടെ നിന്നിരുന്ന ചെടികളിലേക്ക് തീ കേറി പിടിച്ചു......ആ തീയോടു കൂടി തന്നെ മുന്‍പില്‍ പോയ മനുഷ്യന്‍ അലച്ചു കെട്ടി വെള്ളത്തിലേക്ക്‌ വീണു...

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല.......നിന്ന നില്‍പ്പില്‍ നിന്ന് അനങ്ങാന്‍ പറ്റുന്നില്ല......തൊണ്ട വറ്റി വരണ്ടു.......കാലുകള്‍ മരച്ചതു പോലെ......മൂന്നാല് നിമിഷത്തേക്ക് ചാക്കുകെട്ടും തലയിലേറ്റി ആ നില്‍പ്പ് നിന്ന് പോയി............

പിള്ളേച്ചാ......പിള്ളേച്ചോ..............ഈ നേരത്ത് ഇനി പോകണ്ട.....നേരം പെലന്നിട്ടു പോയാല്‍ മതി...ഇങ്ങോട്ട് കേറിപ്പോരൂ....

ആരോ വിളിക്കുന്ന പോലെ.......നോക്കുമ്പോള്‍ കുട്ടന്‍റെ ആലയില്‍ നിന്നാണ് ശബ്ദം......അവന്‍ തന്നെയാണ് വിളിക്കുന്നത്‌..........വേഗം അങ്ങോട്ട്‌ ചെന്നു.........

നിങ്ങളെന്നാ പണിയാ പിള്ളേച്ചാ കാണിച്ചേ?മുന്‍പില്‍ പോയ സാധനം എന്താണന്നറിയാമോ?അത് നിങ്ങളുദ്ദേശിക്കുന്ന ആളൊന്നുമല്ല.

എനിക്ക് മനസ്സിലായില്ലാരുന്നു കുട്ടാ......

എനിക്ക് തോന്നി.....അതല്ലേ ഞാന്‍ വേഗം ഇരുമ്പാണിയുടെ മുകളില്‍ ചുണ്ണാമ്പ് തേച്ചത്.....അല്ലെങ്കില്‍ കാണാരുന്നു....നിങ്ങള്‍ അതിനെ കൈകാട്ടി വിളിക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു.....ഈ സമയത്ത് ഇതുവഴി നടക്കാന്‍ കൊള്ളില്ല.......

പാറുക്കുട്ടി എന്നോടു പറഞ്ഞതാ ഈ നേരത്ത് പോകന്ടെന്നു....അമയ്യന്നൂര്‍ തേവര് കാത്തു.......എന്നാലും അതെന്നതാ കുട്ടാ....സാധനം.....................

ഒടിയനാണോ.....അതോ????????????????????

Thursday, May 7, 2009

എന്‍റെ ബാല്യം-II

ഓര്‍മ്മകളിലെ ഇടവപ്പാതികള്‍ക്ക് ജൂണിന്റ്റെ മന്ദസ്മിതമുണ്‍ടു.അമ്പല മൈതാനത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളത്തിന്റ്റെ തെളിമയും കുളിരുമുന്ടു.ശ്രീധരന്റ്റെ കടയിലെ പന്ചാര ചാക്കിന്റ്റെ മധുരമുണ്ട്.അമ്മമ്മയുടെ കല്‍ഭരണിക്കകത്തു സൂക്ഷിച്ചു വച്ചിരിക്കുന്ന കല്ക്കന്ടത്തിന്റ്റെ മധുരമുണ്ട്.ഓര്‍മ്മകളിലെ,എന്‍റെ ബാല്യത്തിലെ ഇടവപ്പാതികള്‍ക്ക് വല്ലാത്ത ഒരു കുളിര്‍മ്മയുന്ടു.നനഞ്ഞ അന്തരീക്ഷത്തിന്റെ,അമ്പല മൈതാനത്തെ പുല്‍ക്കൊടിതുമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളിയുടെ....

പൂഹോയ് ..................

ആരാ മന്ജുചേച്ചിയേ ആ കൂവുന്നെ?

അതാ കുമാരനാവും.രാവിലെ പറമ്പില്‍ പണിക്കു പോണതാ...നീയ് കൊഞ്ചിക്കൊന്ടു നില്‍ക്കാതെ വേഗം വരുന്നുണ്ടോ?അല്ലെങ്കില്‍ ഞാനെന്‍റെ പാട്ടിനു പോകും കേട്ടോ.അല്ലെങ്കില്‍ ഞാന്‍ തന്നെ പോയി പാല് വാങ്ങിക്കൊന്ടരാം.....

ഊം..ഊം...പറ്റുകേല...ഞാനൂന്ടു...അനുചേച്ചിയെ വേഗം വായോ......

തറവാടിന്റ്റെ ഒരു വശത്തുള്ള പടിപ്പുര കടന്നിറങ്ങുന്നത് അമ്പല മൈതാനത്തേക്കാണു.അമ്പലമൈതാനത്തിന്റ്റെയും വീടിന്‍റെയും ഇടക്കുള്ള ഒരു ചെറിയ തൊന്ടില്‍ കൂടിയാണ് പാല്‍‌ വാങ്ങാന്‍ പണിക്കര്‍ സാറിന്‍റെ വീട്ടിലേക്കു പോകുന്നത്. വഴിയുടെ ഒരു വശത്തുള്ള തിന്ടിമ്മേല്‍ ധാരാളം ഒടിച്ചുകുത്തി പൂക്കള്‍ വീണു കിടപ്പുണ്ട്.ഒരു ഓന്ത് തിന്ടിമ്മേലെക്ക് പാഞ്ഞു വന്നു ഒന്നെത്തി നോക്കിയിട്ട് തിരിച്ചു പോയി....വഴിയുടെ രണ്ടു വശങ്ങളിലും തൊട്ടാവാടി ചെടിയും മുക്കുറ്റിയും ധാരാളം നില്‍പ്പുണ്ട്.തൊട്ടാവാടി ചെടിയില്‍ തലോടിയും പുല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളി തട്ടിത്തെറിപ്പിച്ചും അങ്ങനെ നടന്നു. അത് വഴി ധാരാളം ആള്‍ക്കാര്‍ ആ സമയത്താണ് തോളില്‍ തൂമ്പയും തലയില്‍ പാളത്തൊപ്പിയുമൊക്കെ വച്ച് പറമ്പില്‍ പണിക്കായി പോകുന്നത്.

പണിക്കര്‍ സാറിന്‍റെ വീട്ടിലേക്കു ചെല്ലുമ്പോള്‍ തന്നെ വളക്കുഴിയുടെയും ചാണകത്തിന്റ്റെയും റബ്ബര്‍ ഷീറ്റിന്റ്റെയും ഒക്കെ കൂടിക്കലര്‍ന്ന ഒരു ഗന്ധമാണ്.പാല് വാങ്ങി പാത്രത്തിലാക്കി കഴിഞ്ഞാല്‍ പിന്നെ ഒരൊറ്റ ഓട്ടമാണ് അവരുടെ വീടിന്‍റെ പിറകിലുള്ള പുകപ്പുരയും (റബ്ബര്‍ ഷീറ്റ് ഉണക്കുന്ന സ്ഥലം)കടന്നു റബ്ബര്‍ തോട്ടത്തിലുള്ള ചെറിയ കൈത്തോട്ടിലെ വെള്ളത്തിലേക്ക്‌. നല്ല തെളിനീരു പോലെയുള്ള ആ വെള്ളം കലക്കി മറിക്കാതെ അതില്‍ നിന്നും കേറില്ല.ആ തോട്ടില്‍ കൂടി(തോടെന്നു പറഞ്ഞാല്‍ മുട്ടിനു താഴെ വരെയേ വെള്ളമുള്ളൂ..ചെറിയ ഉരുണ്ട പാറക്കല്ലുകളും മറ്റുമുള്ള...)നടന്നു കളിക്കും,ചെറിയ മീനിനെ പിടിക്കുക,വെള്ളത്തില്‍ കൂടി ഓടിക്കളിക്കും.അതില്‍ കൂടി നടന്നു നടന്നു അമ്പലത്തിന്‍റെ ഭാഗത്തുള്ള തോട്ടിലേക്കെത്തും.തോട്ടില്‍ നിന്നും കേറുമ്പോള്‍ പത്തു മണിയെങ്കിലും കഴിഞ്ഞിട്ടുണ്ടാവും......

മഴക്കാലം ആവുമ്പോഴേക്കും അമ്പല മൈതാനം മുഴുവന്‍ പച്ച പുതച്ചത് പോലെ പുല്ലും മറ്റും കൊണ്ടു നിറഞ്ഞിരിക്കും.അമ്പല കുളത്തിന്‍റെ കരക്ക്‌ മുഴുവന്‍ കൊന്തപുല്ല് ആണ്. ഉച്ച കഴിയുമ്പോള്‍ സാധാരണ ഇടവപ്പാതി കാലത്ത് മഴ തകര്‍ത്തു പെയ്യും ചില ദിവസങ്ങളില്‍. വീടിന്‍റെ ഉമ്മറത്ത്‌ മഴയും നോക്കി നില്‍ക്കാന്‍ നല്ല രസമാണ്.അതിലും രസം ആ തിമിര്‍ത്തു പെയ്യുന്ന മഴ നനയാനാണ്.ഒരിക്കല്‍ അങ്ങനെ വീട്ടുമുറ്റത്തെ മഴ നനഞ്ഞു നിക്കുമ്പോളാണ് അമ്പല മുറ്റത്ത്‌ ആലിപ്പഴം പെയ്യുന്നുന്ടെന്നു ചേച്ചി പറഞ്ഞത്.അമ്മമ്മയും അമ്മായിയും കാണാതെ ഒരൊറ്റ ഓട്ടമാണ് അമ്പല മൈതാനത്തേക്ക്‌. പിന്നത്തെ കളി മുഴുവന്‍ അമ്പല മുറ്റത്തെ മഴ നനഞ്ഞു കൊണ്ടാണ്.ആലിപ്പഴം എന്ന് പറഞ്ഞാല്‍ പൈനാപ്പിള്‍ പോലെ ഒരു പഴം ആണെന്നായിരുന്നു അന്നത്തെ ധാരണ.അമ്പല മൈതാനത്ത് പൊങ്ങിക്കിടക്കുന്ന മുട്ടറ്റം വെള്ളത്തില്‍ ഒരു രണ്ടു മണിക്കൂറെങ്കിലും ആലിപ്പഴം തപ്പി നടന്നിട്ടുണ്ടാവും.

മഹാദേവന്‍ ആണ് അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ.അവിടുത്തെ ഒരു ഉപദേവതയായ അയ്യപ്പന്‍റെ കോവിലിനു മുമ്പിലുള്ള മരത്തിന്‍റെ ചുവട്ടില്‍ നിന്നാല്‍ മഴ ഒട്ടും നനയില്ല.വളര്‍ന്നു ഒരു പ്രദേശം മുഴുവന്‍ പന്തലിച്ചു നില്‍ക്കുന്ന അത്ര വലുതാണ്‌ ആ മരം.അതിന്‍റെ പൊത്തില്‍ ഒരു കിളിക്കൂടുന്ടെന്നു പറഞ്ഞതും അത് കാട്ടിത്തരാന്നു പറഞ്ഞതും കുമാരനാണ്.മഴ തോര്‍ന്നിരുന്ന ഒരു നാലുമണി സമയത്ത് മരത്തിന്‍റെ കൊമ്പില്‍ കയറി വളരെ സൂക്ഷിച്ചു ആ കിളിക്കൂട് പതുക്കെ പുറത്തെടുത്തു കാണിച്ചു തന്നു. തലയുറക്കാത്ത ചെറിയ രണ്ടു മൂന്നു കിളിക്കുഞ്ഞുങ്ങള്‍.എന്നിട്ടത് ആ പൊത്തില്‍ തന്നെ സൂക്ഷിച്ചു വച്ചു.അപ്പോഴേക്കും അമ്മക്കിളി വേവലാതിയോടെ അവിടെ എത്തിയിരുന്നു.

എന്‍റെ ഓര്‍മ്മകളിലെ ഇടവപ്പാതി ഒരിക്കലും തോരില്ല.മീനത്തിലും മേടത്തിലും ചിങ്ങത്തിലും മകരത്തിലും ഒക്കെ ഇത് ആര്‍ത്തു പെയ്തു കൊണ്ടിരിക്കും.ഓര്‍മ്മകളിലെ ഈ ഇടവപ്പാതിയോടാണ് എന്‍റെ പ്രണയം.ഒരിക്കലും തോരാത്ത ഈ പെരുമഴയില്‍ നനയാനാണ് എന്‍റെ ആഗ്രഹം....എന്‍റെ മരണം വരെ.....