Sunday, January 3, 2010

മരണത്തിന്റ്റെ താഴ്വര

അന്നൊരു വ്യാഴാഴ്ചയായിരുന്നു.നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ഇടവിട്ട് പെയ്യുന്ന മഴ.കാര്മേഘാവൃതമായ ആകാശം.ഇടക്കിടക്കു ചൂളം വിളിച്ചെത്തുന്ന തണുത്ത കാറ്റ്. മഴത്തുള്ളികള്‍ ബസ്സിന്റ്റെ ജനാലക്കല്‍ കൂടി മുഖത്തേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു.ഒരു സാധാരണ യാത്രയുടെ വിരസത അനുഭവപ്പെട്ടതേയില്ല.എന്റ്റെ ഈ യാത്ര വയനാട്ടിലേക്കാണു.വയനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്ക്.

        രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ ഓരോരോ തടസ്സങ്ങളാണ്.ഇന്നത്തെ ഈ യാത്ര വേണ്ട എന്ന് മനസ്സിനെ ആരോ പിറകോട്ടു പിടിച്ചു വലിച്ചു കൊണ്ടിരുന്നു.കുറച്ചു സമയത്തെ മനസ്സുമായുള്ള വാഗ്വാദത്തിനു ശേഷം യാത്ര തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.കുറച്ചു സമയത്തെ യാത്രക്ക് ശേഷം ബസ്സ്‌ നഗരത്തിന്റ്റെ തിരക്കുകളില്‍ നിന്നും പുറത്തേക്കു സഞ്ചരിക്കാന്‍ തുടങ്ങി.വിജനമായ വീഥിയും അതിനിരുവശവും പൂത്തു നില്‍ക്കുന്ന വാകയും നെല്ലിയും.മരങ്ങളില്‍ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കുരുവികളും വിശാലമായ പാടങ്ങളും തെളിനീരൊഴുകുന്ന കൈത്തോടുകളും ഒറ്റപ്പെട്ട വീടുകളും ചെറിയ നാല്ക്കവലകളും മറ്റുമുള്ള ഭൂപ്രദേശങ്ങള്‍.അത്ര കണ്ടു പരിഷ്കൃതമല്ലാത്ത ഭൂപ്രദേശങ്ങളിലൂടെ മഴയുടെ താളത്തില്‍ ലയിച്ചുള്ള യാത്രയുടെ സുഖം തികച്ചും അനിര്‍വചനീയം തന്നെ

    ബസ്സില്‍ കുറേശെ തിരക്കനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.കയ്യില്‍ പൊതിച്ചോറും മുറുക്കാന്‍ പൊതിയുമായി കൂലിപ്പണിക്ക് പോകുന്ന സ്ത്രീപുരുഷന്മാര്‍.സ്ത്രീപുരുഷ സമത്വ വാദങ്ങളെക്കുറിച്ചോ ഗാട്ട് കരാറിനെ കുറിച്ചോ വേവലാതിയില്ലാത്തവര്.അന്നന്നത്തെ അന്നം തേടാനുള്ള മാര്‍ഗത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍.സാമൂഹികമായ വലിപ്പചെറുപ്പങ്ങളെക്കുറിച്ചോ സാമ്പത്തികമായ അന്തരങ്ങളെക്കുറിച്ചോ ചിന്തിക്കാത്തവര്‍.ചിലപ്പോള്‍ അതരക്കാരും അവര്‍ക്കിടയിലുന്ടാകാം.ഇല്ലെന്നുള്ള തോന്നല്‍ എന്റ്റെ കാഴ്ചപ്പാടിന്റ്റെയും അറിവില്ലായ്മയുടെയും മാത്രം കുഴപ്പമാകാം.സ്ത്രീകളും പുരുഷന്മാരും ഇട കലര്‍ന്നിരുന്നും നിന്നും മുറുക്കാന്‍ വായിലിട്ടു ചവച്ചു കലപില സംസാരിച്ചു കൊണ്ടിരുന്നു.

     ബസ്സ്‌ വയനാടന്‍ ചുരം കയറാന്‍ തുടങ്ങിയിരിക്കുന്നു.മഴ വീണ്ടും കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല.വീശിയടിച്ചെത്തുന്ന കിഴക്കന്‍ കാറ്റിന്റ്റെ തണുപ്പിനു ശക്തി കൂടിയിട്ടുണ്ട്.യാത്രയുടെ അപകട സാദ്ധ്യതയും എറിയിട്ടുന്ടു.ബസ്സ്‌‌ എവിടെയോ തട്ടുന്നത് പോലെ തോന്നി.കൌതുക കാഴ്ച്ചകളുടെ ലോകത്തായിരുന്ന ഞാന്‍ ഞെട്ടിയുണര്‍ന്നു.നിലവിളികളും കൂട്ടക്കരച്ചിലും കൊണ്ടു അന്തരീക്ഷം ശബ്ദമുഖരിതമായി.എലക്കാടുകളിലും കുറ്റിച്ചെടികളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഹിമകണങ്ങളെ വകഞ്ഞ് മാറ്റിക്കൊണ്ട് ബസ്സ്‌ താഴേക്കുരുന്ടു.


       ഒരു വിധത്തില്‍ ബസ്സിനു പുറത്തു കടന്ന ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു മലയടിവാരത്തിലാണ്.മൂടല്‍മഞ്ഞ് തന്റ്റെ നേര്‍ത്ത ആവരണം കൊണ്ടു ഒരു പുകമറ സൃഷ്ടിച്ചിരിക്കുന്നു.അവിടെ നിന്നും നോക്കിയാല്‍ 'ഹിമാലയം ദര്‍ശിക്കാന്‍ സാധിക്കുമോ?' എന്നാ എന്റ്റെ ചിന്തയെ 'എനിക്ക് വട്ടായോ?' എന്നാ സംശയം കൊണ്ടു ഞാന്‍ തകര്‍ത്തു കളഞ്ഞു.അടിവാരമാകെ പച്ച പുതച്ചു കിടക്കുന്നു.കുന്നിക്കുരു വാരി വിതറിയത് പോലെ ചെറുപ്രാണികള്‍ അവിടമാകെ.ഞാന്‍ നില്‍ക്കുന്നതിനു സമീപത്തു കൂടി പുഴുക്കള്‍ വരി വരിയായി നീങ്ങുന്നു.എന്തൊരു അച്ചടക്കമാണ് ഇവറ്റകള്‍ക്ക്.കുറച്ചകലെയായി പതഞ്ഞൊഴുകുന്ന ഒരു അരുവിയും വെള്ളച്ചാട്ടവും.ചുറ്റുമുള്ള തണുപ്പിന്റ്റെ നിര്‍ജീവത ഞാന്‍ അനുഭവിച്ചറിഞ്ഞു.മരണത്തിന്റ്റെ താഴ്വരയിലാണ് ഞാനിപ്പോള്‍.കാറ്റില്‍ നിന്ന് പോലും മരണത്തിന്റ്റെ ഗന്ധം ആവാഹിച്ചെടുക്കാം.

       പകച്ചു നില്‍ക്കുന്ന എന്നെ ആരോ പിറകില്‍ നിന്നും ചുമലില്‍ തട്ടി വിളിച്ചു.പതിനെട്ടു വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി.കുറച്ചകലെയുള്ള ഒരു ചെറിയ വീട്ടിലേക്കു അവളെന്നെ കൂട്ടിക്കൊണ്ടു പോയി.ആ വീടിന്റ്റെ ഉമ്മറത്ത്‌ പട്ടില്‍ പൊതിഞ്ഞു ഒരു മൃതശരീരം കിടത്തിയിരിക്കുന്നു.ചുറ്റുമിരിക്കുന്നവര്‍ കരയുന്നുണ്ട്.അവള്‍ സ്വന്തം കഥ പറയാന്‍ തുടങ്ങി.കര്‍ഷകരായ അച്ഛന്റ്റെയും അമ്മയുടെയും മൂന്നു മക്കളില്‍ ഇളയവള്‍.ജീവിതം തരുമെന്നു വിശ്വസിച്ചയാള്‍ വന്ചിച്ചപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടി.പറഞ്ഞു തീര്‍ന്നതും അവള്‍ കരയാന്‍ തുടങ്ങി.ഞാന്‍ തിരിഞ്ഞു നടന്നു.പിന്നീട് ആ താഴ്വാരത്ത് കണ്ടു മുട്ടിയ പല മുഖങ്ങളില്‍ നിന്നും കണ്ണുകളില്‍ നിന്നും മരണമെന്ന സത്യത്തിന്റ്റെ ഭീകരതയും നിസ്സഹായതയും കാണാന്‍ കഴിഞ്ഞു.അവിടെ നിന്നും ഓടിയകലാന്‍ ആഗ്രഹിച്ചപ്പോള്‍ ഏതോ ജന്മാന്തര ബന്ധങ്ങളുടെ പാശത്താല്‍ ബന്ധിക്കപ്പെട്ടത്‌ പോലെ നിശ്ചലയായി.കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്‌ പോലെ.ഭീതിയോടെ കണ്ണുകള്‍ ഇറുകെയടച്ചു.

      ആരോ എന്നെ ശക്തിയായി തട്ടി വിളിക്കുന്നു.വിളി കേള്‍ക്കണമെന്നും കണ്ണുകള്‍ തുറക്കണമെന്നുമുന്ടു.പക്ഷെ കഴിയുന്നില്ല.വളരെ പ്രയാസപ്പെട്ടു കണ്ണുകള്‍ തുറന്നു.ചുറ്റും കുറെ അവ്യക്ത മുഖങ്ങള്‍.ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.ഇല്ല!ഒരു മുഖം മാത്രം.അമ്മയുടെ.....

      ഇപ്പോള്‍ ഞാനെന്റ്റെ സ്വന്തം മുറിയിലാണ്.എഴുന്നേറ്റു ജനാലക്കല്‍ പോയി നിന്നു.അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.മുറ്റത്തു തളം കെട്ടി നില്‍ക്കുന്ന മഴവെള്ളം പൊങ്ങി വരുന്നു.മരക്കൊമ്പിലിരിക്കുന്ന ഓലവാലന്‍ കിളികള്‍ മഴ നനയാതിരിക്കാന്‍ വല്ലാതെ പാടു പെടുന്നു.മഴയില്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന എന്റ്റെ മുല്ലവള്ളി കൂടുതല്‍ മനോഹരിയായി.അപ്പോഴും 'മരണത്തിന്റ്റെ താഴ്വര' വളരെ വ്യക്തതയുള്ള ദൃശ്യങ്ങളായി എന്റ്റെ മനസ്സില്‍ തെളിഞ്ഞു നിന്നിരുന്നു.

Monday, September 21, 2009

നാടോടിക്കൂട്ടം

നല്ല മഴയുള്ള ഒരു ദിവസം രാവിലെ ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.സ്റ്റേഷന്റ്റെ അടുത്തുള്ള ഉപയോഗ ശൂന്യമായ മുനിസിപ്പല്‍ പാര്‍ക്കില്‍ ഒരു നാടോടിക്കൂട്ടം തമ്പടിച്ചിരിക്കുന്നു.ഇത്തരം കാഴ്ചകള്‍ ഒന്നും അത്ര പുതുമയല്ലാത്തതു കൊണ്ടാകണം ദേവി വേഗം മുന്‍പോട്ടു നടന്നു.ട്രെയിന്‍ വരാനുള്ള സമയം ആയിരിക്കുന്നു.

നീ ആ കുട്ടിയെ ശ്രദ്ധിച്ചോ ദേവി?

ലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോഴാണ് പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന കുട്ടിയെ ശ്രദ്ധിച്ചത്.ഒരു പന്ത്രണ്ടു വയസ്സ് പ്രായം വരും.നല്ല ഐശ്വര്യമുള്ള മുഖം.പാറിപ്പറന്ന മുടി.അഴുക്കു പിടിച്ചു പിഞ്ഞിക്കീറിയ വസ്ത്രങ്ങള്‍.നിഷ്ക്കളങ്കമായ മുഖം.


ഇത് ആ നാടോടിക്കൂട്ടത്തിലുള്ളതല്ലേ?

അതെ...നീയാ കുട്ടിയുടെ മുഖത്തെ നിഷ്ക്കളങ്കത ശ്രദ്ധിച്ചോ?
ഊം......

കൂടിപ്പോയാല്‍ ഒരു രണ്ടു വര്ഷം കൂടി അവളുടെ മുഖത്ത് ആ നിഷ്ക്കളങ്കത കാണും.അതിനപ്പുറം പോവില്ല?


അതെന്താ നീയങ്ങനെ പറഞ്ഞത്?


അതങ്ങനെയാ...അവള് മാറും....അല്ലെങ്കില്‍ ഈ സമൂഹം അവളെ മാറ്റിയെടുക്കും.


ദാ...ട്രെയിന്‍ വന്നു.വേഗം വാ...


പലപ്പോഴും മടുപ്പാണ് ഈ യാത്ര.ഒരേ മുഖങ്ങള്‍,കാഴ്ചകള്‍,ഒരേ വഴിയിലൂടെയുള്ള യാത്ര.ജീവിതം പോലെ തന്നെ ആവര്‍ത്തനവിരസം.റെയില്‍പ്പാളം പോലെ നീണ്ടു കിടക്കുന്ന ശൂന്യമായ ജീവിതം.എവിടെ തീരുമെന്ന് ഒരു നിശ്ചയവുമില്ല.


ലക്ഷ്മി പറഞ്ഞത് വളരെ ശരിയാണ്.ആ കുട്ടിയെ മാറ്റിയെടുക്കാന്‍ മാത്രം ഇന്നത്തെ സമൂഹം പ്രാപ്തമാണ്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവളെ വഴി തെറ്റിച്ചിരിക്കും.സമൂഹത്തിന്‍റെ മനോവൈകല്യങ്ങളുടെ ഇരകളാണ് ഇത്തരം നാടോടിക്കൂട്ടങ്ങള്‍. ഇതില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ ചുരുക്കം.ഒരു രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ ഇവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല.മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വെറും കോമാളികള്‍ മാത്രമാണ് ഇവര്‍.ഇവരുടെ വേദനകള്‍ പോലും ഇവര്‍ നടത്തുന്ന തെരിവു സര്‍ക്കസ് കാണുന്ന ലാഘവത്തോടെ കണ്ടു നിന്ന് രസിക്കാനാണ് മറ്റുള്ളവര്‍ക്ക് താല്പര്യം.


പിന്നെ അന്നത്തെ ദിവസം ആ നാടോടിക്കൂട്ടത്തിനെയോ ആ കുട്ടിയെ കുറിച്ചോ ചിന്തിച്ചതേയില്ല.ജോലിയും തിരക്കുകളുമായി കഴിഞ്ഞു.വൈകുന്നേരം താമസിച്ചതിനാല്‍ ഇടവും വലവും നോക്കാതെ വേഗം നടന്നു.ഇല്ലെങ്കില്‍ വീട്ടിലെത്താനുള്ള അവസാന ബസ്സും കിട്ടില്ല.


പിറ്റേ ദിവസം ബസ്സിറങ്ങി റെയില്‍വെ സ്റ്റേഷനിലേക്കു നടക്കുമ്പോഴാണ് പാര്‍ക്കിനു മുന്നില്‍ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം കണ്ടത്.പോലീസും പത്രക്കാരും എല്ലാമുന്ടു.എന്തോ ഒരു ദുസ്സൂചന തോന്നി.കാഴ്ച കാണാന്‍ നിന്നിരുന്ന ഒരാളോട് തിരക്കി......


എന്താ പറ്റിയത്?

ആ നാടോടിക്കൂട്ടത്തിലെ ഒരു കുട്ടിയെ ആരോ.........

മൃതദേഹം ആ കുറ്റിക്കാട്ടിലുന്ടു.


കേട്ടപ്പോള്‍ വല്ലാത്ത ഒരു വേദന മനസ്സിലേക്ക് പറന്നിറങ്ങി.ആ പന്ത്രണ്ടു വയസ്സുകാരിയുടെ മുഖം കൂടുതല്‍ വ്യക്തതയോടെ മനസ്സില്‍ തെളിഞ്ഞു വന്നു.ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ തിക്കിത്തിരക്കി കയറി നോക്കി.അവള്‍ അവളുടെ അമ്മയുടെ അടുത്തു കരഞ്ഞു കൊണ്ടിരിപ്പുന്ടു.വല്ലാത്ത ഒരു ആകാംക്ഷ മനസ്സിലേക്ക് ചൂഴ്ന്നിറങ്ങുന്നു.അടുത്തു നിന്നിരുന്ന വൃദ്ധനോടു കാര്യം തിരക്കി.


നാടോടിക്കൂടത്തിലെ ആ പെണ്‍കുട്ടി അവിടെയിരിപ്പുന്ടല്ലോ?അപ്പോള്‍ പിന്നെ ആരെയാ?


ആ കുട്ടിയെയല്ലാ...........ആ അച്ഛന്റ്റെയും അമ്മയുടെയും രണ്ടു വയസ്സുള്ള ഇളയ കുഞ്ഞിനെയാണ് .അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ അവിടെ നിന്നും എടുത്തു കൊണ്ടു പോയാണ്.......

ഈശ്വരാ.....പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്......


കാഴ്ച കണ്ടു നില്‍ക്കുന്നവരില്‍ പലരും ആ അമ്മയുടെ വേദന കണ്ടു രസിക്കുകയാണ്.ഒരു തരം നികൃഷ്ട ജീവികളെ കാണുന്ന ലാഘവത്തോടെ........ട്രെയിന്‍ എത്താറായി.പെട്ടെന്ന് റെയില്‍വേ സ്റ്റേഷനിലേക്കു നടന്നു. ഞാനും പെട്ടെന്ന് അവരില്‍ ഒരുവളായി മാറി.ഒരു തരം നിസ്സഹായാവസ്ഥ.അല്ലെങ്കില്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കേണ്ടി വരുന്ന അവസ്ഥ.യാത്ര ചെയ്യുമ്പോഴും ഓഫീസില്‍ ഇരിക്കുമ്പോഴും എല്ലാം ആ വൃദ്ധന്റ്റെ വാചകം ചെവിയിലേക്ക് ചൂളം കുത്തി........


പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത നാട്..................ദൈവത്തിന്‍റെ സ്വന്തം നാട്......

Saturday, August 15, 2009

ഭ്രാന്തന്‍

ഭ്രാന്തന്‍ പാക്കരന്‍!ആ വിളിപ്പേരിന്റ്റെ അര്‍ത്ഥമെന്തെന്നോ അതാണോ അയാളുടെ യഥാര്‍ത്ഥ പേരെന്നോ എനിക്കറിയില്ല.പക്ഷെ ബാല്യകാലത്തെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മകളിലേക്കിറങ്ങി ചെന്നാല്‍ മനസ്സില്‍ വളരെ വ്യക്തമായി തെളിഞ്ഞു വരുന്ന മുഖങ്ങളിലൊന്ന് അയാളുടേതാണ്. നന്നായിട്ട് തേച്ചു മിനുക്കി എഴുതിരിയിട്ടു കത്തിച്ച നിലവിളക്കിന്റ്റെ ശോഭയോടെ മനസ്സിന്‍റെ ഒരു കോണില്‍ തെളിഞ്ഞു നില്‍ക്കും മരണം വരെ ആ ഓര്‍മ്മകള്‍.

വിളിപ്പേരുകള്‍ ധാരാളമാണ് അയാള്‍ക്ക്‌. ഭാസ്ക്കരന്‍, ഭാസി,ഭ്രാന്തന്‍ പാക്കരന്‍ അങ്ങനെ അതങ്ങ് നീളും.ഭ്രാന്തന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്കിറങ്ങി വരുന്ന ആദ്യത്തെ ഓര്‍മ്മ നല്ല മഴയുള്ള കര്‍ക്കിടകത്തിലെ ഒരു പ്രഭാതമാണ്‌.തുള്ളിക്കൊരു കുടം കണക്കെ അലറിക്കുതിച്ചു പെയ്യുന്ന മഴ ,അമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ മഴ നനയുകയാണെന്ന ഭാവം പോലും ഇല്ലാതെ പടിക്കെട്ടില്‍ ഇരിക്കുന്ന കറുത്ത് മെല്ലിച്ച ഒരു രൂപം.അരികില്‍ സ്ഥിരമായി കയ്യില്‍ കൊണ്ടു നടക്കുന്ന ഭാണ്ടവും വടിയും.ഭാണ്ടം മഴയില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.കാലിലെ വ്രണങ്ങളിലേക്ക് മഴത്തുള്ളികള്‍ ചിതറിത്തെറിച്ചു.അമ്പലത്തിലെ സര്‍പ്പക്കാവില്‍ നിന്നും എടുത്തു വ്രണത്തില്‍ വച്ച് കെട്ടിയ മഞ്ഞള്‍ പ്രസാദമെല്ലാം മഴയില്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.ഭ്രാന്തന്‍ എന്ന സ്ഥാനപ്പെരുന്ടെന്കിലും അയാളെ കൊണ്ടു ആര്‍ക്കും പ്രത്യേകിച്ചൊരു ശല്യവുമുന്ടായിരുന്നില്ല.

ഭാസ്കരന്‍റെ വീട് അമ്പലത്തിന്‍റെ തെക്കേ നടയിലാണ്.ഈ ഭൂമിയില്‍ അയാളെ സ്വന്തമെന്നു പറഞ്ഞു സ്നേഹിക്കാന്‍ അയാള്‍ക്ക് ആകെയുണ്ടായിരുന്നത് അമ്മ മാത്രമായിരുന്നു.മറ്റുള്ളവരൊക്കെ സൌകര്യപൂര്‍വ്വം അയാളെ മറന്നിരുന്നു.അമ്മഅവ ജീവിച്ചിരുന്നപ്പോള്‍ ‍ പകലൊക്കെ എത്ര അലഞ്ഞു നടന്നാലും രാത്രി അയാള്‍ വീട്ടില്‍ ചെല്ലും.അവരുടെ മരണശേഷം അതും ഇല്ലാതായി.വല്ലപ്പോഴും ഒരിക്കല്‍ ചെന്നാലായി.അതോടെ ആ വീട് കാടു കയറി നശിച്ചു.ഇഴജന്തുക്കളും ക്ഷുദ്ര ജീവികളും സ്വൈര്യ വിഹാരം നടത്തുന്ന സ്ഥലം.ഉഗ്രവിഷമുള്ള പാമ്പുകളും മറ്റും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മച്ചിന്‍ പുറമുള്ള മുറിയില്‍ അയാള്‍ ശാന്തമായി കിടന്നുറങ്ങി.ആരെങ്കിലും ദൈന്യത തോന്നി എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നതോ അല്ലെങ്കില്‍ അമ്പലത്തില്‍ നിന്ന് കിട്ടുന്ന നിവേദ്യ ചോറോ മാത്രമാണ് ഭക്ഷണം.അല്ലെങ്കില്‍ മുഴുപ്പട്ടിണി.

ഭാസ്കരന്‍ എന്ന ദളിത്‌ യുവാവ്‌ ഭ്രാന്തന്‍ പാക്കരനായി അലഞ്ഞു നടക്കുന്നതിനെ പറ്റി നാട്ടില്‍ ധാരാളം കഥകള്‍ പ്രചരിച്ചിട്ടുന്ടു.പഠിയ്ക്കാന്‍ നല്ല കഴിവുണ്ടായിരുന്ന ഭാസ്ക്കരന്‍ ഇന്ഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്.നാട്ടിലെ ഒരു നായര്‍ പ്രമാണിയുടെ മകളുമായി താഴ്ന്ന ജാതിക്കാരനായ ഭാസ്ക്കരന്‍ പ്രണയത്തിലാവുകയും ആ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചപ്പോഴുന്ടായ ദുഖം താങ്ങാനാവാതെ മനസ്സിന്റെ സമനില തെറ്റിയെന്നുമാണ് ഭൂരിപക്ഷാഭിപ്രായം.ആ പെണ്‍കുട്ടിയുടെ ക്രൂരമായ നേരമ്പോക്കുകളില്‍ ഒന്ന് മാത്രമായിരുന്നു ഭാസ്ക്കരന്‍.പ്രണയമെന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരമാണ്.വേര്‍പാട് ഒരിക്കലും ഉണങ്ങാത്ത മുറിവും.സ്ത്രീ പുരുഷ ഭേദമില്ലാതെ ധാരാളം ഭാസ്ക്കരന്മാര്‍ മനസ്സിന്‍റെ സമനില തെറ്റി നമുക്കിടയില്‍ .ഇന്നും അലയുന്നുന്ടു.

ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചരിക്കുകയാണ്.മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ,പൂത്ത ഗുല്‍മോഹര്‍ മരത്തണലിലൂടെ,തളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ ഒരു തിരിഞ്ഞുനടത്തം.......വീണ്ടും ബാല്യത്തിലേക്ക്.ഒരിക്കലും നടക്കാനിടയില്ലാത്ത മനോഹരമായ ഒരു സ്വപ്നം.

Thursday, May 21, 2009

ഒടിയനാണോ അതോ???????????

നിനക്കെന്നാ പാറുക്കുട്ടി പറഞ്ഞാല്‍ മനസ്സിലാവാത്തത്?

എനിക്കല്ല...നിങ്ങള്‍ക്കാ പറഞ്ഞാല്‍ മനസ്സിലാവാത്തത്.ഈ നേരത്ത് അത് വഴി ഒറ്റയ്ക്ക് പോകാന്‍ പറ്റില്ലെന്ന്.ഇന്നാളു ആ തെക്കേലെ ശങ്കരന്‍ ഏതാണ്ട് കണ്ടു പേടിച്ചു പനി പിടിച്ചു കിടന്നത് ഒരു മാസമാണ്...അറിയുവോ?

അതൊക്കെ ശെരിയാ...പക്ഷെ നേരം വെളുത്തിട്ട് പോയാല്‍ ചന്തയില്‍ എത്തുമ്പോഴേക്കും ഉച്ച കഴിയും. ഈ പച്ചക്കറിയും വെറ്റിലയുമൊക്കെ വാടുകയും ചെയ്യും.ഞാനീ കഷ്ടപ്പെട്ടതെല്ലാം വെറുതെയാകില്ലേ?ഒരു കുഴപ്പോമില്ല.നീ വെറുതെ പേടിക്കണ്ട......

പിള്ളേച്ചന്‍ ചാക്കുകെട്ടും എടുത്തു കയ്യില്‍ ഒരു കത്തുന്ന ചൂട്ടുമായി ഇറങ്ങി നടന്നു.

വല്ലാത്ത ഇരുട്ട്.....ഒരു തരി നിലാവ് പോലുമില്ല.

ഭയാനകമായ നിശബ്ദത.

നടന്നു നടന്നു തോടിന്‍റെ കരക്കെത്തി.തോട് മുറിച്ചു കടന്നു വേണം വഴിയിലെത്താന്‍.ഒന്നു തൊടാന്‍ പോലും പറ്റാത്ത തരത്തിലുള്ള തണുപ്പാണ് തോട്ടിലെ വെള്ളത്തിന്‌.പതുക്കെ തോട്ടിലേക്ക് ഇറങ്ങി.വളരെ സൂക്ഷിച്ചു വേണം നടക്കാന്‍.നല്ല വഴുക്കലുള്ള പാറക്കല്ലുകലാണ് തോട്ടില്‍ മുഴുവന്‍. കുറച്ചു നേരം കൊണ്ടു അക്കരയെത്തി.

ഇനിയുള്ളത് ഒരു ചെറിയ വഴിയാണ്.വഴിക്കിരുവശവും ആള്‍ത്താമാസമില്ല. വെറുതെ പൊന്തക്കാട് പിടിച്ചു കിടക്കുന്ന പറമ്പാണ്.ഉള്ളില്‍ ചെറിയ ഭയം കൂടു കൂട്ടാന്‍ തുടങ്ങി......പക്ഷെ പോയെ പറ്റൂ....ഇല്ലെങ്കില്‍ ഈ പച്ചക്കറിയും വെറ്റിലയും.......ചൂട്ടു ആഞ്ഞു വീശിക്കൊന്ടു പിള്ളേച്ചന്‍ നടന്നു.

ആ വഴി തിരിയുന്നിടത്തു ഒരു വലിയ പറമ്പാണ്.അവിടെയാണ് നാരായണന്‍റെ ഭാര്യ രമയെ അടക്കിയിരിക്കുന്നത്.ദുര്‍മ്മരണമായിരുന്നു............ഗര്‍ഭിണിയായിരുന്നപ്പോള്‍ വിഷം തീന്ടിയാണ് മരിച്ചത്. പകല്‍ സമയങ്ങളില്‍ പോലും അതിലെ നടന്നു പോകാന്‍ എല്ലാവര്‍ക്കും പേടിയാണ്.നടക്കുമ്പോള്‍ കരിയില ഞെരിഞ്ഞമരുന്നതിന്റ്റെ ശബ്ദം മാത്രം.ആ പറമ്പിന്റ്റെ അടുത്തെത്തിയപ്പോഴേക്കും ശ്വാസമിടുപ്പിന് വേഗത കൂടി....കാലുകള്‍ വലിച്ചു വച്ച് നടന്നു.നടന്നിട്ടും നടന്നിട്ടും ആ പറമ്പ് കടക്കാന്‍ പറ്റാത്ത പോലെ...നായ്ക്കള്‍ ഓരിയിടുന്നതിന്റ്റെ ശബ്ദം ദൂരെ എങ്ങു നിന്നോ കേള്‍ക്കാം...ഒരു വലിയ കാറ്റ് എങ്ങു നിന്നോ ചൂളം വിളിച്ചെത്തി.ഒരു ഹുങ്കാര ശബ്ദത്തോടെ വൃക്ഷങ്ങള്‍ ആര്‍ത്തട്ടഹസിച്ചു...നല്ല എല്ല് തുളക്കുന്ന തണുപ്പാണ് കാറ്റിനു...
ഹാവൂ!!!!ആ പറമ്പ് കഴിയാറായിരിക്കുന്നു.പിള്ളേച്ചന്‍ ദൈവത്തിനു നന്ദി പറഞ്ഞത് അല്പം ഉച്ചത്തില്‍ തന്നെയായിരുന്നു.

ഇനിയുള്ളത് പാടം ആണ്. കര്‍ക്കിടക പെയ്ത്തു കഴിഞ്ഞിട്ടേ ഉള്ളൂ.പാടം മുഴുവന്‍ വെള്ളം കയറിക്കിടക്കുകയാണു.പാടവരമ്പത്തൂടെ ചാക്കുകെട്ടും തലയിലേറ്റി പിള്ളേച്ചന്‍ പതുക്കെ നടന്നു.ആരെങ്കിലും കൂട്ടുന്ടായിരുന്നെന്കില്‍ .....

പാടത്തിന്റെ കരക്കുള്ള വീടുകളില്‍ ഒന്നിലും തന്നെ വെളിച്ചമില്ല.കുറച്ചു ദൂരം നടന്നപ്പോള്‍ ആരോ ഒരാള്‍ തന്‍റെ മുന്‍പില്‍ നടക്കുന്നതായി പിള്ളേച്ചനു തോന്നി...സൂക്ഷിച്ചു നോക്കിയപ്പോള്‍....ശെരിയാണ്....ഒരാള്‍ മുന്‍പില്‍ പോകുന്നുണ്ട്.വളരെ വേഗത്തില്‍ ആണ് അയാള്‍ നടക്കുന്നത്.എന്തൊരു പൊക്കമാണ് ആ മനുഷ്യന്.....ഒരു കൊന്നത്തെങ്ങിന്റ്റെ അത്രയും ഉയരം ഉണ്ട് അയാള്‍ക്ക്‌.ഒരു കരിമ്പടം തലവഴി മൂടിപ്പുതച്ചു പിടിച്ചു കൊണ്ടാണ് ആ മനുഷ്യന്‍റെ യാത്ര.ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടതായി ഒരു പരിചയവും തോന്നുന്നില്ല.

അതേയ് ഒന്ന് നിന്നേ...കിഴക്കുമ്ഭാഗത്തോട്ടാണോ?.....ഞാനും അവിടേക്കാ......നമുക്ക് ഒരുമിച്ചു പോകാം....

ആ മനുഷ്യന്‍ കേട്ട ഭാവമില്ല.വളരെ വേഗത്തില്‍ അയാള്‍ നടക്കാന്‍ തുടങ്ങി.കുറച്ചു നടന്നപ്പോള്‍ അയാള്‍ ഒരു നിമിഷം നിന്ന്.തിരിഞ്ഞു നോക്കി...അയാളുടെ മുഖം വ്യക്തമല്ല.അയാള്‍ വീണ്ടും നടന്നു തുടങ്ങി.......

കുറച്ചു ബുദ്ധിമുട്ടേന്ടി വന്നു അയാളുടെ അടുത്തു എത്താന്‍.അയാള്‍ നടക്കുകയാണ്.ഒന്നും സംസാരിക്കുന്നില്ല.പ്രകൃതി വല്ലാതെ ഭീകരരൂപിയായിരിക്കുന്നു.പേരറിയാത്തൊരു ഭയം മനസ്സില്‍ വളരാന്‍ തുടങ്ങിയിരുന്നു.മരങ്ങളും മറ്റും തന്നെ നോക്കി വല്ലാതെ പല്ലിളിക്കുന്നതായി തോന്നി.ചെറിയ തോതില്‍ ചാറ്റല്‍ മഴയും ഉണ്ട്.കയ്യിലുണ്ടായിരുന്ന ചൂട്ടു കെട്ടു പോയി.

ഈശ്വരാ!!!!!!!!!!!!!!

വഴിയേതാ...വെള്ളമേതാന്നുള്ള ഈ അവസ്ഥയില്‍ എങ്ങനെ മുന്‍പോട്ടു നടക്കും...ആ ഇരുട്ടത്ത് ഒരു നിമിഷം നിന്ന് പോയി...പെട്ടെന്ന് ഒരു വെളിച്ചം.കത്തുന്ന ഒരു ചെറിയ മണ്ണെണ്ണ വിളക്ക് അയാളുടെ കയ്യില്‍.

വല്ലാത്ത ഒരു മുരള്‍ച്ചയോടെ അയാള്‍ പറഞ്ഞു...

വരൂ.....എന്‍റെ കയ്യില്‍ വെളിച്ചമുണ്ട്.....നേരത്തെ ഈ വിളക്ക് ഇയാളുടെ കയ്യില്‍ കണ്ടില്ലല്ലോ എന്ന ചിന്തയോടെ അയാളെ അനുഗമിച്ചു. അല്ലാതെന്തു ചെയ്യാന്‍?

നിങ്ങളുടെ പേരെന്താ?

വേലപ്പന്‍...

വല്ലാത്ത ഒരു ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.

എവിടുത്തെയാ?????????????

കുമാരന്റ്റവിടുത്തെയാ.....

ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?

വീണ്ടും എന്തൊക്കെയോ ചോദിച്ചു അപരിചിതത്വം ഇല്ലാതാക്കാന്‍ ശ്രമിച്ചു.പക്ഷെ പലതിനും അയാള്‍ ഉത്തരം തന്നില്ല.വല്ലാത്തൊരു ദേഷ്യഭാവത്തോടെ മുന്‍പോട്ടു നടന്നു.

കുട്ടന്റ്റെ ആല എത്താറായിരിക്കുന്നു.ഭാഗ്യം!!!!!!അവിടെ വെളിച്ചമുണ്ട്.

അപ്പോഴാണ്‌ മുന്‍പില്‍ നടന്ന രൂപം വളരെ വലിയ ഒരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചതു.ഒരു തീഗോളം ആകാശത്തോളം ഉയര്‍ന്നു പൊങ്ങി.അവിടെ നിന്നിരുന്ന ചെടികളിലേക്ക് തീ കേറി പിടിച്ചു......ആ തീയോടു കൂടി തന്നെ മുന്‍പില്‍ പോയ മനുഷ്യന്‍ അലച്ചു കെട്ടി വെള്ളത്തിലേക്ക്‌ വീണു...

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല.......നിന്ന നില്‍പ്പില്‍ നിന്ന് അനങ്ങാന്‍ പറ്റുന്നില്ല......തൊണ്ട വറ്റി വരണ്ടു.......കാലുകള്‍ മരച്ചതു പോലെ......മൂന്നാല് നിമിഷത്തേക്ക് ചാക്കുകെട്ടും തലയിലേറ്റി ആ നില്‍പ്പ് നിന്ന് പോയി............

പിള്ളേച്ചാ......പിള്ളേച്ചോ..............ഈ നേരത്ത് ഇനി പോകണ്ട.....നേരം പെലന്നിട്ടു പോയാല്‍ മതി...ഇങ്ങോട്ട് കേറിപ്പോരൂ....

ആരോ വിളിക്കുന്ന പോലെ.......നോക്കുമ്പോള്‍ കുട്ടന്‍റെ ആലയില്‍ നിന്നാണ് ശബ്ദം......അവന്‍ തന്നെയാണ് വിളിക്കുന്നത്‌..........വേഗം അങ്ങോട്ട്‌ ചെന്നു.........

നിങ്ങളെന്നാ പണിയാ പിള്ളേച്ചാ കാണിച്ചേ?മുന്‍പില്‍ പോയ സാധനം എന്താണന്നറിയാമോ?അത് നിങ്ങളുദ്ദേശിക്കുന്ന ആളൊന്നുമല്ല.

എനിക്ക് മനസ്സിലായില്ലാരുന്നു കുട്ടാ......

എനിക്ക് തോന്നി.....അതല്ലേ ഞാന്‍ വേഗം ഇരുമ്പാണിയുടെ മുകളില്‍ ചുണ്ണാമ്പ് തേച്ചത്.....അല്ലെങ്കില്‍ കാണാരുന്നു....നിങ്ങള്‍ അതിനെ കൈകാട്ടി വിളിക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു.....ഈ സമയത്ത് ഇതുവഴി നടക്കാന്‍ കൊള്ളില്ല.......

പാറുക്കുട്ടി എന്നോടു പറഞ്ഞതാ ഈ നേരത്ത് പോകന്ടെന്നു....അമയ്യന്നൂര്‍ തേവര് കാത്തു.......എന്നാലും അതെന്നതാ കുട്ടാ....സാധനം.....................

ഒടിയനാണോ.....അതോ????????????????????

Thursday, May 7, 2009

എന്‍റെ ബാല്യം-II

ഓര്‍മ്മകളിലെ ഇടവപ്പാതികള്‍ക്ക് ജൂണിന്റ്റെ മന്ദസ്മിതമുണ്‍ടു.അമ്പല മൈതാനത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളത്തിന്റ്റെ തെളിമയും കുളിരുമുന്ടു.ശ്രീധരന്റ്റെ കടയിലെ പന്ചാര ചാക്കിന്റ്റെ മധുരമുണ്ട്.അമ്മമ്മയുടെ കല്‍ഭരണിക്കകത്തു സൂക്ഷിച്ചു വച്ചിരിക്കുന്ന കല്ക്കന്ടത്തിന്റ്റെ മധുരമുണ്ട്.ഓര്‍മ്മകളിലെ,എന്‍റെ ബാല്യത്തിലെ ഇടവപ്പാതികള്‍ക്ക് വല്ലാത്ത ഒരു കുളിര്‍മ്മയുന്ടു.നനഞ്ഞ അന്തരീക്ഷത്തിന്റെ,അമ്പല മൈതാനത്തെ പുല്‍ക്കൊടിതുമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളിയുടെ....

പൂഹോയ് ..................

ആരാ മന്ജുചേച്ചിയേ ആ കൂവുന്നെ?

അതാ കുമാരനാവും.രാവിലെ പറമ്പില്‍ പണിക്കു പോണതാ...നീയ് കൊഞ്ചിക്കൊന്ടു നില്‍ക്കാതെ വേഗം വരുന്നുണ്ടോ?അല്ലെങ്കില്‍ ഞാനെന്‍റെ പാട്ടിനു പോകും കേട്ടോ.അല്ലെങ്കില്‍ ഞാന്‍ തന്നെ പോയി പാല് വാങ്ങിക്കൊന്ടരാം.....

ഊം..ഊം...പറ്റുകേല...ഞാനൂന്ടു...അനുചേച്ചിയെ വേഗം വായോ......

തറവാടിന്റ്റെ ഒരു വശത്തുള്ള പടിപ്പുര കടന്നിറങ്ങുന്നത് അമ്പല മൈതാനത്തേക്കാണു.അമ്പലമൈതാനത്തിന്റ്റെയും വീടിന്‍റെയും ഇടക്കുള്ള ഒരു ചെറിയ തൊന്ടില്‍ കൂടിയാണ് പാല്‍‌ വാങ്ങാന്‍ പണിക്കര്‍ സാറിന്‍റെ വീട്ടിലേക്കു പോകുന്നത്. വഴിയുടെ ഒരു വശത്തുള്ള തിന്ടിമ്മേല്‍ ധാരാളം ഒടിച്ചുകുത്തി പൂക്കള്‍ വീണു കിടപ്പുണ്ട്.ഒരു ഓന്ത് തിന്ടിമ്മേലെക്ക് പാഞ്ഞു വന്നു ഒന്നെത്തി നോക്കിയിട്ട് തിരിച്ചു പോയി....വഴിയുടെ രണ്ടു വശങ്ങളിലും തൊട്ടാവാടി ചെടിയും മുക്കുറ്റിയും ധാരാളം നില്‍പ്പുണ്ട്.തൊട്ടാവാടി ചെടിയില്‍ തലോടിയും പുല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളി തട്ടിത്തെറിപ്പിച്ചും അങ്ങനെ നടന്നു. അത് വഴി ധാരാളം ആള്‍ക്കാര്‍ ആ സമയത്താണ് തോളില്‍ തൂമ്പയും തലയില്‍ പാളത്തൊപ്പിയുമൊക്കെ വച്ച് പറമ്പില്‍ പണിക്കായി പോകുന്നത്.

പണിക്കര്‍ സാറിന്‍റെ വീട്ടിലേക്കു ചെല്ലുമ്പോള്‍ തന്നെ വളക്കുഴിയുടെയും ചാണകത്തിന്റ്റെയും റബ്ബര്‍ ഷീറ്റിന്റ്റെയും ഒക്കെ കൂടിക്കലര്‍ന്ന ഒരു ഗന്ധമാണ്.പാല് വാങ്ങി പാത്രത്തിലാക്കി കഴിഞ്ഞാല്‍ പിന്നെ ഒരൊറ്റ ഓട്ടമാണ് അവരുടെ വീടിന്‍റെ പിറകിലുള്ള പുകപ്പുരയും (റബ്ബര്‍ ഷീറ്റ് ഉണക്കുന്ന സ്ഥലം)കടന്നു റബ്ബര്‍ തോട്ടത്തിലുള്ള ചെറിയ കൈത്തോട്ടിലെ വെള്ളത്തിലേക്ക്‌. നല്ല തെളിനീരു പോലെയുള്ള ആ വെള്ളം കലക്കി മറിക്കാതെ അതില്‍ നിന്നും കേറില്ല.ആ തോട്ടില്‍ കൂടി(തോടെന്നു പറഞ്ഞാല്‍ മുട്ടിനു താഴെ വരെയേ വെള്ളമുള്ളൂ..ചെറിയ ഉരുണ്ട പാറക്കല്ലുകളും മറ്റുമുള്ള...)നടന്നു കളിക്കും,ചെറിയ മീനിനെ പിടിക്കുക,വെള്ളത്തില്‍ കൂടി ഓടിക്കളിക്കും.അതില്‍ കൂടി നടന്നു നടന്നു അമ്പലത്തിന്‍റെ ഭാഗത്തുള്ള തോട്ടിലേക്കെത്തും.തോട്ടില്‍ നിന്നും കേറുമ്പോള്‍ പത്തു മണിയെങ്കിലും കഴിഞ്ഞിട്ടുണ്ടാവും......

മഴക്കാലം ആവുമ്പോഴേക്കും അമ്പല മൈതാനം മുഴുവന്‍ പച്ച പുതച്ചത് പോലെ പുല്ലും മറ്റും കൊണ്ടു നിറഞ്ഞിരിക്കും.അമ്പല കുളത്തിന്‍റെ കരക്ക്‌ മുഴുവന്‍ കൊന്തപുല്ല് ആണ്. ഉച്ച കഴിയുമ്പോള്‍ സാധാരണ ഇടവപ്പാതി കാലത്ത് മഴ തകര്‍ത്തു പെയ്യും ചില ദിവസങ്ങളില്‍. വീടിന്‍റെ ഉമ്മറത്ത്‌ മഴയും നോക്കി നില്‍ക്കാന്‍ നല്ല രസമാണ്.അതിലും രസം ആ തിമിര്‍ത്തു പെയ്യുന്ന മഴ നനയാനാണ്.ഒരിക്കല്‍ അങ്ങനെ വീട്ടുമുറ്റത്തെ മഴ നനഞ്ഞു നിക്കുമ്പോളാണ് അമ്പല മുറ്റത്ത്‌ ആലിപ്പഴം പെയ്യുന്നുന്ടെന്നു ചേച്ചി പറഞ്ഞത്.അമ്മമ്മയും അമ്മായിയും കാണാതെ ഒരൊറ്റ ഓട്ടമാണ് അമ്പല മൈതാനത്തേക്ക്‌. പിന്നത്തെ കളി മുഴുവന്‍ അമ്പല മുറ്റത്തെ മഴ നനഞ്ഞു കൊണ്ടാണ്.ആലിപ്പഴം എന്ന് പറഞ്ഞാല്‍ പൈനാപ്പിള്‍ പോലെ ഒരു പഴം ആണെന്നായിരുന്നു അന്നത്തെ ധാരണ.അമ്പല മൈതാനത്ത് പൊങ്ങിക്കിടക്കുന്ന മുട്ടറ്റം വെള്ളത്തില്‍ ഒരു രണ്ടു മണിക്കൂറെങ്കിലും ആലിപ്പഴം തപ്പി നടന്നിട്ടുണ്ടാവും.

മഹാദേവന്‍ ആണ് അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ.അവിടുത്തെ ഒരു ഉപദേവതയായ അയ്യപ്പന്‍റെ കോവിലിനു മുമ്പിലുള്ള മരത്തിന്‍റെ ചുവട്ടില്‍ നിന്നാല്‍ മഴ ഒട്ടും നനയില്ല.വളര്‍ന്നു ഒരു പ്രദേശം മുഴുവന്‍ പന്തലിച്ചു നില്‍ക്കുന്ന അത്ര വലുതാണ്‌ ആ മരം.അതിന്‍റെ പൊത്തില്‍ ഒരു കിളിക്കൂടുന്ടെന്നു പറഞ്ഞതും അത് കാട്ടിത്തരാന്നു പറഞ്ഞതും കുമാരനാണ്.മഴ തോര്‍ന്നിരുന്ന ഒരു നാലുമണി സമയത്ത് മരത്തിന്‍റെ കൊമ്പില്‍ കയറി വളരെ സൂക്ഷിച്ചു ആ കിളിക്കൂട് പതുക്കെ പുറത്തെടുത്തു കാണിച്ചു തന്നു. തലയുറക്കാത്ത ചെറിയ രണ്ടു മൂന്നു കിളിക്കുഞ്ഞുങ്ങള്‍.എന്നിട്ടത് ആ പൊത്തില്‍ തന്നെ സൂക്ഷിച്ചു വച്ചു.അപ്പോഴേക്കും അമ്മക്കിളി വേവലാതിയോടെ അവിടെ എത്തിയിരുന്നു.

എന്‍റെ ഓര്‍മ്മകളിലെ ഇടവപ്പാതി ഒരിക്കലും തോരില്ല.മീനത്തിലും മേടത്തിലും ചിങ്ങത്തിലും മകരത്തിലും ഒക്കെ ഇത് ആര്‍ത്തു പെയ്തു കൊണ്ടിരിക്കും.ഓര്‍മ്മകളിലെ ഈ ഇടവപ്പാതിയോടാണ് എന്‍റെ പ്രണയം.ഒരിക്കലും തോരാത്ത ഈ പെരുമഴയില്‍ നനയാനാണ് എന്‍റെ ആഗ്രഹം....എന്‍റെ മരണം വരെ.....

Wednesday, March 25, 2009

മണ്ണ്‌

അല്ലാ...ഈ കൊച്ചു വെളുപ്പാന്‍കാലത്തെ ഇതെങ്ങോട്ടാ???????
നിന്നോടു പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ദേവ്യേ ഒരു വഴിക്ക് പോകുമ്പൊള്‍ പിറകില്‍ നിന്ന് വിളിക്കരുതെന്നു.പാടത്തേക്കല്ലാതെ ഞാനെങ്ങോട്ടു പോകാനാ????
പുറത്തു നല്ല മഞ്ഞുണ്ട്.കാപ്പി കുടിച്ചിട്ട് പോയാല്‍ മതിയില്ലേ?പാടത്ത് പണിക്കാരും കാര്യസ്ഥനും ഒക്കെ ഉണ്ടല്ലോ.
പറഞ്ഞു മുഴുമിക്കാന്‍ സമ്മതിച്ചില്ല.‍ ഇറങ്ങി കഴിഞ്ഞു.ഈ സ്വഭാവം അറിയാഞ്ഞല്ല.പറഞ്ഞു നോക്കീന്നു മാത്രം.എത്ര കാലമായുള്ള പതിവാണ്.ഇത്തവണ കൃഷി ഇറക്കിയതില്‍ പിന്നെ ഒരുതരം വെപ്രാളമാണ് നന്ദേട്ടനു.ഇതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ടു രക്ഷപ്പെടാമെന്നു മനക്കോട്ട കെട്ടി നടക്കുകയാണ്...പാവം...വിളവെടുപ്പ് ശരിയായില്ലെങ്കില്‍ ആത്മഹത്യ മാത്രമേ വഴിയുള്ളൂ.അത്രക്കുണ്ട് കടം.

താനിവിടെ വന്നു കയറുമ്പോള്‍ എത്ര സ്വത്തും നിലങ്ങളും ഉണ്ടായിരുന്നതാ.മിക്കതും അന്യാധീനപ്പെട്ടു പോയി.സ്വത്തു ഭാഗം വച്ചപ്പോള്‍ കിട്ടിയ ഓഹരി വിറ്റു കാശാക്കി ഏട്ടന്മാരും ഓപ്പോളും പോയി.എല്ലാവര്ക്കും മണ്ണില്‍ പണിയെടുക്കുന്നത് കുറച്ചിലാണ്.ഇപ്പോള്‍ ആ വയലെല്ലാം മണ്ണിട്ട്‌ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് അവിടെയൊക്കെ.വല്ലാതെ വരണ്ടു പോയിരിക്കുന്നു ഭൂമി. ഇനിയിപ്പോള്‍ ബാക്കിയുള്ളത് താമസിക്കുന്ന തറവാടും തൊടിയും ഒന്നര പറ നിലവും മാത്രമാണ്.അത് നന്ദേട്ടന്റ്റെ വീതമാണ്.

ദേവി പതുക്കെ മുറ്റത്തേക്കിറങ്ങി.വിശാലമായ തൊടിയില്‍ ആറിന്റ്റെ തീരത്ത് പാരമ്പര്യത്തിന്റെ പ്രൌഡ്ഡിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നാലുകെട്ട് .ആറ്റിലേക്കിറങ്ങാനായി പടവുകള്‍ കെട്ടിയിരിക്കുന്നു.ഇപ്പോള്‍ എല്ലാം ക്ഷയിച്ചിരിക്കുന്നു.പൊട്ടിപ്പൊളിഞ്ഞ തുളസിത്തറയും ദാരിദ്ര്യത്തിന്റെ മാറാല പിടിച്ച തറവാടും ഗതകാല സ്മരണകള്‍ വിളിച്ചോതിക്കൊന്ടു നിന്നു.
അടിച്ചു വാരാന്‍ വരാറുള്ള കാളിയമ്മയെ ഇനിയും കണ്ടില്ല.മുറ്റം നിറയെ കരിയിലയാണ്.വൃത്തിയാക്കാന്‍ തുടങ്ങിയപ്പോളേക്കും അവര്‍ എത്തി.

കുളിച്ചു വേഗം കാവിലേക്കു പോയി...

ന്‍റെ...വാരിക്കാട്ടുകാവിലമ്മേ കാത്തോളണേ...

പാടവരമ്പത്തൂടെ വരുമ്പോള്‍ എതിരെ വന്ന പരിചയക്കാരോട് കുശലം പറഞ്ഞെന്നു വരുത്തി പെട്ടെന്ന് പോന്നു. സമയം പോയി.ഉച്ചയാവുമ്പോളേക്കും ഊണ് കാലാക്കണം.

ഉച്ചക്ക് ഊണ് കഴിഞ്ഞുടനെ ഇറങ്ങി പാടത്തേക്കു.

എന്തിനാ ഇപ്പോഴേ പാടത്ത് പോയി വെയില് മുഴുവന്‍ കൊള്ളുന്നെ???

എന്നാല്‍ പിന്നെ വേണ്ട...ഞാനിവിടെ നിന്ന് തുള്ളിക്കളിക്കാം...

ഞാനൊന്നും പറഞ്ഞില്ലെന്റ്റപ്പനെ...ക്ഷമിക്കു....

ത്രിസന്ധ്യ കഴിഞ്ഞിട്ടും കാണുന്നില്ലല്ലോ.വിളക്ക് വെച്ചിട്ട് നേരമെത്രയായി.

ഉവ്വ് വരുന്നുണ്ട്...ദൂരെ നിന്നെ വിളിച്ചു കൊണ്ടാണല്ലോ വരുന്നത്.

ഇന്നെന്താ നന്ദേട്ടാ...ഭയങ്കര സന്തോഷത്തിലാണല്ലോ....

ആഹ്....നീയ് സര്‍പ്പക്കാവില് വിളക്ക് വച്ചോ ദേവ്യേ...

ഉവ്വ്...

രണ്ടീസം കൂടി കഴിഞ്ഞാല്‍ കൊയ്യാം...നൂറു മേനിയാ പാടത്ത് വിളഞ്ഞു കിടക്കുന്നെ.മണ്ണ് ഒരിക്കലും ചതിക്കില്ലെടീ.നമ്മുടെ കഷ്ടപ്പാടെല്ലാം മാറും.മണ്ണും പെണ്ണും സംരക്ഷിക്കുന്ന പോലെ ഇരിക്കുമെന്ന് കാര്‍ന്നോമ്മാര് പറയുന്നത് വെറുതെയല്ല...

ഉവ്വോ....ഭഗവതി കാത്തൂ...

വല്ലാത്ത ചൂട്.ആറ്റിലൊന്നു മുങ്ങീട്ടു വരാം.നീ അത്താഴമെടുത്തോ കേട്ടോ...

ഉവ്വ്...

വെളുപ്പിനെ ഒരു നാല് മണി ആയിക്കാണും.നല്ല മഴ പെയ്യുന്ന ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്. നല്ല തുമ്പിക്കൈ വണ്ണത്തില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്.

നന്ദേട്ടാ....നന്ദേട്ടാ........

ആരോ വിളിക്കുന്നുണ്ടല്ലോ.വടക്കേക്കുറ്റേ ഉണ്ണിയാണെന്നു തോന്നുന്നു.എന്താണാവോ കാര്യം?

നന്ദേട്ടാ നമ്മുടെ പാടത്ത് വെള്ളം കയറി.നെല്ല് മുഴുവന്‍ വെള്ളത്തിനടിയിലായി.

ഈശ്വരാ...ചതിച്ചോ....

എല്ലാം പോയി.ജീവിതത്തോടുള്ള ആശയും പ്രതീക്ഷകളും ഒക്കെ തകിടം മറിഞ്ഞു.കൊയ്യാറായി നില്‍ക്കുന്ന നെല്ല് മുഴുവന്‍ വെള്ളത്തിലായി നില്‍ക്കുന്ന കാഴ്ച സഹിക്കാന്‍ കഴിഞ്ഞില്ല.

ആഴ്ച ഒന്ന് കഴിഞ്ഞു.

നന്ദേട്ടന്റ്റെ അവസ്ഥ കണ്ടപ്പോള്‍ ശരിക്കും പേടിയായി.ഊണില്ല,ഉറക്കമില്ല,കുളിയും തേവാരവുമില്ല.ആരോടും ഒന്നും സംസാരിക്കാതെയായി.

സാരല്യാ ഏട്ടാ...പോയതൊക്കെ പോട്ടെന്നെ.നമുക്ക് തറവാട് വില്‍ക്കാം.എന്നിട്ട് കടങ്ങളൊക്കെ വീട്ടി ബാക്കിയുള്ള തുകക്ക് ഒരു കൊച്ചു വീട് വാങ്ങിക്കാം.ഇത്ര വിഷമിക്കണ്ട കാര്യോന്നൂല്യാ.അതിനും മാത്രം ഇവിടെയൊന്നും സംഭവിച്ചിട്ടുമില്യാ...

ഒന്നും മിണ്ടാതെ കൊറേ നേരം മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

ഈ കാണുന്നതൊക്കെ ന്‍റെ അദ്ധ്വാനത്തിന്റ്റെ ഫലമാ...ന്‍റെ ചോരയും നീരും.ഇവിടം വിട്ടു ഞാനെങ്ങോട്ടും ഇല്ലാ....

എന്നിട്ടിറങ്ങി തൊടിയിലേക്ക്‌ നടന്നു.

എന്റ്റീശ്വരന്മാരെ കാത്തോളണേ....

ഊണ് കാലാക്കുന്നതിനു രണ്ടു ഓമയ്ക്ക കുത്തിച്ചാടിക്കുകാരുന്നു. തെക്കേലെ ജാനുവേടത്തിയുടെ വിളി കേട്ടാണ്‌ നോക്കിയത്.

ദേവ്യേ....മോളെ നമ്മുടെ നന്ദന്‍ പാടത്ത്..........

മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല.ഇറങ്ങി ഓടുകയായിരുന്നു.ഒരു ഭ്രാന്തിയെപ്പോലെ.....മുന്നില്‍ക്കണ്ട വഴികളില്‍ കൂടി...വഴിയില്‍ നിന്നിരുന്ന ആള്‍ക്കാര്‍ ഒക്കെ തന്നെ തുറിച്ചു നോക്കുന്നു.ഏതോ കൌതുകവസ്തുവിനെ നോക്കുന്നത് പോലെ...പലരും പരസ്പരം അടക്കം പറയുന്നത് കൂടി കണ്ടപ്പോള്‍ മനസ്സിലായി എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു.തൊണ്ടയില്‍ നിന്നും അലയടിച്ചുയര്‍ന്ന തെങ്ങലടക്കിക്കൊന്ടു വേഗം ഓടി....മനസ്സ് ശരീരത്തിനേക്കാള്‍ മുമ്പില്‍ നടക്കാന്‍ വെമ്പി.കാലിനു തീരെ വേഗത പോരാന്നു തോന്നി...പാടത്തേക്കെതിയപ്പോളേക്കും ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി.അരുതാത്തതൊന്നും കാണരുതേയെന്നു ആശിച്ചപ്പോളേക്കും കണ്ടു........

ആരോ വരമ്പത്ത് കമിഴ്ന്നു കിടക്കുന്നു....ഓടിയടുതെത്തിയപ്പോളേക്കും കണ്ണുനീര് കാഴ്ചകളെ മറച്ചിരുന്നു.

വിഷം കഴിച്ചതാണെന്ന് തോന്നുന്നു.....

ആരൊക്കെയോ ചുറ്റും നിന്നും വിളിച്ചു പറയുന്നതായി തോന്നി.

നെഞ്ചില്‍ അടക്കി വച്ചിരുന്ന കരച്ചില്‍ പൊട്ടിയടര്‍ന്നു വീണു.ഒരു വല്ലാത്ത നിലവിളിയോടെ.....

ന്‍റെ നാഗത്താന്മാരെ ഇത് കാണാനാണോ ഞാന്‍ ഒരു നേരം പോലും മുടക്കം വരുത്താതെ കാവില് വിളക്ക് വച്ചത്?

ഇത് വരെ എന്നോടു പറയാതെ തൊടിക്കപ്പുറത്തേക്ക് പോലും പോയിട്ടില്യാലോ...പിന്നെ ഇപ്പോള്‍ മാത്രമെന്താ ഒന്നും മിണ്ടാതെ.......

ആ ശരീരം വലിച്ചെടുത്തു മടിയിലേക്ക്‌ കിടത്തി.മുഖത്തെ മണ്ണും ചെളിയുമെല്ലാം നേര്യതിന്റ്റെ തുമ്പു കൊണ്ടു തുടച്ചു കളഞ്ഞു..അപ്പോഴും അയാള്‍ കയ്യില്‍ മുറുക്കിപ്പിടിച്ചിരുന്നു നനവ് മാറാത്ത ഒരു പിടി പച്ചമന്ണു..

Tuesday, March 3, 2009

കുടമാളൂരിലെ വിഷുക്കാലം.....

യാത്രക്കിടയില്‍ എപ്പോഴോ ഞാന്‍ മയങ്ങിപ്പോയി........കണ്ണു തുറന്നപ്പോള്‍ മനസ്സിലായി...കുടമാളൂര്‍ എത്താറായിരിക്കുന്നു...............ആകാശത്തിലെ വെള്ളിമേഘം കണക്കെ മനസ്സു പറന്നു തുടങ്ങിയിരുന്നു....ആ പഴയ നല്ല കാലത്തിലേക്കു...കുടമാളൂര്‍ എന്നു പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക...വിഷുക്കാലമാണു...ഒന്നാം പാഠ പുസ്തകത്താളില്‍ ഒളിപ്പിച്ചു വച്ച നനുത്ത മയില്പ്പീലി തണ്ടു പോലെയാണു മനസ്സാകുന്ന ചിപ്പിക്കുള്ളില്‍ ഒളിച്ചു വച്ചിരിക്കുന്ന പോയകാല ഓര്‍മ്മകള്‍...ഇടക്കു എടുത്തു അതിന്റെ മനോഹാരിത നോക്കി തിരിച്ചു പുസ്തകത്താളില്‍‍ തന്നെ സൂക്ഷിച്ചു വയ്ക്കാന്‍ നല്ല രസമാണു.....മനോഹരിയായ യുവതിയുടെ പ്രൗഡ്ഡിയോടെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന മീനച്ചിലാറും,ഇരുണ്ടു നിഗൂഡമായ സര്‍പ്പക്കാവുകളും,ഇളം വെയിലത്തു തല ഉയര്‍ത്തി നില്ക്കുന്ന നെല്പ്പാടങ്ങളും,പോയകാല പ്രതാപത്തിന്റെ പ്രൗഡിയില്‍ നിലനില്‍ക്കുന്ന നാലുകെട്ടുകളും എട്ടുകെട്ടുകളും, മണ്‍പാതകളും,തല ഉയര്‍ത്തി നില്‍ക്കുന്ന വലിയ വൃക്ഷങ്ങളും...അതില്‍ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കിളികളും...അവരുടെ കലപിലകളും,ധാരാളം അമ്പലങ്ങളും....അതിന്റെ സമീപത്തായി നിറഞ്ഞ അമ്പലക്കുളങ്ങളും....ഒക്കെ കൊണ്ടു സമ്പന്നമാണു കുടമാളൂരിന്റെ പ്രകൃതി........അമ്മമ്മയുടെ നാടു കുടമളൂരായതിനാല്‍ ധാരാളം ബന്ധുക്കളും സ്വന്തക്കാരുമുണ്ടു അവിടെ....ധാരാളം വിഷുക്കൈനീട്ടം കിട്ടുമെന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കു വിഷുക്കാലം ചിലവഴിക്കാന്‍ ഇഷ്ടം കുടമാളൂരാണു...

വിഷുക്കാലം എന്നു പറഞ്ഞാല്‍ കുടമാളൂരില്‍ ഉല്‍സവക്കാലമാണു.....കരിവുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവം ആണു പ്രധാനം...ദേവിയുടെ നട അന്നു വൈകുന്നേരം അടച്ചാല്‍ പിന്നെ മൂന്നു മാസം കഴിഞ്ഞേ തുറക്കൂ...ദേവി തന്റെ ചേച്ചിയായ മധുര മീനാക്ഷിയെ കാണാന്‍ പോകുന്നു എന്നാണു പറയുന്നതു....അന്നു വൈകുന്നേരം മേല്‍ശാന്തി അമ്പലക്കുളക്കടവില്‍ ദേവിക്കു തേച്ചു കുളിക്കാന്‍ ഇഞ്ച്ചയും എണ്ണയും കൊണ്ടു വച്ചു കഴിഞ്ഞാല്‍ പിന്നെ ആരും ആ ഭാഗത്തേക്കു പോകാറില്ല.കുളി കഴിഞ്ഞ ശേഷം ആലിന്റെ ഒരു കൊമ്പു ഒടിച്ചിടും ദേവി.താന്‍ പൊകുന്നു എന്നു ഭക്തരെ അറിയിക്കനാണു ദേവി ഇങ്ങനെ ചെയ്യുന്നതു......പിന്നെ മൂന്നു മാസം കഴിഞ്ഞേ ദേവി വരൂ.....അതു വരെ നിത്യപൂജകളോ,വിളക്കുവയ്പ്പൊ ഒന്നും തന്നെ പതിവില്ല.ഒരിക്കല്‍ നിരീശ്വര വാദിയായ ഒരാള്‍ ദേവിയെ പരീക്ഷിക്കാനായി ആല്‍മരത്തിന്റെ ചുവട്ടില്‍ ചെന്നിരുന്നെന്നും പിറ്റേന്നു കൊമ്പു ഒടിഞ്ഞു കിടക്കുന്നതിന്റെ സമീപത്തായി അയാള്‍‍ മരിച്ചു കിടക്കുന്നതു കണ്ടെന്നുമാണു പഴമക്കാര്‍ പറയുന്നതു...എന്തു തന്നെയായാലും ഞങ്ങള്‍ കുട്ടികള്‍ക്കു ഒരു തരം പേടി കലര്‍ന്ന ഭക്തി ആയിരുന്നു ഭഗവതിയോടു..........
വിഷുദിനത്തില്‍ വെളുപ്പിനെ നാലു മണിക്കു എഴുന്നേല്‍ക്കും.കണി കാണാന്‍ വേണ്ടിയാണു....അമ്മായിയാണു കന്‍ണു പൊത്തിപ്പിടിച്ചു കൊണ്ടു പോകുന്നതും മറ്റും.....കണ്ണു വലിച്ചു തുറന്നു ദീപപ്രഭയില്‍ കുളിച്ചു സുന്ദരനായി നില്‍ക്കുന്ന അമ്പാടിക്കണ്ണനെ കണ്ണു നിറച്ചും കാണും....കണ്‍നന്റെ ചുറ്റും നിരന്നിരിക്കുന്ന സിന്ദൂരച്ചെപ്പും,കോടിമുണ്ടും,കൊന്നപ്പൂവും,കണ്ണാടിയും,സ്വര്‍ണ ലോക്കറ്റും,ചക്ക,മാങ്ങ,കണ്മഷി,വെള്ളിരൂപാ തുടങ്ങിയവയിലേക്കു ഒന്നു കണ്ണോടിക്കും.....പിന്നെ ആദ്യം തിരയുന്നതു അമ്മവനെ ആണു..എന്തിനാണന്നല്ലെ.....വിഷുക്കൈനീട്ടം കിട്ടാന്‍.........അതിനു ശേഷം കുളിച്ചു അമ്പലത്തിലേക്കു ഒറ്റ ഓട്ടമാണു.........സ്വന്തക്കാര്‍ ധാരാളം പേരു കുടമാളൂര്‍ നിവാസികളായതിനാല്‍ ഇഷ്ടം പോലെ കൈനീട്ടം കിട്ടും......ഒരു പതിനൊന്നു മണി ഒക്കെ ആകുമ്പോള്‍‍ കുംഭകുടം കാണാന്‍ പോകും.....അതും കണ്ടു...വഴിയില്‍‍ നിന്നു ഐസ് സ്റ്റിക്കും വാങ്ങി നുണഞ്ഞു നടക്കും......ഒരു മണിയോടെ വീട്ടിലെത്തിയാല്‍....നല്ല കുത്തരിച്ചോറും,പരിപ്പും സാമ്പാറും,കാളനും അടപ്രദമനും കൂട്ടിയുള്ള സദ്യ.....അതിന്റെ സ്വാദ് മരിച്ചാലും നാവില്‍ നിന്നു പോകില്ല.....അത്രക്കു നല്ലതാണു എന്റെ അമ്മായിയുടെ കൈപ്പുണ്യം........രാത്രിയില്‍ ഗരുഡന്‍ തൂക്കവും മറ്റും കണ്ടു.....വളരെ നേരം വൈകിയാണു ഉറങ്ങാന്‍ കിടക്കുന്നതു.....അപ്പോഴും കണ്മുന്നില്‍ പകല്‍സമയതെ കാഴ്ചകള്‍ തത്തിക്കളിക്കും......പേരറിയാത്ത ഒരു വേദന മനസ്സിലേക്കു പറന്നിറങ്ങാന്‍ തുടങ്ങും ആ നേരത്തു.......ഇഷ്ടപ്പെട്ട ആരോ യാത്ര പറയാതെ പടിയിറങ്ങി പോയ പോലെ...........പിന്നെ വീണ്ടും കാത്തിരുപ്പാണു ഐശ്വര്യവും സമൃദ്ധിയുമായി അടുത്ത വിഷു വരുന്നതിനു വേണ്ടി............കാര്‍ സഡന്‍ ബ്രേക്കീട്ടപ്പോള്‍‍ ഞാന്‍ ഞെട്ടിയുണര്‍ന്നു.......പോയകാലത്തിന്റെ വെണ്മേഘതുണ്ടില്‍ നിന്നും ഞാന്‍ പറന്നിറങ്ങി.....യാഥാര്‍ത്ഥ്യത്തിലേക്കു...................................